കോഴിക്കോട് : കിനാലൂർ എസ്റ്റേറ്റിലെ 2438 ഏക്കർ ഭൂമി മുറിച്ചുവിൽക്കാൻ മുക്ത്യാർ നൽകിയത് വെറും 300 രൂപ മുദ്രപത്രത്തിൽ. വസ്തുവിന്റെ ന്യായവിലയുടെ അഞ്ചുശതമാനം തുകയ്ക്കുള്ള മുദ്രപത്രത്തിലേ മുക്ത്യാർ നൽകാവൂ എന്നാണ് ചട്ടം. കിനാലൂരിലെ ഇത്രയും ഭൂമിയുടെ ന്യായവിലയുടെ അഞ്ചുശതമാനം കുറഞ്ഞത് 50 കോടി രൂപയെങ്കിലും വരും. ഉദ്യോഗസ്ഥരും ഭൂമാഫിയയും നടത്തിയ ഒത്തുകളിയിൽ സർക്കാരിന് കിട്ടേണ്ട 50 കോടി രൂപ നഷ്ടമായി. കൊച്ചിൻ മലബാർ എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രതിനിധി കൊൽക്കത്ത സ്വദേശിയായ ചന്ദ്രപ്രകാശ് ശർമയും മേപ്പാടി സ്വദേശി പി.കെ. അൻവറും തമ്മിൽ രക്തബന്ധമുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് മുദ്രപത്രത്തിൽ ചുമത്തേണ്ട തുകയ്ക്ക് ഇളവ് നേടിയത്. കൊച്ചിൻ മലബാർ എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കൈവശമായിരുന്ന കിനാലൂർ എസ്റ്റേറ്റ് 2002-ലാണ് പൂട്ടിയത്. സമരത്തെത്തുടർന്ന് 533 തൊഴിലാളികൾക്ക് 1.03 ഏക്കറും താമസിക്കുന്ന പാടിയും വിട്ടുകൊടുക്കാൻ കരാറായി. 2007-ൽ എസ്റ്റേറ്റ് റിസീവർ ഭരണത്തിലായി. ഇതിനിടെ ഭൂമി മുറിച്ചുവിൽക്കാൻ ശ്രമംനടന്നു. പ്ലാന്റേഷൻ ഭൂമി തരംമാറ്റിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ 2009-ൽ കളക്ടർ ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തു. എസ്റ്റേറ്റിലെ കർഷകർ നൽകിയ നിവേദനത്തെത്തുടർന്ന് സർക്കാർ വിളിച്ചയോഗത്തിൽ കമ്പനി തൊഴിലാളികൾക്ക് 1.03 ഏക്കർ വീതം ഭൂമി നൽകിയശേഷം ബാക്കിയുള്ള സ്ഥലം കർഷകർക്കു നൽകാൻ തീരുമാനമായി. തുടർന്ന് മിച്ചഭൂമികേസ് താലൂക്ക് ലാൻഡ് ബോർഡ് പിൻവലിച്ചു. 2013-ൽ കമ്പനി ബോർഡ് യോഗംചേർന്ന് എസ്റ്റേറ്റ് മുറിച്ചുവിൽക്കാൻ ചന്ദ്രപ്രകാശ് ശർമയ്ക്ക് മുക്ത്യാർ രജിസ്റ്റർ ചെയ്തുനൽകി. അക്കൊല്ലം ഒക്ടോബർ 24-ന് ശർമ ഇതിനുള്ള അവകാശം മുക്ത്യാറായി പി.കെ. അൻവറിന് താമരശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തുനൽകി. ഇതിലാണ് രക്തബന്ധമുണ്ടെന്ന വ്യാജ അവകാശവാദം. ക്രമക്കേട് കണ്ടെത്തി, മുക്ത്യാർ മരവിപ്പിച്ചു മതിയായ മുദ്രപത്രവില വാങ്ങാതെ മുക്ത്യാർ നൽകിയെന്ന് പരാതി ഉയർന്നു. തുടർന്നു നടന്ന പരിശോധനയിൽ ശർമയും അൻവറും തമ്മിൽ രക്തബന്ധമുണ്ടെന്നത് തെറ്റാണെന്ന് തെളിഞ്ഞു. മുക്ത്യാർ മരവിപ്പിക്കാൻ (ബന്തവസ്) രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കോഴിക്കോട് ജില്ലാ രജിസ്ട്രാർക്ക് നിർദേശംനൽകി. ഇതുപയോഗിച്ച് കോഴിക്കോട് ജില്ലയിലെ രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് 2018 മേയിൽ രജിസ്ട്രേഷൻ ഐ.ജി. നിർദേശിച്ചു. റദ്ദാക്കിയ മുക്ത്യാറിൽ വീണ്ടും രജിസ്ട്രേഷൻ മുക്ത്യാർ റദ്ദാക്കിയെങ്കിലും അതുപയോഗിച്ച് വീണ്ടും ഭൂമികൈമാറ്റം നടന്നപ്പോൾ സബ് രജിസ്ട്രാർ ഓഫീസ് തടഞ്ഞില്ല. നിയമവിരുദ്ധമായ മുക്ത്യാറിലൂടെ കൈവശം കിട്ടിയ ഭൂമി അൻവർ കൈമാറ്റം ചെയ്തു. ഇതിൽ വരുന്ന 25 ഏക്കറാണ് കഴിഞ്ഞ മാസം മൂന്നുപേർക്ക് കൈമാറിയത്. മുക്ത്യാർ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടും ഭൂമികൈമാറ്റം തടയാത്ത സബ് രജിസ്ട്രാറുടെ നടപടി വിവാദമായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LcioWn
via
IFTTT
No comments:
Post a Comment