തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് 16 കെട്ടുകളിലായി 200 ഷീറ്റ് ഉത്തരക്കടലാസുകൾ പോലീസ് കണ്ടെടുത്തു. കേരള സർവകലാശാലയുടെ പരീക്ഷയ്ക്ക് നൽകുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസാണ് പിടിച്ചത്. ഇതിനൊപ്പം ഉത്തരക്കടലാസുകളുടെ മുൻപേജുകളും ചില എഴുതിയ പേജുകളും സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തി. ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു റെയ്ഡ്. ഒരു മുൻപേജും അഡീഷണൽ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകൾ. ആദ്യ നാലുകെട്ടുകൾ കിടപ്പുമുറിയിൽനിന്നും പിന്നീട് 12 കെട്ടുകൾ ഊൺമുറിയിലെ ബാഗിൽനിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ യൂണിവേഴ്സിറ്റിയിൽനിന്നോ േകാളേജിൽനിന്നോ കടത്തിയതാണെന്നാണു പോലീസ് നിഗമനം. 2016-ലെ തീയതിൽ പൂരിപ്പിച്ച ഷീറ്റും ഇതിലുണ്ടായിരുന്നു. ഇതിൽനിന്ന് ചോദ്യക്കടലാസും ചോർത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. ഷീറ്റുകൾ കാണാതായതിനെക്കുറിച്ച് സർവകലാശാലയോട് അന്വേഷണം ആവശ്യപ്പെടും. ചോദ്യക്കടലാസ് ചോർത്തി ഉത്തരക്കടലാസിൽ നേരത്തേ എഴുതിവെയ്ക്കുകയായിരുന്നോ എന്നു സംശയിക്കുന്നു. ഇതിനൊക്കെ ബന്ധപ്പെട്ട ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇതോടെ സർവകലാശാല, പി.എസ്.സി. പരീക്ഷാതട്ടിപ്പുകളിലേക്കും സംശയംനീളുകയാണ്. പരിശോധന പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ കമ്പികളുമായെത്തി കൈയേറ്റംചെയ്യാൻ ശ്രമിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് മുൻപ്രസിഡന്റായ ശിവരഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുനടത്തിയ പി.എസ്.സി. പരീക്ഷയിൽ ഒന്നാമതെത്തിയത് സംശയങ്ങൾക്ക് ഇടനൽകിയിരുന്നു. ഇതിനിടെയാണ് വീട്ടിൽ പരിശോധന നടത്തിയത്. പ്രതികളായ നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു. ശിവരഞ്ജിത്തിനുപുറമേ, മറ്റൊരു പ്രതിയായ എസ്.എഫ്.ഐ. യൂണിറ്റ് മുൻസെക്രട്ടറി നസീം പോലീസ് റാങ്ക്പട്ടികയിൽ 28-ാം റാങ്ക് നേടിയിരുന്നു. ഇരുവരും പരീക്ഷയിൽ ഉയർന്ന റാങ്കുനേടിയത് പി.എസ്.സി.യുടെ വിജിലൻസ് അന്വേഷിക്കും. അതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. തിങ്കളാഴ്ച അന്വേഷണം തുടങ്ങും. ഞായറാഴ്ച അവധിയായതുകൊണ്ടാണ് വിവരങ്ങൾ ശേഖരിക്കാനാകാഞ്ഞത്. ഇപ്പോൾ പ്രചരിക്കുന്നത് ഭാവനകളിലൂടെയുള്ള കഥകളാണെന്നും അവ സത്യമാകാനിടയില്ലെന്നും ചെയർമാൻ പറഞ്ഞു. കെ.എ.പി. നാലാം ബറ്റാലിയൻ പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങൾ കാസർകോട് ജില്ലാ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണത്തിനുപുറമേയാണ് ആഭ്യന്തര വിജിലൻസ് വിഭാഗത്തെക്കൊണ്ടും അന്വേഷിപ്പിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ചും വിവരം ശേഖരിക്കുന്നുണ്ട്. പരീക്ഷയിൽ ശിവരഞ്ജിത്തിന് കായികനേട്ടത്തിനുള്ള 13.58 മാർക്ക് അധികം ലഭിച്ചിരുന്നു. ആർച്ചറിയിൽ ദേശീയമത്സരത്തിൽ പങ്കെടുത്തതാണ് കായികനേട്ടമായി ശിവരഞ്ജിത്ത് അവകാശപ്പെട്ടത്. ഇത് യഥാർഥ അവകാശവാദമാണോയെന്ന് പോലീസ് പരിശോധിക്കും. രണ്ടാംറാങ്കുള്ള പ്രണവും യൂണിവേഴ്സിറ്റി കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് നേതാവാണ്. ഇയാൾക്ക് 78 മാർക്കാണ് ലഭിച്ചത്. ഇവരുടെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പി.എസ്.സി. പുറത്തുവിട്ടിട്ടില്ല. Content Highlights:police raid in sivaranjith home
from mathrubhumi.latestnews.rssfeed https://ift.tt/2XJNsDv
via
IFTTT
No comments:
Post a Comment