പാലക്കാട്: നഴ്സുമാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് (നാഷണൽ യൂണിക് ഐഡന്റിറ്റി നമ്പർ) നൽകുന്നതിന് രജിസ്ട്രേഷൻ കേന്ദ്രങ്ങളായി നഴ്സിങ് സ്കൂളുകളും. തിരക്കു പരിഗണിച്ച് കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിന്റേതാണ് തീരുമാനം. തിരുവനന്തപുരം ഒഴിച്ചുള്ള ജില്ലകളിലായിരിക്കും ഈ സൗകര്യം. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ കേന്ദ്രം തുടർന്നും പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് രജിസ്ട്രേഷൻ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂൺ 15 വരെ ആയിരുന്നു നേരത്തേ അനുവദിച്ചിരുന്നത്. നഴ്സുമാർ കൂടുതലുള്ള കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 15 വരെ സമയമുണ്ട്. മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ തീയതിയും സ്ഥലവും ജൂൺ 26-ന് കേരള നഴ്സിങ് കൗൺസിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫിനോ പേടെക് എന്ന സ്വകാര്യകമ്പനിക്കാണ് എകീകൃത രജിസ്ട്രേഷനുള്ള കരാർ. മുമ്പ് സംസ്ഥാനവ്യാപകമായി പ്രമുഖ ആശുപത്രികളിൽ വിവരശേഖരണം നടത്തിയിരുന്നെങ്കിലും ഇതിൽ വിട്ടുപോയവർക്കാണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്. ദിവസം ശരാശരി 15 മുതൽ 20 പേരുടെവരെ വിവരങ്ങൾ മാത്രമേ ഒരു സെന്ററിൽനിന്ന് അപ്ലോഡ് ചെയ്യാനാവൂ. ഓരോ ദിവസത്തെയും ആദ്യ 15-ൽ ഉൾപ്പെടാൻ പുലർച്ചെ മൂന്നു മുതൽ ജില്ലാ ആശുപത്രികളിലെ കേന്ദ്രത്തിലെത്തുന്നതിന് നഴ്സുമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്നാണ് കൂടുതൽ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് രജിസ്ട്രാർ,കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വത്സ കെ. പണിക്കർ പറഞ്ഞു. സംസ്ഥാനത്ത് കേരള നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർമാത്രം 3,43,000 പേരുണ്ട്. എൻ.യു.ഐ.ഡി. വിദേശജോലികൾക്കടക്കം നഴ്സുമാർക്ക് യോഗ്യത നൽകുന്നതാണ് നാഷണൽ യൂണിക് ഐഡന്റിറ്റി നമ്പർ രാജ്യത്തെ മുഴുവൻ നഴ്സുമാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശത്തുള്ളവർ ജൂലായ് 31-ന് മുമ്പ് അവധിക്ക് വരികയാണെങ്കിൽ അതത് ജില്ലാകേന്ദ്രവുമായി ബന്ധപ്പെടണം. ഈ തീയതിക്കുശേഷം വരുന്നവർ കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലുമായി ബന്ധപ്പെടണം.
from mathrubhumi.latestnews.rssfeed http://bit.ly/31DQacg
via
IFTTT
No comments:
Post a Comment