തൃശ്ശൂർ: ദേശീയസംസ്ഥാന കർഷക പുരസ്കാരങ്ങൾ നേടിയ യുവകർഷകൻ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂർ പട്ടിക്കാട് കല്ലിങ്കൽ സിബി (49) ആണ് മരിച്ചത്. സംസ്ഥാന സർക്കാരിന്റെ 2017ലെ കർഷകോത്തമ അവാർഡും 2018ലെ ജഗ്ജീവന്റാം ദേശീയ കർഷകപുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തിൽ നിൽക്കുമ്പോൾ മഴയിലും കാറ്റിലും സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കൽ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞുവീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിബി മരിച്ചു. ഇടുക്കിയിൽ വാങ്ങിയ കൃഷിയിടത്തിലേക്ക് ഏലത്തട്ടകൾ വാങ്ങാൻ എത്തിയതായിരുന്നു സിബിയും സുഹൃത്തുക്കളും. പുരോഗമന കാർഷികാശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കുള്ള ജഗ്ജീവൻ റാം ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളിയാണ് സിബി. കേന്ദ്രസർക്കാരിന്റെ നാഷണൽ പ്ളാന്റ് ജെനോം സേവിയർ അവാർഡ്, തൃശ്ശൂർ ജില്ലയിലെ മികച്ച കർഷകനുള്ള നബാർഡിന്റെ മിക്സഡ് ക്രോപ്പ് ഫെസ്റ്റ് ഫാർമർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അച്ഛൻ വർഗീസ് കല്ലിങ്കലിന്റെ പാത പിന്തുടർന്നാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്. 20 ഏക്കറിൽ പടർന്നുകിടക്കുന്ന സിബിയുടെ പറമ്പ് ഒരദ്ഭുതമാണ്. വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്തയിനം പക്ഷികളും കോഴികളും പശുക്കളും കുതിരകളും പലതരം അലങ്കാര, നാടൻ മത്സ്യങ്ങളും തെങ്ങും കവുങ്ങും എല്ലാം ഇവിടെയുണ്ട്. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും സിബി കൃഷിചെയ്തിരുന്നു. ജൈവകൃഷിരീതിയാണ് പ്രധാനമായും പിന്തുടർന്നിരുന്നത്. വിദ്യാർഥികളും ഗവേഷകരും വിദേശികളുമടക്കം നിരവധിപേർ സിബിയുടെ കൃഷിയിടം സന്ദർശിക്കാനെത്തിയിരുന്നു. അമ്മ: ത്രേസ്യാമ്മ. ഭാര്യ: സ്വപ്ന. മക്കൾ: ടാനിയ, തരുൺ. Content Highlights:kerala state Agricultural award winner, best farmer, siby kallingal, ciby mkilled by falling tree, accident
from mathrubhumi.latestnews.rssfeed http://bit.ly/2KaUiuH
via
IFTTT
No comments:
Post a Comment