കൊച്ചി: വെള്ളപ്പൊക്ക സാധ്യതാപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പ്രളയഭൂപടം പുറത്തുവിടാത്തതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയ. കാലവര്‍ഷം ശക്തമാകാനിരിക്കേ കണ്ണടച്ച് ഇരുട്ടാക്കി സര്‍ക്കാര്‍. പ്രളയഭൂപടം പ്രസിദ്ധീകരിച്ചാല്‍ എവിടെയൊക്കെ ഭൂമി വാങ്ങാം, എവിടെയൊക്കെ അരുത് എന്നതു വ്യക്തമാകും. ഇതാണു റിയല്‍ എസ്‌റ്റേറ്റ് ലോബിയുടെ ആശങ്കയ്ക്കു കാരണം. വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഭൂപടത്തില്‍ തിരിച്ചറിഞ്ഞാല്‍ അവിടങ്ങളില്‍ ആരും ഭൂമി വാങ്ങാന്‍ തയാറാകില്ല.
പ്രളയഭൂപടം പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികരേഖയായി മാറും. റവന്യൂ ഇടപാടുകളില്‍ ഇതു പരിഗണിക്കപ്പെടുന്നതു റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്കു തിരിച്ചടിയാകും. വിശദമായ പ്രളയമുന്‍കരുതല്‍ ഭൂപടം പ്രസിദ്ധീകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയശേഷം ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍, തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ, ഭൂപടത്തിനായുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പ്രളയത്തില്‍ വീടുകളിലേക്കു കയറിയ വെള്ളത്തിന്റെ നിരപ്പ്, മഴത്തോത്, സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം, ഓരോ ഘട്ടത്തിലും പുഴയിലെ ജലനിരപ്പ്, പ്രാദേശികഘടകങ്ങള്‍ തുടങ്ങിയ വിവരങ്ങളാണു ശേഖരിച്ചത്.
മഴ ശക്തമാകുമ്പോള്‍ത്തന്നെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഇടങ്ങള്‍, കനത്ത വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് കരുതല്‍ നടപടിയെടുക്കുകയായിരുന്നു ലക്ഷ്യം. അണക്കെട്ടുകള്‍ തുറന്നാല്‍ മുങ്ങാന്‍ സാധ്യതയുള്ള താഴ്ന്നപ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടം, അണക്കെട്ട് തകര്‍ന്നാലുണ്ടാകാവുന്ന നാശനഷ്ടം കണക്കാക്കുന്ന ബ്രേക്ക് അനാലിസിസ് എന്നിവയെല്ലാം പ്രളയത്തിനു മുമ്പേ ജലവിഭവവകുപ്പ് തയാറാക്കിയിരുന്നു. എന്നാല്‍, 11 അണക്കെട്ടുകള്‍ തുറന്നാല്‍ ഏതൊക്കെ പ്രദേശങ്ങള്‍ മുങ്ങുമെന്ന വിവരം ഇതുവരെ ജനത്തെ അറിയിച്ചിട്ടില്ല.
ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ഡ്രിപ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കേന്ദ്ര ജലകമ്മിഷന്‍ 11 അണക്കെട്ടുകളുടെയും ബ്രേക്ക് അനാലിസിസ് പ്രളയത്തിനു മുമ്പ് തയാറാക്കിയിരുന്നു. മറ്റ് അണക്കെട്ടുകള്‍ക്കും സമാനമായ പ്രളയഭൂപടങ്ങളുണ്ട്. മലമ്പുഴ, പീച്ചി, വാളയാര്‍ അണക്കെട്ടുകളിലെയും വെള്ളം തുറന്നുവിട്ടതോടെയാണു പ്രളയദുരന്തം രൂക്ഷമായത്. ജലവിഭവവകുപ്പിന്റെ പക്കല്‍ പ്രളയഭൂപടമുണ്ടായിട്ടും മുന്നറിയിപ്പു നല്‍കിയില്ല.
from mangalam.com http://bit.ly/2IpKZVO
via IFTTT
No comments:
Post a Comment