തിരുവനന്തപുരം: ലോക്‌സഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവാത്ത കേരളത്തിൽ നന്ദിപറയാനെത്തിയതെന്തിനെന്ന് സംശയിക്കുന്നവർക്കുള്ള മറുപടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിലെ വിജയമല്ല പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ വരവിലൂടെ മോദിയും ബി.ജെ.പി.യും ലക്ഷ്യമിടുന്നത് കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കമാണെന്നു വ്യക്തം. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പും 2020-ൽ തദ്ദേശസ്ഥാപനങ്ങൾ, പിറ്റേവർഷം നിയമസഭ എന്നിവിടങ്ങളിലേക്ക് പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിന് പാർട്ടിയെ സജ്ജമാക്കുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യം. ഇതിനൊപ്പം, ഒരു സീറ്റുപോലും എൻ.ഡി.എ.ക്ക് നൽകിയില്ലെങ്കിലും കേരളത്തെ കൈവിടാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയും. സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യത്താദ്യമായി മോദി പൊതുവേദിയിലെത്തിയത് കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. ഉപതിരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളാണ് ബി.ജെ.പിക്കു നിർണായകം. വട്ടിയൂർക്കാവും മഞ്ചേശ്വരവും. രണ്ടിടത്തും സ്ഥാനാർഥികൾ ആരെന്നതിൽ ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും ജയസാധ്യത മുന്നിൽക്കണ്ടാണ് അനൗദ്യോഗിക നീക്കങ്ങൾ നടക്കുന്നത്. ഈ രണ്ടുമണ്ഡലങ്ങൾ കഴിഞ്ഞാൽ കോന്നി, എറണാകുളം, ആലപ്പുഴ, പാലാ എന്നിവിടങ്ങളിൽ വോട്ടുപിടിച്ച് കരുത്തുകാട്ടുകയെന്ന ലക്ഷ്യവുമുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ചജയം തന്നെയാണ് പ്രധാനം.ശബരിമലയുടെ പേരിൽ പാർട്ടിക്ക് വോട്ടുകൂടിയതും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുമാണ് ബി.ജെ.പി. ദേശീയഘടകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വീണ്ടും തിരിയാൻ കാരണം. ഇടതുപാർട്ടികളിൽനിന്ന് ഭിന്നിച്ച് കോൺഗ്രസിലെത്തിയ ഹിന്ദുവോട്ടുകൾ അനുകൂലമാക്കുന്നതിലാകും പാർട്ടിയുടെ ശ്രദ്ധ. ഇതിനുള്ള തുടക്കമാണ് മോദിയുടെ ആദ്യപരിപാടിക്കായി ഗുരുവായൂരിനെ തിരഞ്ഞെടുത്തതും കേരളത്തിനൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്ന പ്രഖ്യാപനവും. തിരഞ്ഞെടുപ്പിനുമുമ്പ് നാലുതവണ കേരളത്തിലെത്തിയ പ്രധാനമന്ത്രി ആദ്യം ശബരിമല സംബന്ധിച്ച് പരോക്ഷമായ പരാമർശങ്ങളേ നടത്തിയിരുന്നുള്ളൂ. എന്നാൽ, അവസാനത്തെ രണ്ടുഘട്ടത്തിലും ശബരിമലയിൽ വിശ്വാസസംരക്ഷണത്തിന് ഏതറ്റംവരേയും പോകുമെന്നു പ്രഖ്യാപിച്ചു. പക്ഷേ, ഇത്തവണ ശബരിമലയെപ്പറ്റി പ്രധാനമന്ത്രി ഒന്നുംപറഞ്ഞില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2ZkUqLP
via
IFTTT
No comments:
Post a Comment