ന്യൂഡൽഹി: രണ്ടുദിവസംനീണ്ട സത്യപ്രതിജ്ഞയ്ക്കിടയിൽ ലോക്സഭയിൽ മുഴങ്ങിയത് മുദ്രാവാക്യപ്പോര്. സത്യവാചകങ്ങൾക്കപ്പുറം മറ്റു വാക്യങ്ങൾ കൂട്ടിച്ചേർക്കരുതെന്ന സഭാചട്ടത്തിലെ വ്യവസ്ഥ മറികടന്നാണ് അംഗങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കിയത്. അതത് സംസ്ഥാനങ്ങളുടെ മഹത്ത്വവും പാർട്ടി നേതാക്കളുടെ പെരുമയും വിളിച്ചുപറഞ്ഞതിനൊപ്പം രാഷ്ട്രീയച്ചുവയുള്ള മുദ്രാവാക്യങ്ങളുയർത്താനും മടിച്ചില്ല. ദൈവനാമവും മുഴങ്ങി. എന്നാൽ, മുദ്രാവാക്യങ്ങൾ രേഖയിലുണ്ടാകില്ലെന്ന് പ്രോട്ടെം സ്പീക്കർ റൂളിങ് നൽകി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിങ്കളാഴ്ച ബി.ജെ.പി.യാണ് ഈ പ്രവണതയ്ക്കു തുടക്കമിട്ടത്. കഴിഞ്ഞകാല സഭകളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ കേൾക്കാത്ത പതിവുകൾക്കിതു വഴിവെച്ചു. സത്യപ്രതിജ്ഞ ചൊല്ലിയയുടൻ ചിലർ മുദ്രാവാക്യം മുഴക്കി. ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ ഇതിനെതിരേ പ്രതികരിച്ചപ്പോൾ, ചട്ടം പാലിക്കണമെന്ന് പ്രോട്ടെം സ്പീക്കർ നിർദേശിച്ചു. ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം മുദ്രാവാക്യം വിളികൾ ഉയർത്തിയതോടെ സഭ മുദ്രാവാക്യമുഖരിതമായി. അതത് പ്രാദേശിക ഭാഷയിലായിരുന്നു പലരുടെയും മുദ്രാവാക്യം മുഴക്കൽ. തമിഴ്നാട്ടിലെ ഡി.എം.കെ. അംഗങ്ങൾ ജയ് പെരിയോർ, ജയ് കലൈഞ്ജർ വിളികൾ ഉയർത്തിയപ്പോൾ എ.ഐ.എ.ഡി.എം.കെ.യുടെ ഏക അംഗം രവീന്ദ്രനാഥ് കുമാർ 'പുരട്ചി തലൈവിക്കു' ജയ് വിളിച്ചു. ബംഗാളിൽനിന്നുള്ള അംഗങ്ങൾ ജയ് ഹിന്ദ്, ജയ് ബംഗ്ലാ മുദ്രാവാക്യങ്ങളുയർത്തി. ഹൈദരാബാദിൽ നിന്നുള്ള മജ്ലിസ് പാർട്ടി അംഗം അസദുദ്ദീൻ ഒവൈസി ജയ് ഭീം, അള്ളാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെയും ബി.ജെ.പി. അംഗങ്ങൾ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യങ്ങളുമുയർത്തി. മഥുരയിൽനിന്നുള്ള ബി.ജെ.പി. അംഗം ഹേമമാലിനി രാധേ രാധേ എന്ന കൃഷ്ണ-രാധാ കീർത്തനമാണ് സത്യവാചകത്തിനൊടുവിൽ ആലപിച്ചത്. ബി.ജെ.പി. അംഗം അരുൺ കുമാർ സാഗർ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ പ്രതിപക്ഷ ബെഞ്ചിൽനിന്ന് രാഹുൽ ഗാന്ധി, ഒരു വട്ടംകൂടിയെന്ന് ആവശ്യപ്പെട്ടു. താൻ വീണ്ടും വിളിക്കാമെന്നും എന്നാൽ ജയ് എന്ന വാക്ക് രാഹുൽ ഗാന്ധി പൂരിപ്പിക്കണമെന്നും സാഗർ നിബന്ധന വെച്ചു. രാഹുൽ ജയ് ഹിന്ദ് എന്നു മുദ്രാവാക്യം വിളിച്ച് അതിനു മറുപടി നൽകി. ബി.ജെ.പി.ക്കെതിരേ ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി അംഗം ഷഫീഖുർ റഹ്മാൻ ബർഖ് പ്രതിഷേധമുയർത്തിയത് അല്പനേരം ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. ബി.ജെ.പി. അംഗങ്ങൾ മുദ്രാവാക്യം വിളിച്ചപ്പോൾ ക്രമപ്രശ്നമുന്നയിച്ച എൻ.കെ. പ്രേമചന്ദ്രൻ, പ്രതിപക്ഷം മുദ്രാവാക്യമുയർത്തുമ്പോൾ മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നു ഭരണപക്ഷം ചോദിച്ചു. ഇക്കാര്യത്തിൽ അധ്യക്ഷൻ തിങ്കളാഴ്ചതന്നെ നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. content highlights:slogans drown out Lok Sabha oath-taking
from mathrubhumi.latestnews.rssfeed http://bit.ly/2ZtWX6r
via
IFTTT
No comments:
Post a Comment