മുക്കം: റോഡരികിൽ സ്ഥാപിച്ച ബാരിക്കേഡുക്കൾക്ക് യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശത്തെ തടഞ്ഞുനിർത്താനായില്ല... സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ച രാഹുൽഗാന്ധിക്ക് അർഹിച്ച സ്വീകരണം നൽകി മലയോരമേഖല അദ്ദേഹത്തെ മുക്കത്തിന്റെ മണ്ണിലേക്ക് ആനയിച്ചു. മുക്കം സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്തേക്ക് രാഹുൽഗാന്ധിയുടെ വാഹനവ്യൂഹമെത്തിയതോടെ പ്രവർത്തകർ പാഞ്ഞടുത്തു. രാഹുൽഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത കൊടികൾവീശിയും മുദ്രാവാക്യംവിളിച്ചും പ്രവർത്തകർ രാഹുൽഗാന്ധിയെ ആവേശത്തോടെ വരവേറ്റു. കൈകൾ ഉയർത്തി അദ്ദേഹം പ്രവർത്തകരെ അഭിവാദ്യംചെയ്തു. ബാൻഡ്മേളവും ചെണ്ടമേളവും ആരംഭിച്ചതോടെ നഗരം ഉത്സവത്തിമിർപ്പിലായി. കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽനിന്നും മുക്കം നഗരസഭയിൽനിന്നുമായി ആയിരങ്ങളാണ് മുക്കത്തേക്ക് ഒഴുകിയെത്തിത്. രാവിലെ 10 മണിയോടെതന്നെ വോട്ടർമാർ മുക്കത്തേക്ക് ഒഴുകിയെത്തിയിരുന്നു. കെട്ടിടങ്ങൾക്ക് മുകളിലും കെട്ടിടങ്ങൾക്കകത്തെ ജനവാതിലുകൾക്കരികിലും രാഹുൽഗാന്ധിയെ കാണാൻ ആളുകൾ സ്ഥലംപിടിച്ചു. 11.58 ഓടു കൂടിയാണ് രാഹുൽഗാന്ധി മുക്കത്തെത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് ഹാരാർപ്പണം നടത്തി അദ്ദേഹത്തെ തുറന്ന വാഹനത്തിലേക്ക് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമടങ്ങുന്ന സംസ്ഥാന നേതാക്കൾ തുറന്ന വാഹനത്തിലേക്ക് കയറിതോടെ വാഹനം പതുക്കെ മുന്നോട്ടുനീങ്ങി. സ്വീകരണത്തിനിടെ പ്രവർത്തകർ നൽകിയ ഷാളുകൾ രാഹുൽഗാന്ധി പ്രവർത്തകർക്കിടയിലേക്ക് എറിഞ്ഞു. വാഹനത്തിനൊപ്പം പ്രവർത്തകരും മുന്നോട്ടുനീങ്ങിയതോടെ പോലീസും എസ്.പി.ജി യും വടംകെട്ടി പ്രവർത്തകരെ നിയന്ത്രിച്ചു. റോഡ്ഷോ നടന്ന ഒരുകിലോമീറ്ററോളം പാതയിൽ പ്രവർത്തകർ തിങ്ങിനിറഞ്ഞിരുന്നു. കാരശ്ശേരി സഹകരണ ബാങ്കിന് മുന്നിൽവെച്ച് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വയനാട്ടിലെ ഓരോ വോട്ടർമാർക്കുമായി എന്റെ വാതിൽ തുറന്നിടുമെന്നും നാടിന്റെ വികസനത്തിനായി എന്നുംകൂടെയുണ്ടാകുമെന്നും അദ്ദേഹം മലയോരജനതയ്ക്ക് ഉറപ്പു നൽകി. പ്രവർത്തകർ നൽകിയ നിവേദനങ്ങൾ അദ്ദേഹം സ്വീകരിച്ചു. തുടർന്ന് നോർത്ത് കാരശ്ശേരി ജങ്ഷൻവരെ റോഡ്ഷോ നടത്തിയ അദ്ദേഹം അവിടെനിന്ന് കനത്ത പോലീസ് സുരക്ഷയിൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോയി. വൈകീട്ടോടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചു. കെ.സി. വേണുഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവരും രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു. Content Highlights:Rahul Gandhi visit in Mukkam
from mathrubhumi.latestnews.rssfeed http://bit.ly/2EZ7e2I
via
IFTTT
No comments:
Post a Comment