തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ സി.പി.എം. ജനങ്ങളിലേക്ക് മടങ്ങണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിനേതാക്കൾ ജനങ്ങളുമായി ആശയസംവാദത്തിൽ ഏർപ്പെടണം. അതിൽ കുറുക്കുവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ഇ.എം.എസ്. സ്മൃതി 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു മുമ്പും സി.പി.എം. തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. പ്രതിസന്ധികളിൽ പോംവഴി കാണാതിരിക്കുമ്പോൾ മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഉപദേശിക്കുക 'ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക, അവർ പറഞ്ഞു തരും' എന്നാണ്. ഇത് പ്രാവർത്തികമാക്കുകയാണ് ഇപ്പോൾ നടക്കേണ്ടത്. തിരിച്ചടി താത്കാലികമാണ്. പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ബദൽ ആകാൻ കോൺഗ്രസിനേ കഴിയൂ എന്ന് ജനം എന്തുകൊണ്ട് ചിന്തിച്ചു എന്ന് കണ്ടെത്തണം. തിരിച്ചടി മറികടക്കാൻ സി.പി.എം കേന്ദ്രക്കമ്മിറ്റി 12 ഇന കർമപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇത് പുറത്തുവിടും. ബൂത്തുതലത്തിലടക്കമുള്ള വോട്ടിങ് രീതികളെക്കുറിച്ച് പഠനം നടക്കുകയാണ്. ഇതിനുശേഷം കൃത്യമായ വിലയിരുത്തലിൽ എത്തും. ഈ തിരഞ്ഞെടുപ്പിൽ വലതുപക്ഷ ഏകീകരണത്തിനൊപ്പം വർഗീയ ഏകീകരണവും നടന്നു. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ മാറ്റാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇതിനെ ചെറുക്കണമെങ്കിൽ രാജ്യത്തെ സാധാരണക്കാരായ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ വേണം. കേരള മോഡൽ എന്നത് ഇവിടെയും പ്രാധാന്യമർഹിക്കുന്നു. പ്രളയത്തെയും നിപയെയും കേരളജനത ഒറ്റക്കെട്ടായാണ് നേരിട്ടത് -അദ്ദേഹം പറഞ്ഞു. ഇ.എം.എസ്. സ്മൃതി ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാൻ പ്രഭാത് പട്നായിക് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, പി.കെ. ബിജു, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, കോസ്റ്റ്ഫോർഡ് ഡയറക്ടർ ജിതേന്ദ്രൻ, പ്രൊഫ. ഇ. രാജൻ, എ. സിയാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇ.എം.എസ്. സ്മൃതിയുടെ സ്മരണിക പരേതനായ ടി.ആർ. ചന്ദ്രദത്തിന്റെ ഭാര്യ പദ്മാവതിക്കും പരേതനായ പ്രൊഫ. എം. മുരളീധരന്റെ ഭാര്യ സരളയ്ക്കും നൽകി സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു. Content Highlights:cpm general secretary sitaram yechuri speech in ems smrithi
from mathrubhumi.latestnews.rssfeed http://bit.ly/2IIPwRT
via
IFTTT
No comments:
Post a Comment