തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിൽ സമരവേദികൾ വേണ്ടെന്നു സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ. ഇവിടെ സമരം നടത്തുന്ന പതിവ് ഒഴിവാക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ശംഖുംമുഖം പോലൊരു സ്ഥലത്ത് സ്ഥിരംവേദി അനുവദിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സമരം ചെയ്യാനുള്ള മൗലികാവകാശം നിലനിർത്തികൊണ്ടു ഭരണസിരാകേന്ദ്രവും പരിസരവും സമരങ്ങളിൽനിന്ന് മുക്തമാക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. സെക്രട്ടേറിയറ്റ് പരിസരം സമരമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കയച്ച കത്ത് സർക്കാർ ഗൗരവമായി പരിഗണിക്കണം. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലേക്ക് പോകാൻ നിരവധിയാളുകൾ വന്നുചേരുന്ന സ്ഥലമാണ് സെക്രട്ടേറിയറ്റ് പരിസരം. ഇവിടത്തെ നടപ്പാത കൈയേറിയുള്ള സമരങ്ങൾ ഗതാഗതതടസ്സമുണ്ടാക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഭരണസ്തംഭനംതന്നെ ഉണ്ടാകുന്നുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിൽ കുടിൽകെട്ടി സമരംചെയ്തവരെ നഗരസഭയുടെ സഹായത്താൽ ഫെബ്രുവരി 19-ന് ഒഴിപ്പിച്ചതായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ജില്ലാ പോലീസ് മേധാവിയും കമ്മിഷനെ അറിയിച്ചു. പ്രതിഷേധം നടത്താൻ പ്രത്യേകസ്ഥലം അനുവദിച്ചാൽ പ്രധാന റോഡിലെ വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ലെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. ശംഖുംമുഖത്ത് സ്ഥിരം പ്രതിഷേധവേദി അനുവദിക്കണമെന്ന് പരാതിക്കാരനായ പീപ്പിൾ ഫോർ ബെറ്റർ സൊസൈറ്റി പ്രസിഡന്റ് വി.ആർ. അജിത് കുമാർ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അഞ്ചൽ സുരേന്ദ്രൻപിള്ളയും ഇതേവിഷയം കമ്മിഷന്റെ മുന്നിൽ പരാതിയായി ഉന്നയിച്ചു.
from mathrubhumi.latestnews.rssfeed https://www.mathrubhumi.com/print-edition/kerala/article-1.3881429
via
IFTTT
No comments:
Post a Comment