ഗുരുവായൂർ: കണ്ണനെ തൊഴാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുരുവായൂരിലെത്തും. ദർശനവും താമരപ്പൂക്കൾകൊണ്ടുള്ള തുലാഭാരവും കഴിഞ്ഞ് പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അരമണിക്കൂറുള്ള സമ്മേളനത്തിൽ അദ്ദേഹം പത്ത് മിനിറ്റ് പ്രസംഗിക്കും. രാവിലെ 9.45-ന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി കാർമാർഗം ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. അവിടെ ഒന്നാം നമ്പർ വി.വി.ഐ.പി. മുറിയിൽ വിശ്രമിച്ചശേഷം ലഘുഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേക്ക് പോകും. പത്തുമുതൽ 11.10 വരെയാണ് ദർശനം. ക്ഷേത്രം കിഴക്കേഗോപുരകവാടത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി എതിരേൽക്കും. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തിൽനിന്ന് മടങ്ങുക. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരൊക്കെ നേരത്തേ ഗുരുവായൂരിൽ വന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ പൊതുസമ്മേളനം ഉണ്ടായിട്ടില്ല. ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് രാഷ്ട്രീയസമ്മേളനത്തിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. ഇന്ന് ഒമ്പതുമുതൽ ദർശനനിയന്ത്രണം പ്രധാനമന്ത്രിയുടെ ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ദർശനനിയന്ത്രണമുണ്ടാകും. പത്തുമുതൽ 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദർശനസമയം. 11.30-ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്രനടയടയ്ക്കും. അതിനിടയിലുള്ള 20 മിനിറ്റ് ഭക്തർക്ക് പ്രവേശനമുണ്ടാകുമോയെന്ന് ഉറപ്പില്ല. 11.30-ന് ഉച്ചപ്പൂജയ്ക്ക് അടച്ചാൽ 12.15- നാണ് തുറക്കുക. അതുകൊണ്ട് രാവിലെ ഒമ്പതിനുമുമ്പോ 12.15-ന് ശേഷമോ ദർശനം നടത്തുന്നതായിരിക്കും ഉചിതമെന്ന് ദേവസ്വം അറിയിച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഗുരുവായൂരിലേക്ക് വാഹനങ്ങൾക്ക് രാവിലെ ഏഴുമുതൽ 12 വരെ നിയന്ത്രണമേർപ്പെടുത്തും. ഔട്ടർ-ഇന്നർ റോഡുകളിലേക്ക് ചെറുവാഹനങ്ങളെപ്പോലും കടത്തിവിടില്ല. തൃശ്ശൂരിൽനിന്ന് ഗുരുവായൂരിലേക്കുള്ള ബസുകൾ കുന്നംകുളം വഴി മമ്മിയൂർ സെന്ററിലെത്തി ആളെയിറക്കണം. ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത് എന്നതിനാൽ ചൂണ്ടൽ മുതൽ ഗുരുവായൂർ വരെ കനത്തസുരക്ഷയിലാണ്. അതുകൊണ്ടാണ് തൃശ്ശൂരിൽനിന്നുള്ള ബസുകൾ കുന്നംകുളം വഴിയാക്കിയത്. കൊടുങ്ങല്ലൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്നുള്ള ബസുകളും മമ്മിയൂർ സെന്ററിൽ ഓട്ടം അവസാനിപ്പിക്കണം. ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ പൊതുസമ്മേളനത്തിലേക്കുള്ള വാഹനങ്ങൾക്ക് മമ്മിയൂർ-ആനക്കോട്ട റോഡിൽ പാർക്കിങ് സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ട്. content highlights:prime minister narendra modi to offer prayer at guruvayoor temple
from mathrubhumi.latestnews.rssfeed http://bit.ly/2wHArue
via
IFTTT
No comments:
Post a Comment