സ്റ്റോക്ക്ഹോം: ആണവശക്തികളായ ഇന്ത്യയും പാകിസ്താനും ചൈനയും തങ്ങളുടെ ആണവായുധശേഖരം വികസിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. അതേസമയം, ലോകത്തെ ആണവായുധങ്ങളുടെ ആകെ എണ്ണത്തിൽ കഴിഞ്ഞവർഷം കുറവുണ്ടായെന്നും സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആർ.ഐ.) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. '2019-ന്റെ തുടക്കത്തിൽ യു.എസ്., റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഇസ്രയേൽ, ഉത്തരകൊറിയ എന്നീ ആണവശക്തികളുടെ പക്കലായി ആകെ 13,865 ആണവായുധങ്ങളുണ്ട്. 2018-ൽ ഇത് 14,465 ആയിരുന്നു. 600 എണ്ണത്തിന്റെ കുറവാണുണ്ടായത്. എന്നാൽ, ആണവശക്തികൾ തങ്ങളുടെ ആയുധശേഖരം ആധുനികീകരിക്കാനും ഇന്ത്യ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങൾ ശേഖരം വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ആയുധങ്ങളുടെ എണ്ണം കുറയ്ക്കുകയും പകരം ഏറ്റവും പുതിയത് ഉപയോഗിക്കുകയും ചെയ്യുകയെന്ന രീതിയാണ് ഇപ്പോൾ ലോകത്ത് കാണുന്നത്' -എസ്.ഐ.പി.ആർ.ഐ. ഡയറക്ടർ ഷാനൻ കൈൽ പറഞ്ഞു. ഇന്ത്യയും പാകിസ്താനും ആയുധം വാരിക്കൂട്ടുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ആണവയുദ്ധത്തിലേക്കെത്താനുള്ള സാഹചര്യം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസും റഷ്യയും ആണവായുധങ്ങളിൽ കുറവുവരുത്തിയതാണ് പ്രധാനമായും ആഗോളതലത്തിലും പ്രതിഫലിച്ചത്. ലോകത്ത് ആകെയുള്ള ആണവായുധങ്ങളിൽ 90 ശതമാനവും ഈരാജ്യങ്ങളുടെ പക്കലാണ്. ആണവായുധങ്ങളുടെ എണ്ണംകുറയ്ക്കുന്നത് ലക്ഷ്യമിട്ട് യു.എസും റഷ്യയും 2010-ൽ ഒപ്പുവെച്ച 'ന്യൂ സ്റ്റാർട്ട്' ഉടമ്പടിയാണ് ലോകത്ത് ആണവായുധം കുറയുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 2021-ൽ ഈ ഉടമ്പടിയുടെ കാലാവധി അവസാനിക്കും. കരാർ പുതുക്കുന്നത് സംബന്ധിച്ച് ഗൗരവചർച്ചകളൊന്നും നടക്കാത്തത് ആശങ്കയുണർത്തുന്നതായും റിപ്പോർട്ട് പറയുന്നു. ആണവായുധങ്ങളുടെ എണ്ണത്തിൽ ഏറ്റവും വർധനയുണ്ടായ 1980-കളെ അപേക്ഷിച്ച് 70,000 എണ്ണത്തിന്റെ കുറവാണ് ഈ വർഷമുണ്ടായത്. Content Highlights:India, China, Pakistan
from mathrubhumi.latestnews.rssfeed http://bit.ly/2XQSHNQ
via
IFTTT
No comments:
Post a Comment