വിവാദങ്ങൾക്കു വീണ്ടും വഴി തുറന്ന് പ്രജ്ഞാസിങ് ഠാക്കൂർ, കൈയടി ഏറ്റുവാങ്ങി സ്മൃതി ഇറാനി, ഭാഷാഭേദങ്ങളും പ്രദേശവ്യത്യാസങ്ങളും പ്രതിഫലിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈവിധ്യങ്ങളുടെ വേദിയായി 17-ാം ലോക്സഭയുടെ ആദ്യ ദിനം. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടയിലാണ് ഭോപാലിൽനിന്നുള്ള ബി.ജെ.പി. അംഗം പ്രജ്ഞാ സിങ് പുതിയ വിവാദമുണ്ടാക്കിയത്. മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ അവർ, സത്യപ്രതിജ്ഞയ്ക്കിടയിൽ സ്വന്തം പേരിനൊപ്പം ഗുരുവായ സ്വാമി പൂർണചേതാനന്ദ് അവേധാശാനന്ദ് ഗിരിയുടെ പേരുകൂടി ചേർത്തുവായിച്ചതാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സംസ്കൃതത്തിലായിരുന്നു പ്രതിജ്ഞ. ഭാരത് മാതാ കീജയ് എന്നുവിളിച്ചായിരുന്നു അവർ പ്രതിജ്ഞ അവസാനിപ്പിച്ചത്. സത്യവാചകത്തിനിടയിൽ സ്വന്തം വാക്കുകൾ തിരുകിക്കയറ്റാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചു. ആർ.എസ്.പി. അംഗം എൻ.കെ. പ്രേമചന്ദ്രനാണ് ചട്ടം ഉദ്ധരിച്ച് വിഷയം പ്രോട്ടെം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സത്യവാങ്മൂലത്തിൽ പ്രജ്ഞ പേരു നൽകിയിരിക്കുന്നതെങ്ങനെയെന്നു പരിശോധിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള അംഗങ്ങൾ പ്രേമചന്ദ്രനെ പിന്തുണച്ച് എഴുന്നേറ്റു. പ്രജ്ഞയെ പിന്തുണച്ച് ബി.ജെ.പി. അംഗങ്ങളും അണിനിരന്നു. ഇതോടെ ബഹളമായി. സർട്ടിഫിക്കറ്റിൽ ചേർത്തിരിക്കുന്ന പേരുമാത്രമേ സത്യവാചകത്തിൽ ഉൾപ്പെടുത്താവൂവെന്ന് പ്രോട്ടെംസ്പീക്കർ റൂളിങ് നൽകി. തുടർന്ന് പ്രതിജ്ഞയെടുത്ത മറ്റു ബി.ജെ.പി. അംഗങ്ങളും സത്യവാചകത്തിന്റെ ഒടുവിൽ ഭാരത്മാതാ കീ ജയ് മുദ്രാവാക്യം മുഴക്കാൻ തുടങ്ങി. പ്രതിപക്ഷം വീണ്ടും വിഷയമുന്നയിച്ചു. സഭാചട്ടമനുസരിച്ചു നിലവിലുള്ള രീതി പിന്തുടരണമെന്ന് പ്രോട്ടെംസ്പീക്കർ റൂളിങ് നൽകി. എന്നിട്ടും ബി.ജെ.പി. അംഗങ്ങൾ വഴങ്ങിയില്ല. *** സത്യപ്രതിജ്ഞചെയ്ത കേന്ദ്രമന്ത്രിമാരിൽ കൂടുതൽ കൈയടി ലഭിച്ചത് സ്മൃതി ഇറാനിക്ക്. അമേഠിയിൽ രാഹുൽഗാന്ധിയെ വീഴ്ത്തിയ സ്മൃതി സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ പ്രധാനമന്ത്രിയും അമിത് ഷായും ഉൾപ്പടെയുള്ള ഭരണകക്ഷിയംഗങ്ങൾ ഡസ്കിൽ അടിച്ചു സ്വാഗതംചെയ്തു. അപ്പോൾ, സഭയിൽ രാഹുൽ ഉണ്ടായിരുന്നില്ല. രാഹുൽ എവിടെ എന്നുചോദിച്ച് ഭരണപക്ഷം കോൺഗ്രസ് അംഗങ്ങളെ പരിഹസിച്ചു. സോണിയാ ഗാന്ധി ഈസമയം സഭയിലുണ്ടായിരുന്നു. *** ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, മറാഠി, ഉറുദു, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളാണ് സത്യവാചകം ചൊല്ലാനായി അംഗങ്ങൾ തിരഞ്ഞടുത്തത്. അതതു പ്രദേശങ്ങളുടെ സവിശേഷതകൾ പേറുന്ന വസ്ത്രങ്ങളും തലപ്പാവുകളും ധരിച്ചെത്തിയവരും ശ്രദ്ധ നേടി. Content Highlights:Pragya Singh, Smriti Irani
from mathrubhumi.latestnews.rssfeed http://bit.ly/2IlWRrz
via
IFTTT
No comments:
Post a Comment