തിരുവനന്തപുരം/പാലക്കാട്/കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. എന്നാല്‍ അപകടത്തിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലും സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് ബാലഭാസ്‌കറുമായുള്ള ഇടപാടുകളിലുമുള്ള ദുരൂഹത നീക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തും.
കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ഇതുമായി ബന്ധപ്പെട്ട് ഇന്നു ചോദ്യം ചെയ്യും. പ്രകാശിനെ ചോദ്യം ചെയ്യണമെന്ന ക്രൈം ബ്രാഞ്ച് അപേക്ഷ കോടതി ഇന്നലെ അനുവദിച്ചു. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായത് ''കണിച്ചുകുളങ്ങര മോഡല്‍'' അപകടം അല്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കാര്‍ അമിതവേഗത്തിലായിരുന്നു.
ചാലക്കുടിയില്‍നിന്നു തിരുവനന്തപുരം വരെയുള്ള 231 കിലോമീറ്റര്‍ 2.37 മണിക്കൂര്‍ കൊണ്ടാണ് കാര്‍ ഓടിയെത്തിയത്. കാറിന്റെ അമിതവേഗം ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്നു പിഴയടക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
വിദഗ്ധരായ ഡ്രൈവര്‍മാരെ ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്നതരം കൃത്രിമ അപകടസാധ്യതയും ക്രൈം ബ്രാഞ്ച് സംഘം വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും അതിനിവിടെ സാധ്യത ഇല്ല എന്നാണു വിലയിരുത്തല്‍. എന്നാല്‍ അപകടം നടന്നയുടന്‍ കാറില്‍നിന്ന് പണമോ സ്വര്‍ണമോ അടക്കമുള്ളവ ഉടന്‍ മാറ്റാന്‍ ശ്രമിച്ചോ എന്നതരത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
അപകടം നടന്നയുടന്‍ സംഭവസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന് ഡബ്ബിങ് കലാകാരന്‍ കലാഭവന്‍ സോബി അടക്കമുള്ളവര്‍ നല്‍കിയ മൊഴികള്‍ ഈ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ നാട്ടില്‍നിന്നു കടന്നതും ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘാടകന്‍ കൂടിയായിരുന്ന പ്രകാശ്തമ്പി സി.സി. ടിവി ദൃശ്യങ്ങള്‍ െകെവശപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വിവരങ്ങളും ഇക്കാര്യങ്ങളിലുള്ള ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പ്രകാശ്തമ്പിയും വിഷ്ണുവും ബാലഭാസ്‌കറും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും പലതും ബിനാമി ഇടപാടുകളാണെന്നുമാണ് പോലീസ് നിഗമനം.
അപകടത്തിനുമുമ്പ് ബാലഭാസ്‌കറും ഡ്രൈവര്‍ അര്‍ജുനും കരിക്ക് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ സംബന്ധിച്ചാണ് സംശയങ്ങള്‍ ഉയരുന്നത്. അപകടശേഷം പ്രകാശ് തമ്പി കടയിലെത്തി ഈ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങിക്കൊണ്ടു പോയി എന്നാണ് കടയുടമ ഷംനാദ് ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. പ്രകാശ് തമ്പിയും ഇക്കാര്യം അന്വേഷണസംഘത്തോടു സമ്മതിച്ചിരുന്നു. എന്നാല്‍ മൊഴി പുറത്തുവന്നപ്പോള്‍ ഷാംനാദ് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഇക്കാര്യം നിഷേധിച്ചു.
തനിക്ക് പ്രകാശ് തമ്പിയെ അറിയില്ലെന്നും ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് െകെമാറിയത് ക്രൈം ബ്രാഞ്ചിനാണെന്നുമാണ് ഷംനാദ് പറയുന്നത്. സി.സി. ടിവി ദൃശ്യങ്ങളില്‍ എന്തെങ്കിലും കൃത്രിമം നടത്തിയോ എന്നറിയാന്‍ ജ്യൂസ് കടയിലെ ഹാര്‍ഡ് ഡിസ്‌ക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്കു പോയി എന്നാണ് വീട്ടുകാരുടെ വിശദീകരണം.
അര്‍ജുനാണ് അപകടവേളയില്‍ കാര്‍ ഓടിച്ചത് എന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. താനല്ല ബാലഭാസ്‌കറാണെന്ന് അര്‍ജുനും പറയുന്നു. ഇക്കാര്യത്തിലുള്ള അവ്യക്തത നീക്കാനാണ് അര്‍ജുനെ പോലീസ് വിളിപ്പിച്ചത്. എന്നാല്‍ അപകടത്തില്‍ കാലിനേറ്റ പരുക്കു ഭേദമാകാതെ അര്‍ജുന്‍ എന്തിന് അസമിലേക്കു പോയി എന്നതു ദുരൂഹം. അര്‍ജുനെ 24 വയസുമുതല്‍ ബാലഭാസ്‌കറിന് അറിയാമായിരുന്നുവെന്നാണ് പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ ആശുപത്രി ഉടമകള്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി.
ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് വിവാദത്തിലായ പൂന്തോട്ടം ആശുപത്രി ഉടമ ഡോ. പി.എം.എസ്. രവീന്ദ്രനാഥിന്റെ ഭാര്യ ഡോ. ലതയുടെ ബന്ധുവാണ് അര്‍ജുന്‍. പല കേസുകളിലും പ്രതിയാണ്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞാണോ ഇയാളെ ബാലഭാസ്‌കര്‍ ജോലിക്കു വെച്ചതെന്ന് വ്യക്തമല്ല. ബാലഭാസ്‌കറിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല അര്‍ജുന്‍ എന്നും ഇവര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
ബാലഭാസ്‌കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും ആശുപത്രി ഉടമകള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും രണ്ടുമാസം കഴിഞ്ഞു മറ്റൊരു വായ്പ ശരിയായപ്പോള്‍ ഇതുതിരിച്ചു നല്‍കിയെന്നുമാണ് മൊഴി. ഇടപാടുകള്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നുവെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പൂന്തോട്ടവുമായി ബന്ധം നിലനിര്‍ത്തുന്നതിനായി ഇതിനു മുന്‍ഭാഗത്തുള്ള 50 സെന്റ് വയല്‍ ബാലഭാസ്‌കര്‍ വാങ്ങിയിരുന്നുവെന്നും ഇത് ബാലഭാസ്‌കറിന്റെ പേരില്‍ത്തന്നെയാണെന്നും ഡോക്ടര്‍ ദമ്പതികളുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
from mangalam.com http://bit.ly/2XwMoPi
via IFTTT
No comments:
Post a Comment