തിരുവനന്തപുരം: കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമല ക്ഷേത്രവരുമാനത്തിൽ വൻകുറവ്. തൊട്ടുമുമ്പത്തെ തീർഥാടനകാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായി. ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞസീസണിൽ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവർഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വർധനകൂടി കണക്കിലെടുത്താൻ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും. മറ്റുക്ഷേത്രങ്ങളിലും വരുമാനക്കുറവ് ശബരിമലയിൽ മാത്രമല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനം കുറഞ്ഞിട്ടുണ്ട്. ബോർഡിനുകീഴിലെ 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിനുമാത്രമാണ് ചെലവ് നിർവഹിക്കാനുള്ള വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളുടെ നിലനിൽപ്പ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്. തീർഥാടനസമയമല്ലാത്ത മാസങ്ങളിലും ക്ഷേത്രങ്ങളിലെ വരുമാനം കുറഞ്ഞു. ഇതോടെ ക്ഷേത്രങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികളും അത്യാവശ്യം നിർമാണപ്രവർത്തനവുമല്ലാതെ മറ്റൊന്നും നടക്കില്ല. നിക്ഷേപം കുറഞ്ഞാൽ തീർഥാടനകാലത്തെ വരുമാനത്തിൽനിന്ന് അടുത്ത തീർഥാടനംവരെയുള്ള ചെലവുകൾക്ക് ഓരോമാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റും. ഇതും മറ്റുക്ഷേത്രങ്ങളിലെയും ശബരിമലയിലെ വിശേഷദിവസങ്ങളിലെയും വരുമാനവും ചേർത്താണ് ഓരോ മാസത്തെയും ചെലവ് നടത്തുന്നത്. 20 വർഷത്തിലേറെയായി തീർഥാടനകാലത്തെ വരവിൽനിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തിയിരുന്നത്. കഴിഞ്ഞതവണ 194 കോടി ലഭിച്ചയിടത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. 1950-ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദു റിലീജിയസ് ആക്ടുപ്രകാരം സർക്കാർ നൽകിയിരുന്ന വാർഷിക വിഹിതം അരനൂറ്റാണ്ടിനുശേഷം 40 ലക്ഷത്തിൽനിന്ന് 80 ലക്ഷമാക്കിയെങ്കിലും കാലാനുസൃത വർധന ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. Content Highlights:sabarimala income decreases in previous season
from mathrubhumi.latestnews.rssfeed http://bit.ly/2F0fgs6
via
IFTTT
No comments:
Post a Comment