പ്യോങ്യാങ്: പരസ്യവധശിക്ഷയുടെ എണ്ണംകൊണ്ടും രീതികൊണ്ടും കുപ്രസിദ്ധി നേടിയ ഉത്തരകൊറിയയിലെ 318 ശിക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്ത്. ദക്ഷിണകൊറിയയിലെ സന്നദ്ധസംഘടനയായ 'ട്രാൻസിഷണൽ ജസ്റ്റിസ് വർക്കിങ് ഗ്രൂപ്പാ'ണ് റിപ്പോർട്ട് പുറത്തുവിട്ടത്. 610 ഉത്തരകൊറിയൻവിമതരെ നേരിൽക്കണ്ടാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. പശുവിനെ മോഷ്ടിച്ചതുമുതൽ ദക്ഷിണകൊറിയൻ ടെലിവിഷൻ കണ്ടു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് മരണശിക്ഷ നടപ്പാക്കിയതെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. പുഴയോരം, വയൽ, ചന്ത, സ്കൂൾമുറ്റം, കളിക്കളം എന്നിവിടങ്ങളെല്ലാംവെച്ച് ഇത്തരം വധശിക്ഷകൾ നടപ്പാക്കാറുണ്ട്. ആയിരക്കണക്കിനാളുകളെ സാക്ഷികളാക്കിക്കൊണ്ടാണ് ശിക്ഷ നടപ്പാക്കുക. വെടിവെച്ചുകൊല്ലുകയാണ് പതിവെങ്കിലും ചിലപ്പോളൊക്കെ പ്രാകൃതരീതികളും സ്വീകരിക്കാറുണ്ട്. ശിക്ഷയ്ക്കിരയാവുന്നയാളുടെ കുട്ടികളടക്കമുള്ള ഉറ്റബന്ധുക്കൾപോലും പലപ്പോഴും കാഴ്ചക്കാരാകാൻ നിർബന്ധിതരാകാറുണ്ടെന്നും റിപ്പോർട്ടിൽപറയുന്നു. ചൈനയിലേക്ക് കടക്കാൻശ്രമിച്ചതിനെത്തുടർന്ന് പിടിയിലായ മൂന്നുസ്ത്രീകളുടെ വധശിക്ഷ നേരിൽക്കണ്ട തടവുപുള്ളിയുടെയും മറ്റൊരു വധശിക്ഷയ്ക്ക് സാക്ഷിയാകേണ്ടിവന്ന ഏഴുവയസ്സുകാരന്റെയും മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങൾക്കും സംഭവിക്കാം എന്ന മുന്നറിയിപ്പ് കാണികൾക്ക് നൽകിയതിനുശേഷമാണ് ഉദ്യോഗസ്ഥർ ശിക്ഷ നടപ്പാക്കുകയെന്നാണ് മറ്റൊരാളുടെ സാക്ഷിമൊഴി. സർക്കാരിനെതിരായ അട്ടിമറിപ്രവർത്തനം, കൊലപാതകം, രാജ്യദ്രോഹം, ബലാത്സംഗം, മയക്കുമരുന്നുകടത്ത്, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾക്കെല്ലാം രാജ്യത്ത് പരസ്യ വധശിക്ഷ നൽകാറുണ്ട്. ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിനെ അട്ടിമറിക്കാൻ നീക്കംനടത്തിയെന്നാരോപിച്ച് സൈനിക ജനറലിനെ വെട്ടിനുറുക്കി നരഭോജിയായ പിരാന മത്സ്യങ്ങൾക്കിട്ടുകൊടുത്തതായി കഴിഞ്ഞദിവസം വാർത്ത വന്നിരുന്നു. 2011-ൽ കിം അധികാരമേറ്റതിനുശേഷം 16 ഉന്നത ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ് റിപ്പോർട്ട്. അട്ടിമറിപ്രവർത്തനത്തിന്റെ പേരിൽ കിം തന്റെ അമ്മാവനെയും ഇല്ലാതാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ഉത്തരകൊറിയയിൽ ഇത്തരം റിപ്പോർട്ടുകൾ ശരിയാണോയെന്ന് പരിശോധിക്കുക അസാധ്യമാണെന്നും ഇവയിൽപലതും തെറ്റായ വാർത്തകളാണെന്ന് പിന്നീട് പുറത്തുവന്നതായും ബി.ബി.സി. പറയുന്നു. 2013-ൽ രാജ്യത്തെ പ്രശസ്ത ഗായികയായ ഹിയോൺ സോങ് വോളിനെ അധികൃതർ പരസ്യമായി വെടിവെച്ചുകൊന്നതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, 2018-ലെ ശൈത്യകാല ഒളിമ്പിക്സിന്റെ മുന്നോടിയായി സോൾ സന്ദർശിച്ച ഉത്തരകൊറിയൻ പ്രതിനിധിസംഘത്തിൽ ഈ ഗായിക ഉണ്ടായിരുന്നതായും ബി.ബി.സി. പറയുന്നു. Content Highlights:North Korea, Kim Jong un
from mathrubhumi.latestnews.rssfeed http://bit.ly/2wOVds8
via
IFTTT
No comments:
Post a Comment