പൊന്നാനിയെന്ന പൊന്നാപുരം കോട്ട കാത്ത് മുസ്ലീം ലീഗ്. മൂന്നാംതവണ മത്സരത്തിനിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീറിന് ഹാട്രിക് വിജയം. എതിരാളിയായ നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിനെ ബഹുദൂരം പിന്നിലാക്കിയാണ് ഇ.ടി. പൊന്നാനിയിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ കൈവശമുള്ള നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഇ.ടി. മുഹമ്മദ് ബഷീർ ലീഡ് നേടി. ഇതോടെ പൊന്നാനിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷവുമായാണ് ഇ.ടി. ലോക്സഭയിലെത്തുന്നത്. വോട്ടെണ്ണെലിന്റെ തുടക്കംമുതൽ വ്യക്തമായ മുന്നേറ്റം നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ ആകെ 5,19,846 വോട്ടുകൾ നേടി. ഇടതുസ്വതന്ത്രനായ പി.വി. അൻവറിന് ലഭിച്ചതാകട്ടെ 327074 വോട്ടും. ഇ.ടി.യുടെ ഭൂരിപക്ഷം- 192772. എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പൊന്നാനി,തവനൂർ, താനൂർ എന്നിവിടങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീറിനായിരുന്നു മുന്നേറ്റം. ഇവിടങ്ങളിൽ ഇടതുസ്വതന്ത്രനായ പി.വി. അൻവറിന് ഒരുചലനവും സൃഷ്ടിക്കാനായില്ല. പൊന്നാനിയിൽ വോട്ട് വിഹിതം ഒരുലക്ഷത്തിലധികമായി ഉയർത്താനായതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, എസ്.ഡി.പി.ഐ.യുടെ വോട്ടുകൾ ഇത്തവണ കുറഞ്ഞതും ശ്രദ്ധേയമാണ്. തുടർച്ചയായ മൂന്നാം അങ്കത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീർ പൊന്നാനിയിലെത്തിയത്. കഴിഞ്ഞ രണ്ടുതവണയും പൊന്നാനിയെ പ്രതിനിധീകരിച്ച ഇ.ടി. മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയെത്തിയതോടെ യു.ഡി.എഫ്. ക്യാമ്പും ആവേശത്തിലായിരുന്നു. 2014-ലും 2016-ലും ഭൂരിപക്ഷത്തിൽ കുറവ് വന്നതിനാൽ ഇത്തവണ പൊന്നാനിയിലെ മത്സരം മുസ്ലീം ലീഗിനും അഭിമാനപോരാട്ടമായിരുന്നു. ഇതിനിടെ മണ്ഡലത്തിലെ കോൺഗ്രസ്-ലീഗ് തർക്കങ്ങളും വേണ്ടവിധം പരിഹരിക്കാൻ സംസ്ഥാനനേതൃത്വം തന്നെ നേരിട്ട് ഇടപെടുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ്-എസ്.ഡി.പി.ഐ. നേതാക്കൾ തമ്മിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ച മുസ്ലീംലീഗിന് അല്പം വെല്ലുവിളി ഉയർത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ യു.ഡി.എഫ്. ക്യാമ്പ് അത് തരണംചെയ്ത് മുന്നോട്ടുപോയി. ഓരോ നിയോജകമണ്ഡലത്തിലും ഇ.ടി. മുഹമ്മദ് ബഷീർ നേരിട്ടെത്തി വോട്ടഭ്യർഥിച്ചു. 2014-ൽ 25410 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചത്. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭ മണ്ഡലങ്ങളിൽ ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമായ ലീഡ് നേടി. എൽ.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ പൊന്നാനി, തൃത്താല, തവനൂർ മണ്ഡലങ്ങളിലും മുന്നിട്ടുനിന്നു. എന്നാൽ 2009-ൽ ഇ.ടി. മുഹമ്മദ് ബഷീറിനുണ്ടായിരുന്ന 80000-ലധികം വോട്ടുകളുടെ ഭൂരിപക്ഷം 25000-ലേക്ക് കുറയ്ക്കാനായത് വലിയനേട്ടമായാണ് ഇടതുമുന്നണി വിലയിരുത്തിയത്. ഇതിന്റെ തുടർച്ചയെന്നോണം ഇത്തവണ പൊന്നാനിയിൽ അട്ടിമറി വിജയം നേടാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മിന്നുംജയത്തോടെ പൊന്നാനി എന്നത് ലീഗിന്റെ പൊന്നാപുരം കോട്ടയാണന്ന് ആണയിട്ട് ഉറപ്പിച്ചിരിക്കുകയാണ് മുസ്ലീംലീഗ്. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിനെയാണ് ഇടതുമുന്നണി സ്വതന്ത്രസ്ഥാനാർഥിയായി പൊന്നാനിയിൽ മത്സരത്തിനിറങ്ങിയത്. കോൺഗ്രസ് വോട്ടുകളിൽ കണ്ണുനട്ടുള്ള മലപ്പുറം ജില്ലയിലെ ഇടതുപരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം. എന്നാൽ പി.വി. അൻവറിനെതിരായ കൈയേറ്റ വിവാദങ്ങളും കേസുകളും യു.ഡി.എഫ്. പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടുവന്നു. ഇതിനെ മറികടക്കുന്നതിൽ ഇടതുമുന്നണി പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല, വോട്ടെടുപ്പിന് പിന്നാലെ പി.വി. അൻവർ സി.പി.ഐ.ക്കെതിരെ നടത്തിയ പ്രസ്താവനകളും രാജിപ്രഖ്യാപനവും പിന്നീട് അതിൽനിന്നുള്ള പിന്മാറ്റവുമെല്ലാം എൽ.ഡി.എഫിന് പൊതുവെ ക്ഷീണമുണ്ടാക്കി. Content Highlights:Ponnani Loksabha Election Result, Et Mohammed Basheer Wins
from mathrubhumi.latestnews.rssfeed http://bit.ly/2WmSmF6
via
IFTTT
No comments:
Post a Comment