കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായിട്ടായിരുന്നു ബി.ജെ.പി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അതിൽ അവർ ഏറെക്കുറേ വിജയിക്കുകയും ചെയ്തു. എന്നാൽ 2014 ലെ ആ പഴയ മുദ്രാവാക്യവുമായി ബി.ജെ.പി. ഇത്തവണ കളത്തിലിറങ്ങിയത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കായിരുന്നു. കേന്ദ്രത്തിൽ യു.പി.എ.ക്ക് എതിരേ ഹിന്ദി ഹൃദയഭൂമിയിലടക്കം ബി.ജെ.പി. അട്ടിമറി വിജയം സ്വന്തമാക്കി. അത് അവരെ സംബന്ധിച്ച് ആദ്യത്തെ കാര്യമല്ല. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരേയും കോൺഗ്രസിനേയും പ്രാദേശികപാർട്ടികളേയുമല്ലാതെ മറ്റൊരാളെ കാലുകുത്താൻ അനുവദിക്കാതിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറക്കുറേ ബിജെപി തങ്ങളോടൊപ്പം ചേർത്തു. കോൺഗ്രസിന് മേഘാലയയിൽ നിന്ന്മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇന്ത്യയിലുടനീളം മോദി തരംഗം അലയടിക്കുമ്പോൾ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി.മുന്നേറ്റം രേഖപ്പെടുത്തേണ്ടതാണ്.ഇന്ത്യമുഴുവൻ ബി.ജെ.പി. തൂത്തുവാരിയപ്പോൾ വടക്ക് കിഴക്കിലെ ബി.ജെ.പി.നേട്ടത്തിനും മാറ്റ് കൂടുതലാണ്. പൂർണമായും ബി.ജെ.പി.മുക്തമായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി. കേവലം ഒമ്പത് അംഗങ്ങളിൽ നിന്ന് പല സംസ്ഥാനങ്ങളിൽ നിന്നായി 140 എംഎൽഎമാരെ വിജയിപ്പിച്ചെടുത്തു.ദേശീയപാർട്ടികളോട് വലിയ ആഭിമുഖ്യം കാണിക്കാത്ത വടക്ക് കിഴക്കിന്റെ ശക്തികേന്ദ്രമായിരിക്കുന്ന പ്രാദേശിക പാർട്ടികളുടെ പിൻബലത്തിലൂടെയാണ് ബി.ജെ.പി.നേട്ടമുണ്ടാക്കുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബി.ജെ.പി.ശക്തമായത്.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 അംഗ ലോക്സഭയിൽ ബി.ജെ.പി. 282 സീറ്റുകൾ നേടിയത് ഹിന്ദി ഹൃദയഭൂമി നൽകിയ വലിയ പിന്തുണയോടെയായിരുന്നു. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ഹൃദയഭൂമി ബി.ജെ.പിക്കൊപ്പം നിൽക്കില്ലെന്ന ധാരണയിൽ നിന്നാണ് ബി.ജെ.പി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തികേന്ദ്രമായി മാറാനുള്ള ശ്രമംനടത്തിയതും ഇവിടങ്ങളിൽ വലിയ വിജയത്തിന് സാക്ഷിയാകാൻ സാധിച്ചതും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രബലശക്തികളാണ് പ്രാദേശിക പാർട്ടികൾ. ഈ ശക്തികേന്ദ്രങ്ങളെ കൂടെ നിർത്തിയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബിജെപി പിടിച്ചെടുത്തത്. അഞ്ചു വർഷം കൊണ്ട് ബിജെപിക്ക് എംഎൽഎമാരുടെ എണ്ണത്തിൽ 15 മടങ്ങിന്റെ വർധനയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയെടുക്കാൻ കഴിഞ്ഞത്. 2013-ൽ ബിജെപിക്ക് ആകെ ഉണ്ടായിരുന്നത് ഒമ്പത് എംഎൽഎമാർ മാത്രമായിരുന്നു. എന്നാൽ 2019 ആയപ്പോൾ അത് 140 ലധികം പേരായി ഉയർത്താൻ ബി.ജെ.പി.ക്ക് സാധിക്കുകയായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പതിയെ ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത്. അതായത് ബി.ജെ.പിക്ക് 15 ശതമാനം വർധനവ് ഈ മണ്ഡലങ്ങളിൽ നിന്ന് നേടിയെടുക്കാൻ കഴിഞ്ഞപ്പോൾ ഇതേ കാലയളവിൽ ഇവിടുങ്ങളിലെ പ്രബല ശക്തികളായ പ്രാദേശിക പാർട്ടികളെക്കാൾ വലിയ നഷ്ടം കോൺഗ്രസിനായിരുന്നു. സീറ്റുകളുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ കുറവാണ് അന്ന് കോൺഗ്രസിന് ഉണ്ടായത്. എന്നാൽ ഇന്നും സ്ഥിതി മറ്റൊന്നല്ലെന്നും വടക്ക് കിഴക്ക് കോൺഗ്രസിനെ പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണ് ഈ തിരഞ്ഞെടുപ്പിലും പ്രകടമാക്കുന്നത്. 2013-ൽ ഒമ്പത് അംഗങ്ങൾ ഉണ്ടായിരുന്നത് 2014-ൽ 17 എംഎൽഎമാർ ആയി. 2016 ആയപ്പോഴേക്കും അത് നാലിരട്ടി വർധിച്ചു 72 ആയി. 2018 ആയപ്പോഴേക്കും അതിന്റെ രണ്ടിരട്ടി വർധിച്ച് 140അംഗങ്ങളായി മാറുകയായിരുന്നു. പ്രാദേശിക പാർട്ടികളുടെ സഖ്യത്തോട് കൂടി പ്രാതിനിധ്യം അറിയിച്ച് തുടങ്ങിയ ബി.ജെ.പി ഓരോ ഘട്ടം കഴിയുമ്പോഴും കോൺഗ്രസിനെ കടത്തിവെട്ടിയാണ് മുന്നേറിയത് ഹിമന്ത ബിശ്വാസ് ശർമ്മ-വടക്ക് കിഴക്ക് കീഴടക്കിയ ചാണക്യൻ രാഹുലിനെ കാണാനായി ആളുകൾ വന്ന് ചുറ്റും നിൽക്കുമ്പോഴും തന്റെ വളർത്തുനായ്ക്കളുമായി കളിക്കാറാണ് അദ്ദേഹത്തിന്റെ പതിവ്. രണ്ട് വർഷം മുൻപ് പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന് രാഹുലിനോട് പറഞ്ഞപ്പോൾ അതിനെന്താ എന്നായിരുന്നു രാഹുൽ ചോദച്ചത്.- 2015 ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലേക്കെത്തിയ ഹിമന്ത ബിശ്വാസ് ശർമ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. എന്നാൽ ഹിമന്ത ബിശ്വാസ് ശർമയുടെ മുന്നറിയിപ്പിനോട് മുഖം തിരിഞ്ഞ് നിന്ന കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം ബി.ജെ.പിയിലേക്ക് കൂടുമാറിയത്. എന്നാൽ ബി.ജെ.പി.ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കായി അടിച്ച ബംമ്പറായിരുന്നു ശർമ. തരുൺ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ്മ ബി.ജെ.പിയിലേക്ക് എത്തുകയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുടനീളംപൗരത്വബില്ലിനെതിരായി പ്രതിഷേധമുയർന്നപ്പോൾ അതിനെ കൃത്യമായി കൈകാര്യം ചെയ്ത് അത് ബി.ജെ.പി.വോട്ട് ആക്കി മാറ്റി. 2014 ലിൽ ഏഴ് സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ അത് ഒമ്പതാക്കി വർധിപ്പിച്ചു. അസമിലെബി.ജെ.പി.ശക്തി കേന്ദ്രമെന്ന് പറയുമ്പോഴും വടക്ക് കിഴക്കിനെ മുഴുവനായി കൈയിലെടുക്കാൻ ശർമക്ക് കഴിഞ്ഞു. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ കൺവീനറെന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ വടക്ക് കിഴക്കിനെ മുഴുവന് ബി.ജെ.പിക്കൊപ്പം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.പാർട്ടി പ്രവർത്തകനെന്ന നിലയിൽ മാത്രമല്ലാതെ അദ്ദേഹത്തിന്റെ വേറിട്ട പ്രചാരണ ശൈലിയും ബി.ജെ.പി.വോട്ട് ബാങ്കിലേക്ക് വടക്ക് കിഴക്കിനെ എത്തിക്കുകയായിരുന്നു. ഹിമന്ത ബിശ്വ ശർമ്മയുടെ സഹായത്തോടെ 2016 ൽ ബി.ജെ.പി.ആസമിൽ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്ക് എതിരായി പ്രാദേശികപാർട്ടികളായ ആസം ഗണ പരിഷത്തിനേയും ബോദോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനേയും കൂട്ടുപിടിച്ചായിരുന്നു ആസം ബി.ജെ.പി.കീഴടക്കിയത്. ഹിമന്തബിശ്വാസ് ശർമ ബി.ജെ.പി.യിലേക്ക് എത്തിയതിന് ശേഷം അവിടുത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ശർമ ബിജെപി പാളയത്തിലെത്തിച്ചു. കോൺഗ്രസ് വിട്ടുവരുന്നവരെ വേണ്ടരീതിയിൽ പരിഗണിക്കാനും പ്രത്യേകപദവികൾ നൽകാനും ബി.ജെ.പി. പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശർമയുടെ തന്ത്രങ്ങളായിരുന്നു വടക്ക് കിഴക്കിലെ ബി.ജെ.പി.യുടെ ജയം. ബി.ജെ.പി ശക്തികേന്ദ്രമാകുന്ന വടക്ക് കിഴക്ക് മേഘാലയിലും മണിപ്പൂരിലും ബി.ജെ.പി. നാഷണൽ പീപ്പിൾസ് പാർട്ടിയും നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായുള്ള സഖ്യത്തിലൂടെ ഇപ്പോൾ സർക്കാരിന്റെ ഭാഗമായിരിക്കുന്നു. മിസോറാമിലും സിക്കിമിലും ബി.ജെ.പി.സർക്കാരിന്റെ ഭാഗമല്ലെങ്കിൽക്കൂടിയും ഭരണത്തിലിരിക്കുന്ന എൻ ഇ ഡി എ കേന്ദ്രത്തിൽ എൻ ഡി എ ക്ക് പിന്തുണ നൽകുന്നുണ്ട്. ആസമിൽനിന്ന്14 ലോക്സഭസീറ്റും അരുണാചൽ, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ രണ്ടും സിക്കിം, നാഗാലൻഡ്,മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒരു സീറ്റിലേക്കുമാണ് മത്സരം നടന്നത്. ഇത്തവണത്തെ വടക്ക് കിഴക്ക് ഏറക്കുറേ പൂർണമായും കാവി പുതച്ചു അസം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അസമിൽ ബി.ജെ.പി.9, കോൺഗ്രസ് മൂന്ന്, എ.ഐ.യു.ഡി.എഫ്. ഒന്ന്, മറ്റുള്ളവർ ഒന്ന് എന്നിങ്ങനെയാണ് ഫലം. പതിനാല് ലോക്സഭാ സീറ്റുകളാണ് ആസമിലുള്ളത്. 2004 ലെ തിരഞ്ഞടുപ്പിൽ 1 സീറ്റിൽമാത്രം വിജയിച്ച ബി.ജെ.പി.2014 ലെത്തിയപ്പോൾ കോൺഗ്രസിനെതിരേ ശക്തമായ പടയൊരുക്കം നടത്തി ഏഴ് സീറ്റുകളിൽ വിജയിക്കുകയായിരുന്നു. 2009 ൽ കോൺഗ്രസ് 7, ബി.ജെ.പി.4 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ 2014 ൽ ബി.ജെ.പി. ഏഴും കോൺഗ്രസ് മൂന്നും സീറ്റുകളിലാണ് വിജയിച്ചത്. മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബി.ജെ.പി.യുടെ ആസമിലെ സ്ഥിതി ഭേദമായിരുന്നു. 1991 മുതൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി.മത്സരിക്കുകയും ഒരു നിശ്ചിതശതമാനം സീറ്റുകളിലേക്ക് ബി.ജെ.പി.ജയിക്കുകയും ചെയ്തിട്ടുള്ളതും ആസമിൽ നിന്നുമാണ്. തരുൺ ഗോഗോയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വാസ് ശർമ്മ 2016ൽ ബി.ജെ.പിയിലേക്ക് എത്തുകയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വേരുറപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുംx ചെയ്തു. ഹിമന്ത ബിശ്വാസ് ശർമ്മയുടെ സഹായത്തോടെ 2016 ൽ ബി.ജെ.പി.അസമിൽ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്ക് എതിരായി പ്രാദേശികപാർട്ടികളായ ആസം ഗണ പരിഷത്തിനേയും ബോദോലാൻഡ് പീപ്പിൾസ് ഫ്രണ്ടിനേയും കൂട്ടുപിടിച്ചായിരുന്നു ആസം ബി.ജെ.പി.കീഴടക്കിയത്. മണിപ്പൂർ കോൺഗ്രസിനോട് വ്യക്തമായ ആഭിമുഖ്യം കാണിച്ചിരുന്ന സംസ്ഥാനമാണ് മണിപ്പൂർ. എന്നാൽ ഇത്തവണ കോൺഗ്രസിനെ തുടച്ച് നീക്കി രണ്ട് ലോക്സഭാ സീറ്റുകളിൽ ഒന്ന് ബി.ജെ.പിയും ഒന്ന് എൻ.പി.എഫും പങ്കിട്ടെടുത്തു.ഔട്ടർ മണിപ്പൂരിൽ നിന്ന് എൻ.പി.എഫ്.സ്ഥാനാർഥി 3,61210 വോട്ടുകൾക്കും ഇന്നർ മണിപ്പൂരിൽ ബി.ജെ.പി സ്ഥാനാർഥിയായ രാജ്കുമാർ രഞ്ജൻസിങ് 2,45029 വോട്ടുകൾ നേടി വിജയിച്ചു. വാജ്പേയി സർക്കാർ അധികാരത്തിലെത്തിയ സമയത്തായിരുന്നു ആദ്യമായി സംസ്ഥാനത്ത് ബി.ജെ.പി.ക്ക് തങ്ങളുടെ വോട്ട് ഷെയർ വർധിക്കാൻ സാധിച്ചത്. എന്നാൽ കേന്ദ്രത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായതോടെ ബി.ജെ.പി.പ്രഭാവം സംസ്ഥാനത്തിന് നഷ്ടമായി. തുടർന്ന് 2014 ൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് വീണ്ടും ബി.ജെ.പി.സാന്നിധ്യം ശക്തമാകുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ ബി.ജെ.പി.ക്ക് വിജയിക്കാൻ സാധിച്ചു.തുടർന്ന് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ മണിപ്പൂർ ബി.ജെ.പി. കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അരുണാചൽപ്രദേശ് കേന്ദ്രത്തിൽ വാജ്പേയി അധികാരത്തിലിരുന്ന സമയത്ത് മാത്രമാണ് ബി.ജെ.പി.ക്ക് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞത്. എന്നാൽ ഇത്തവണഅരുണാചൽ വെസ്റ്റിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി.കിരൺ റിജ്ജു, തപീർ ഗാവു എന്നിവർ അരുണാചൽ ഈസ്റ്റ്, അരുണാചൽ വെസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ലോകസഭയിലേക്ക് എത്തുന്നത്. ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിലും സ്ഥിതി വേറെയല്ല. 60 അംഗ നിയമസഭയിൽ 35 സീറ്റും ബി.ജെ.പിക്ക് നേടാൻ സാധിച്ചു. ഇവിടെ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. അരുണാചലിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ബി.ജെ.പിയുമായി സഖ്യത്തിലായതോടെയാണ് സർക്കാരിന്റെഭാഗമാകാൻ ബി.ജെ.പി.ക്ക് സാധിച്ചത്. എന്നാൽ 2004 ൽ എൻ.ഡി.എ.ക്ക് കേന്ദ്രം നഷ്ടമായപ്പോൾ ബി.ജെ.പി. അരുണാചലിലെ രണ്ട് ലോകസഭാ സീറ്റുകളിലും വിജയിച്ച് കേന്ദ്രത്തിന്റെ ഭാഗമായിരുന്നു. മേഘാലയ ബി ജെ പിക്ക് വോട്ട് നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും അവിടെ ഇതുവരേയും അധികാരത്തിലെത്താൻ സാധിച്ചിട്ടില്ല. മേഘാലയിലെ ഈ ട്രെൻഡ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലും വ്യക്തമാണ്. ഷില്ലോങിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയും ടൂറയിൽ നിന്ന് എൻ.പി.പി.സ്ഥാനാർഥിയുമാണ് ലോക്സഭയിലേക്കെത്തുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയിൽ നിന്ന് മാത്രമാണ് കോൺഗ്രസിന് ഒരു സീറ്റ് ലഭിച്ചത്. എക്കാലവും കോൺഗ്രസിനൊപ്പം നിന്ന മേഘാലയയിൽ കോൺഗ്രസിന് ബദലാകാൻ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുമായി എൻ.ഡി.എ. സഖ്യത്തിലെത്തിയിരുന്നു. 1998 ലാണ് ആദ്യമായി മൂന്ന് അസംബ്ലിമണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് ജയിക്കാൻ സാധിച്ചത്. തുടർന്ന് 2003 ൽ രണ്ട് സീറ്റും 2008 ൽ ഒരു നിയമസഭാ സീറ്റിലും ബി.ജെ.പി സ്ഥാനാർഥികൾക്ക് ജയിക്കാൻ സാധിച്ചു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെപ്പോലും ബി.ജെ.പി. മത്സരത്തിനിറക്കിയല്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ട് ഷെയറാണ് ലഭിച്ചത്. മോദി തരംഗത്തിന് മേഘാലയയെ ഒരു തരത്തിലും സ്വാധീനിക്കാൻ സാധിച്ചില്ല. പിന്നീട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ60 മണ്ഡലങ്ങളിൽ കോൺഗ്രസ് 21 സീറ്റുകളിൽ ജയിച്ചപ്പോൾ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. എന്നാൽ നാഷണൽ ഡെമോക്രാറ്റിക് സഖ്യം നേതാവ് ഹിമന്ത് ബിശ്വാസ് ശർമ കോൺഗ്രസ് ബന്ധമില്ലാത്ത മറ്റെല്ലാ പാർട്ടികളുടേയും സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തത്തിയ എൻ പി പി യുടേയും പിന്തുണ നേടിക്കൊണ്ട് ബി.ജെ.പി. ക്ക് സർക്കാർ രൂപീകരിക്കാൻ ബിശ്വാസ് സഹായം നൽകുകയായിരുന്നു. നാഗാലാൻഡ് നാഗാപീപ്പിൾസ് ഫ്രണ്ടിന് ദേശീയപാർട്ടികളെ പിന്തള്ളി ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണ് നാഗാലാൻഡ്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി സ്ഥാനാർഥിയായ ടോക്കിയോ യെപ്തോമിയാണ് ഇത്തവണ ലോക്സഭിയിലേക്ക് നാഗലൻഡിനെ പ്രതിനിധീകരിച്ച് എത്തുന്നത്. 2004 മുതൽ 2014 വരെ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ട് (എൻ.പി.എഫ്) ആണ് നാഗാലാൻഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 2018 ലെ ഉപതിരഞ്ഞെടുപ്പിൽ നാഗാലാൻഡിലെ പ്രാദേശിക പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി മത്സരിച്ച് വിജയിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷനായ ടോകിഹോ യെപ്തോമിയായിരുന്നു വിജയിച്ചത്. എന്നാൽ 2019 ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.പി.പി. ബിജെ.പിയുമായി സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാഗാൽഡിലെ പ്രാദേശികപാർട്ടികളായ നാഗാപീപ്പിൾസ് ഫ്രണ്ടും നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടേയും സഖ്യത്തോടെ രണ്ട് തവണ ബി.ജെ.പി.ക്ക് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞു. ത്രിപുര ചെങ്കോട്ടയായ ത്രിപുര കൃത്യമായ ആസൂത്രണത്തോടും മുന്നൊരുക്കത്തോടെയുമാണ് ബിജെപി പിടിച്ചെടുത്തത്. നിയമസഭയിൽ വെന്നിക്കൊടി പാറിച്ചതിന് പിന്നാലെ സിപിഎം കാലങ്ങളായി ജയിച്ചുവന്ന രണ്ട് ലോക്സഭാ സീറ്റിലും ഇത്തവണ ബിജെപി അനായാസം ജയിച്ചു. രണ്ടിടത്തും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ രണ്ടാം സ്ഥാനത്ത് കോൺഗ്രസാണ് എത്തിയത്. ഇത്തവണ ത്രിപുര ഈസ്റ്റിൽ റെബാതി ത്രിപുരയും വെസ്റ്റിൽ പ്രതിമ ഭൗമിക്കുമാണ് ജയിച്ചത്. കാൽനൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ത്രിപുര കൈയടക്കിയത്. പ്രാദേശികപാർട്ടിയായ ഐ.പി.എഫ്.ടിയുടെ പിന്തുണയോടുകൂടിയായിരുന്നു ബി.ജെ.പി.അധികാരത്തിലെത്തിയത്. മിസോറാം മിസോറാമിലെ പ്രാദേശിക പാർട്ടിയും ഭരണപക്ഷവുമായ എം.എൻ.എഫും ബി.ജെ.പിയും തമ്മിലാണ് ഇത്തവണ കടുത്ത മത്സരത്തിനിറങ്ങിയത്. മിസോറമിൽ ബി.ജെ.പി.യെ പിന്തള്ളി എം.എൻ.എഫ് വൻവിജയമാണ് നേടിയത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചു. സിക്കിം ബി.ജെ.പിക്കോ മറ്റൊരു ദേശീയപാർട്ടിക്കോ സാധ്യത നൽകാത്ത സംസ്ഥാനമാണ് സിക്കിം. സിക്കിം പ്രാദേശികപാർട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും ക്രാന്തികാരി മോർച്ചയും തമ്മിലാണ് സിക്കിം ൽ കൊമ്പുകോർത്തത്. സിക്കിം ക്രാന്തികാരി മോർച്ച സ്ഥാനാർഥി12,433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതി ഇതുതന്നെയാണ്. എസ്.കെ.എം 17 സീറ്റുകളിലും എസ്.ഡി.എഫ്. 15 സീറ്റുകളിലുമാണ് വിജയിച്ചത്. 2016 മുതൽ സിക്കിം പ്രാദേശികപാർട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണ എൻ.ഇ.ഡി.എ.ക്കും നൽകുന്നു. ദേശീയപാർട്ടികളെ മാറ്റി നിർത്തുന്ന പ്രവണതയാണ് ലോക്സഭയിലും നിയമസഭയിലും സിക്കിം നടത്തുന്നത്. അതേ സമയം രാജ്യത്ത് തുടർച്ചയായി 25 വർഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഭരിച്ച ചാംലിങിന് ഈ തിരഞ്ഞെടുപ്പിൽ ഇത്തവണ പാർട്ടി തോറ്റതോടെ പടിയിറങ്ങി. 1993 മുതൽ തുടർച്ചയായി മുഖ്യമന്ത്രിപദം അലങ്കരിച്ചുവരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്(എസ്.ഡി.എഫ്.) സ്ഥാപക നേതാവായിരുന്നു ചാംലിങ്. ഇത്തവണ സിക്കിം ക്രാന്തികാരി മോർച്ച ഭരണത്തിലേറിയതോടെ 25 വർഷത്തെ ചാംലിങ് ഭരണത്തിനാണ് അവസാനമാകുന്നത്. Content Highlights:BJP, north east states, in 2019 Loksabha Elections
from mathrubhumi.latestnews.rssfeed http://bit.ly/2QnEjtq
via
IFTTT
No comments:
Post a Comment