ന്യൂഡൽഹി: ലോക്സഭാതിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തിനിൽക്കേ പ്രതിപക്ഷത്ത് അണിയറനീക്കം സജീവമായി. വിവിധപാർട്ടികളെ ഏകോപിപ്പിക്കാൻ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി മുന്നിട്ടിറങ്ങി. തിരഞ്ഞെടുപ്പുഫലമെത്തുന്ന 23-ന് പ്രതിപക്ഷപാർട്ടികളുടെ സംയുക്തയോഗം ചേരണമെന്നും പങ്കെടുക്കണമെന്നും അഭ്യർഥിച്ച് അവർ ബി.ജെ.പി.-എൻ.ഡി.എ. വിരുദ്ധകക്ഷികളുടെ നേതാക്കൾക്ക് കത്തയച്ചു. പ്രധാനമന്ത്രിപദത്തിന് കോൺഗ്രസ് വാശിപിടിക്കില്ലെന്ന് മുതിർന്നനേതാവ് ഗുലാം നബി ആസാദ് വ്യാഴാഴ്ച ബിഹാറിൽ പ്രസ്താവിച്ചു. എ.ഐ.സി.സി. വക്താവ് രൺദീപ് സിങ് സുർജേവാലയും ഈ നിലപാട് തള്ളിയില്ല. കോൺഗ്രസിനോട് ഉടക്കിനിൽക്കുന്ന പ്രതിപക്ഷനേതാക്കളെ ഏകോപിപ്പിക്കാൻ വ്യക്തിപരമായ സൗഹൃദങ്ങൾ ഉപയോഗിക്കുകയാണ് സോണിയ. ക്ഷണക്കത്ത് ലഭിച്ചെന്ന് ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പേ ഒന്നിച്ചുനിന്ന 21 പ്രതിപക്ഷപാർട്ടികൾക്കുപുറമേ, ഇരുചേരിയിലുമില്ലാത്ത വൈ.എസ്.ആർ. കോൺഗ്രസ്, തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.), ഒഡിഷയിലെ ബിജു ജനതാദൾ (ബി.ജെ.ഡി.) തുടങ്ങിയ പാർട്ടികൾക്കും കത്തയച്ചിട്ടുണ്ട്. എൻ.ഡി.എ.യിലുള്ള ശിവസേന, ജെ.ഡി.യു., അകാലിദൾ, എ.ഐ.എ.ഡി.എം.കെ. എന്നിവയൊഴിച്ചുള്ള പാർട്ടികളെയെല്ലാം ഏകോപിപ്പിക്കുകയാണ് കോൺഗ്രസിന്റെ തന്ത്രം. തൂക്കുസഭ വരാനുള്ള സാധ്യതകണ്ടാണ് ഇപ്പോഴത്തെ നീക്കം. കേവലഭൂരിപക്ഷം കിട്ടാതെ ബി.ജെ.പി. ഒറ്റക്കക്ഷിയായാൽ, സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രപതി അവരെ ക്ഷണിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ബി.ജെ.പി. എണ്ണം തികയ്ക്കുന്നത് തടയാൻ എൻ.ഡി.എ. ഇതരപാർട്ടികളെ ഒപ്പം നിർത്താനാണ് സോണിയയുടെ ശ്രമം. പ്രധാനമന്ത്രി പദംതർക്കവിഷയമാക്കില്ല ബി.ജെ.പി.യോ എൻ.ഡി.എ.യോ അധികാരത്തിൽ വരാൻ സാധ്യതയില്ല. ബി.ജെ.പി.-എൻ.ഡി.എ. ഇതരസർക്കാർ കേന്ദ്രത്തിൽ വരും. പ്രധാനമന്ത്രിപദം തർക്കവിഷയമാക്കില്ല. കോൺഗ്രസിനത് വാഗ്ദാനംചെയ്തില്ലെങ്കിൽ മറ്റൊരുനേതാവും പ്രധാനമന്ത്രിയാവരുതെന്ന നിലപാടുമെടുക്കില്ല. -ഗുലാം നബി ആസാദ്,കോൺഗ്രസ് പ്രവർത്തക സമിതിയംഗം content highlights: congress, Prime Minister Post, Rahul gandhi, Sonia Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2WO7Izz
via
IFTTT
No comments:
Post a Comment