കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും മറ്റും ; പായലിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് അഭിഭാഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും മറ്റും ; പായലിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് അഭിഭാഷകന്‍

മുംബൈ: സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായലിന്റെ മരണം കൊലപാതകമെന്ന് പായലിന്റെ അഭിഭാഷകന്‍ നിധിന്‍ സത്പുത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന കാര്യങ്ങള്‍ പരിഗണിച്ച് കൊലപാതകത്തിന്റെ സാധ്യത കൂടി പോലീസ് പരിശോധിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പായലിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റുപല ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നാണ് പായലിന്റെ കുടുംബത്തിന്റെ ആവശ്യമെന്നു അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലുള്ള നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തഡ്വി ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളായ ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പായലിനെ ജാതിയുടെ പേരില്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി സാക്ഷിമൊഴികളും ഉണ്ട്.

കുറ്റാരോപിതരായ മൂന്നു ഡോക്ടര്‍മാരെയും 14 ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും സാക്ഷികള്‍ സമ്മര്‍ദ്ദത്തിലാണെന്നും പ്രോസിക്യൂട്ടര്‍ ജയ്സിംഗ് ദേശായി കോടതിയോട് ആവശ്യപ്പെട്ടു. പായലിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കാന്‍ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന പോലീസിന്റെ വാദം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അംഗീകരിച്ചു. സംഭവത്തില്‍ പായലിന്റെ ആത്മഹത്യാക്കുറിപ്പ് പ്രതികള്‍ നശിപ്പിച്ചോ ഒളിപ്പിച്ചോയെന്നു വ്യക്തമല്ല. പായലുമായുള്ള വാട്‌സ്ആപ് ചാറ്റുകളും വിശദമായി പരിശോധിക്കണം.

മൃതദേഹത്തില്‍ കാണപ്പെട്ട മുറിവുകള്‍ സംബന്ധിച്ചു വ്യക്തത വരുത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. എന്നാല്‍, പായലിന്റെ ജാതി ഏതെന്നുപോലും മൂന്നു ഡോക്ടര്‍മാര്‍ക്കും അറിയില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പായല്‍ ഇതേ ആശുപത്രിയിലെ ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നെന്നും എന്നാല്‍ ഹോസ്റ്റലിലായിരുന്നു താമസമെന്നും പ്രതികളുടെ മറ്റൊരു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കുടുംബപ്രശ്‌നങ്ങളാകാം ആത്മഹത്യക്കു കാരണമെന്നായിരുന്നു വാദം.

മുറി അകത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ കൊലപാതകത്തിനു സാധ്യതയില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതേസമയം പായല്‍ മൂന്നു സഹഡോക്ടര്‍മാരില്‍ നിന്ന് കൊടിയ പീഡനം നേരിട്ടെന്ന് റാഗിങ് വിരുദ്ധ സമിതിയുടെ കണ്ടെത്തല്‍. കുടുംബാംഗങ്ങളടക്കം 30 പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റാഗിങ് വിരുദ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. ജീവനൊടുക്കിയ അന്നു രാവിലെയും പ്രതികളായ മൂന്നു സീനിയര്‍ ഡോക്ടര്‍മാരും രോഗികളുടെയും മറ്റു സഹപ്രവര്‍ത്തകരുടെയും മുന്നില്‍ വച്ച് പരസ്യമായി പായലിനെ അവഹേളിച്ചു.

രണ്ടാം വര്‍ഷ പി.ജി. വിദ്യാര്‍ഥിയായ പായല്‍ കരഞ്ഞുകൊണ്ടാണ് അവിടം വിട്ടത്. ആശുപത്രിയില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പായലിനെതിരേ അധിക്ഷേപം വര്‍ധിച്ചതെന്ന് ബന്ധുക്കളും പറയുന്നു. ഡോ. പായലിന്റെ ഭര്‍ത്താവ് ഒമ്പതു ദിവസം മുമ്പ് െഗെനക്കോളജി വിഭാഗം മേധാവിക്ക് പരാതി നല്‍കിയിരുന്നു. സല്‍മാന്‍ തഡ്‌വി മേയ് 13-നാണ് െഗെനക്കോളജി വിഭാഗം മേധാവി ചിങ് ലിങ്ങിനു പരാതി എഴുതി നല്‍കിയത്. അതിനുശേഷം പായലിനോടുള്ള പെരുമാറ്റം കൂടുതല്‍ പരുഷമായി.

രണ്ടു ദിവസം സീനിയര്‍ ഡോക്ടര്‍മാര്‍ പായലിനോടു മിണ്ടിയില്ല. മൂന്നാം ദിവസം ഇങ്ങനെയാണോ ജോലി ചെയ്യുന്നതെന്നു ചോദിച്ച് അവരിലൊരാള്‍ ഫയല്‍ പായലിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു. നാലാം നാള്‍ അവര്‍ ഭീഷണിപ്പെടുത്തി. പായല്‍ മൂന്നാം വര്‍ഷം അവിടെയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. പരാതിക്കു പിന്നാലെ ഭീഷണിയും അധിക്ഷേപവും വര്‍ധിച്ചതേയുള്ളെന്നും െഗെനക്കോളജി വിഭാഗം മേധാവിയുടെ പിന്തുണയുള്ളതുകൊണ്ടാണ് സീനിയേഴ്‌സ് ഈ നില തുടര്‍ന്നതെന്നും പായലിന്റെ സഹോദരന്‍ പറയുന്നു.

മരിക്കുന്നതിനു മുമ്പുള്ള നാലു നാള്‍ പായല്‍ ദിവസവും കടുത്ത അധിക്ഷേപം നേരിട്ടെന്ന് സഹഡോക്ടര്‍മാരായ സ്‌നേഹല്‍, അനുരൂപ എന്നിവര്‍ പറഞ്ഞെന്നും റാഗിങ് വിരുദ്ധ കമ്മിറ്റിയുടെ കണ്ടെത്തലിലുണ്ട്. തഡ്‌വി മുസ്ലിം ഭീല്‍ എന്ന പട്ടികവര്‍ഗാംഗമായിരുന്നു പായല്‍. ഈ ജാതിക്കാരെ ഒരു പണിക്കും കൊള്ളില്ലെന്നു പറഞ്ഞും പ്രതികളായ സീനിയര്‍ ഡോക്ടര്‍മാര്‍ ശകാരിച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. റാഗിങ് തടയുന്നതില്‍ കോളജിനു വീഴ്ച പറ്റിയെന്നു വെളിവാക്കുന്നതാണിതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.



from mangalam.com http://bit.ly/2HM44kJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages