കൊല്ലം : വിദേശത്തുവെച്ച് കാണാതായ യുവതിയെ കണ്ടെത്തി. മുളവന മുക്കൂട് പുത്തൻവിളവീട്ടിൽ സുനിതയെയാണ് ഒമാനിൽ കണ്ടെത്തിയത്. നിയമക്കുരുക്കിൽ അകപ്പെട്ട ഇവരെ നാട്ടിലെത്തിക്കാൻ പ്രവാസി മലയാളികൾ ശ്രമം നടത്തുകയാണ്. കോൺഗ്രസ് കേരള ഘടകത്തിന്റെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി.) നടത്തിയ അന്വേഷണത്തിലാണ് സുനിതയെ കണ്ടെത്താനായത്. വെള്ളിയാഴ്ച സുനിത മകൾ ശ്രീലക്ഷ്മിയെ ഫോണിൽ വിളിച്ചു. സുനിതയെ ദുബായിലേക്കാണ് ജോലിക്കെന്നുപറഞ്ഞ് കൊണ്ടുപോയത്. പിന്നീട് ഒമാനിലേക്ക് കടത്തി. ഇതിനെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാർത്ത കണ്ട ഒ.ഐ.സി.സി. ഗ്ലോബൽ സെക്രട്ടറി സുരേഷ് കല്ലട ഒമാൻ യൂണിറ്റുമായി ബന്ധപ്പെട്ടു. ഒമാനിലെ ഒ.ഐ.സി.സി. നേതാക്കളായ ശങ്കരപ്പിള്ള കുമ്പളത്തും ഉമ്മനും നടത്തിയ അന്വേഷണത്തിലാണ് സുനിതയെ കണ്ടെത്തിയത്. ദുബായിൽനിന്ന് ഒമാനിലേക്ക് കൊണ്ടുപോയ ഏജൻസി ഇവരെ പല വീടുകളിലായി ജോലിക്കയച്ചു. ശരിയായ ഭക്ഷണംപോലും കിട്ടിയില്ലെന്ന് സുനിത മകൾ ശ്രീലക്ഷ്മിയെ വിളിച്ച് പറഞ്ഞിരുന്നു. മുറിയിൽ അടച്ചിടുകയും ചെയ്തു. ഏപ്രിൽ 20-നുശേഷം സുനിത മക്കളെ വിളിച്ചിരുന്നില്ല. ദുബായുടെയും ഒമാന്റെയും അതിർത്തിപ്രദേശമായ ലിവയിലാണ് സുനിത ഇപ്പോഴുള്ളത്. ഹൗസ് മെയ്ഡ് വിസയിൽ രണ്ടുവർഷത്തെ കരാറിലാണ് സുനിതയെ ഒമാനിലേക്ക് കൊണ്ടുപോയത്. സ്പോൺസർ പുറത്തുവിടാതെ അവിടെ സുനിതയെ താമസിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രശ്നത്തിൽ കുടുങ്ങിക്കിടന്ന കണ്ണൂരുകാരി ഗീതയെ ഒ.ഐ.സി.സി. നേതാവ് ശങ്കരപ്പിള്ള കുമ്പളത്ത് ഇടപെട്ട് രക്ഷിച്ച് ഇന്ത്യൻ എംബസിയിലെത്തിച്ചിരുന്നു. ഗീതയിൽനിന്നാണ് സുനിതയും ഇവിടെയുണ്ടെന്ന് മനസ്സിലാക്കാനായത്. സുനിതയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാട്ടിലേക്ക് കൊണ്ടുവരണമെങ്കിൽ 1500 ഒമാൻ റിയാൽ (ഏകദേശം 2.69 ലക്ഷം രൂപ) ഒമാനിലെ സ്പോൺസർക്ക് നൽകേണ്ടിവരും. അത് ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ശങ്കരപ്പിള്ള കുമ്പളത്ത് പറഞ്ഞു. content highlights:Kollam,sunitha, oman
from mathrubhumi.latestnews.rssfeed http://bit.ly/2IWWPrP
via
IFTTT
No comments:
Post a Comment