ന്യൂഡല്‍ഹി: ''ഇത് ഇന്ത്യയുടെ വിജയം'' എന്നായിരുന്നു ചരിത്രവിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റര്‍ സന്ദേശം. പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായുടെ ആസൂത്രണം കൃത്യമായി നടപ്പാക്കിയ മോഡി, ഘടകകക്ഷികളെയും വിജയത്തിലേക്കു പിടിച്ചുകയറ്റി. ഹിന്ദുത്വത്തിനൊപ്പം ദേശീയതയും സമാസമം ചേര്‍ത്തപ്പോള്‍ അനുപമമായ വിജയം. വിവിധ രാഷ്ട്രങ്ങളില്‍നിന്ന് അനുമോദന സന്ദേശങ്ങള്‍ ഒഴുകിയെത്തി.
മോഡിക്കെതിരേ പടനയിച്ച രാഹുല്‍ ഗാന്ധി സ്വന്തം കുടുംബത്തിന്റെ തട്ടകമായ അമേഠിയില്‍പ്പോലും വീണു. വയനാട്ടില്‍നിന്നു ലോക്‌സഭയില്‍ എത്താനായെങ്കിലും കോണ്‍ഗ്രസിനു പ്രതിപക്ഷനേതൃ പദവി ലഭിക്കാനാവശ്യമായ 55 സീറ്റ് തികഞ്ഞില്ല. കഴിഞ്ഞ തവണ തോറ്റെങ്കിലും കൃത്യമായി ഗൃഹപാഠം ചെയ്ത് സ്മൃതി ഇറാനി അമേഠിയിലെ വിജയത്തിലൂടെ ഈ തെരഞ്ഞെടുപ്പിന്റെ താരമായി. 1977-ല്‍ റായ്ബറേലിയില്‍ മുത്തശി ഇന്ദിരാ ഗാന്ധി പരാജയപ്പെട്ടതിനു സമാനമായി അമേഠിയില്‍ രാഹുലിന്റെ തോല്‍വി.
സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഒന്നിച്ചു പ്രതിരോധിച്ചിട്ടും ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ആധിപത്യം തകര്‍ക്കാന്‍ കഴിഞ്ഞില്ല. അവിടെ നഷ്ടപ്പെട്ട സീറ്റുകള്‍ മോഡി പശ്ചിമ ബംഗാളില്‍നിന്നു കണ്ടെത്തി. യു.പിയിലെ വോട്ട് വിഹിതം ആറു ശതമാനം വര്‍ധിപ്പിച്ചു. ഏതാനും മാസം മുമ്പു നിയമസഭാ തെരഞ്ഞെടുപ്പില്‍ െകെവിട്ട മധ്യപ്രദേശിലെ 28 സീറ്റില്‍ 27 എണ്ണവും രാജസ്ഥാനിലെ മുഴുവന്‍ സീറ്റും ഛത്തീസ്ഗഡിലെ ഒന്നൊഴികെയുള്ള സീറ്റുകളും മോഡി സ്വന്തമാക്കി. ഡല്‍ഹിയും ഗുജറാത്തും ഝാാര്‍ഖണ്ഡും കാല്‍ച്ചുവട്ടിലാക്കി. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ സാധിച്ചില്ലെന്നതു മാത്രമാണ് ഏക തിരിച്ചടി.
കോണ്‍ഗ്രസിനാകട്ടെ കേരളം നല്‍കിയ വിജയത്തില്‍ മാത്രം സംതൃപ്തി കണ്ടെത്തേണ്ട അവസ്ഥയായി. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചിട്ടും അതിര്‍ത്തിപങ്കിട്ട കര്‍ണാടകയില്‍ തകര്‍ന്നടിഞ്ഞു. എം.ക. സ്റ്റാലിന്റെ െകെപിടിച്ച് നേടിയ തമിഴ്‌നാട്ടിലെ സീറ്റ് ബോണസായി. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ വ്യക്തിപ്രഭാവമാണു നേട്ടത്തിലെത്തിയത്. റോഡ് ഷോകളും റാലികളുമായി രാഹുല്‍ നാടാകെ ചുറ്റിയിട്ടും സംഘടനാ സംവിധാനം ഇല്ലാതിരുന്നതു പരാജയം പൂര്‍ണമാക്കി.
കോണ്‍ഗ്രസില്‍നിന്നു ചോദ്യങ്ങളുയരില്ലെങ്കിലും പ്രതിപക്ഷപാര്‍ട്ടികളുടെ കുറ്റപ്പെടുത്തല്‍ രാഹുലിന് അഭിമുഖീകരിക്കേണ്ടിവരും. ബി.ജെ.പിക്കെതിരായ കൂട്ടായ്മയ്ക്കു തടസമായതു കോണ്‍ഗ്രസ് മാത്രമാണെന്നു വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മോഡിയാണെങ്കില്‍ ചരിത്രവിജയത്തോടെ കാവിരാഷ്ട്രീയത്തില്‍ അജയ്യനായി. ഉത്തരേന്ത്യയില്‍ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടിയല്ല, മോഡിക്കു വേണ്ടിയാണു ബി.ജെ.പി. വോട്ട് ചോദിച്ചത്. വോട്ട് മോഡിക്കെന്നു നാടും നഗരവും ഒരേപോലെ പറഞ്ഞു.
റാഡ് ഷോയിലായാലും റാലികളിലായാലും രാഹുല്‍ വിളിക്കുകയും അണികളെകൊണ്ട് വിളിപ്പിക്കുകയും ചെയ്ത മുദ്രാവാക്യമായിരുന്നു ''ചൗക്കിദാര്‍ ചോര്‍ ഹെ''.(കാവല്‍ക്കാരന്‍ കള്ളനാണ്). റാഫേല്‍ യുദ്ധവിമാനകരാറിലെ അഴിമതി ആരോപണം മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിക്കെതിരേയുള്ള ആരോപണം. എന്നാല്‍ ഇത് രണ്ടും ജനം തള്ളിയെന്നതിന്റെ സാക്ഷ്യമാണ് ബി.ജെ.പിയുടെ മിന്നും വിജയവും രാജ്യമാകെ അലയടിച്ച മോഡി തരംഗവും.
ദേശീയസുരക്ഷയും ഹിന്ദുത്വയും സമം ചേര്‍ത്ത് പ്രചാരണം നയിച്ച മോഡിയ്‌ക്കെതിരേ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ പ്രയോഗിക്കാന്‍ രാഹുലിന് സാധിച്ചില്ല. ഇന്ധന വില, സാമ്പത്തിക നില, തൊഴില്‍ലഭ്യത തുടങ്ങിയ വിഷയങ്ങളൊന്നും ഏറ്റെടുത്തു ഫലിപ്പിക്കാതെ റാഫേലില്‍ മാത്രം രാഹുല്‍ ഒതുങ്ങി. മോഡിയാണെങ്കില്‍ 2014 ലേതുപോലെ പ്രചാരണ അജന്‍ഡ നിശ്ചയിച്ച് മുമ്പേ കുതിക്കുകയും രാഹുലിന് പിന്നാലെയോടി കിതയ്‌ക്കേണ്ടിയും വന്നു. മോഡി കള്ളനാണെന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ ഫലിക്കില്ലെന്ന് വ്യക്തമായിരുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും മുദ്രാവാക്യവും ആരോപണവും ഏറ്റെടുത്തിരുന്നില്ല.
ചൗക്കിദാര്‍ ചോര്‍ ഹെ ആക്ഷേപം കോടതി കയറുകയും സുപ്രീംകോടതിയില്‍ രാഹുലിന് മാപ്പ് പറയേണ്ടിയും വന്നതോടെ മുദ്രാവാക്യത്തിന്റെ മുനയൊടിഞ്ഞു. റാഫേല്‍ ആരോപണം ജനങ്ങളിലേക്ക് എത്തിയില്ലെന്നു മാത്രമല്ല രാജീവ് ഗാന്ധിയെയടക്കം വിഷയത്തിലേക്ക് എത്തിച്ച് ബോഫോഴ്‌സ് വിഷയമുയര്‍ത്തി മോഡി തിരിച്ചാക്രമിച്ചതോടെ രാഹുലിന് പ്രതിരോധത്തിലൂന്നേണ്ടിയും വന്നു.
from mangalam.com http://bit.ly/2HAktsl
via IFTTT
No comments:
Post a Comment