പത്തനംതിട്ട: ദേശീയ രാഷ്ട്രീയം പോലും ശ്രദ്ധിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. കേരളത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥികൾ വിജയിക്കുമെന്നും അതിലൊന്ന് പത്തനംതിട്ടയിൽ നിന്നായിരിക്കുമെന്നും നിരവധി ശ്രുതികൾ മുഴങ്ങിയിരിക്കെയാണ് മൂന്നാം തവണയും യുഡിഎഫിന്റെ ആന്റോ ആന്റണിയെ തന്നെ പത്തനംതിട്ട അടുത്ത അഞ്ച് വർഷത്തേക്ക് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിൽ പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയമസഭാ മണ്ഡലങ്ങളും തിരുവല്ല, റാന്നി, അടൂർ, ആറന്മുള, കോന്നി എന്നീ പത്തനംതിട്ട ജില്ലയില മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. 2008 ലാണ് മണ്ഡലം നിലവിൽ വന്നത്. 2009 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്റെ മനസ് യുഡിഎഫിനൊപ്പമായിരുന്നു. 2009 ൽ ഈ ഏഴ് മണ്ഡലങ്ങളിലും യുഡിഎഫ് ആയിരുന്നു ലീഡ് ചെയ്തിരുന്നത്. ഭൂരിപക്ഷം 1,11,206. അതേസമയം 2014 ൽ കാര്യങ്ങൾ അൽപം കൈവിട്ടു. ആന്റോ ആന്റണിയെ തന്നെ യുഡിഎഫ് കളത്തിലിറക്കിയപ്പോൾ മുൻ കോൺഗ്രസ് നേതാവായിരുന്നു പീലിപ്പോസ് തോമസിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കി. സ്വതവേ കോൺഗ്രസിന് അനുകൂലമായ ന്യൂനപക്ഷ വോട്ടിൽ അത് പിളർപ്പുണ്ടാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ കണക്കുകൂട്ടൽ. മാത്രമല്ല ബിജെപി 2014 ൽ പത്തനംതിട്ടയിൽ നിർത്തിയത് സംസ്ഥാനത്തെ ശക്തനായ എം.ടി രമേശ് എന്ന നേതാവിനെയാണ്. ആറന്മുള സമരവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഉണ്ടാക്കിയ അനുകൂല മനോഭാവം വോട്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു രമേശിന്റെ സ്ഥാനാർഥിത്വം. സ്വാഭാവികമായും കോൺഗ്രസിന്റെ വോട്ടിൽ ബിജെപി പിളർത്തുമെന്നും അതിനിടയിൽ കൂടി ജയിച്ചുകയറാമെന്നും എൽഡിഎഫ് കണക്കുകൂട്ടിയെങ്കിലും 56,191 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആന്റോ ആന്റണി തന്നെ വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ലും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നിലനിർത്താൻ ആന്റോ ആന്റണിക്ക് സാധിച്ചു. ഇതിൽ അടൂർ മണ്ഡലത്തിൽ മാത്രമാണ് ലീഡ് അൽപം കുറഞ്ഞു നിന്നത്. എങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ എൽഡിഎഫിന് സാധിച്ചു. ആന്റോ ആന്റണി 3,58,842 വോട്ട് നേടിയപ്പോൾ പീലിപ്പോസ് തോമസ് 3,02,651 വോട്ടുകൾ പെട്ടിയിലാക്കി. ബിജെപിയുടെ എം.ടി രമേശ് 1,38,954 വോട്ടുകളും നേടി. മണ്ഡലത്തിലെ എൽഡിഎഫിന്റെയും ബിജെപിയുടെയും മികച്ച പ്രകടനമായിരുന്നു അന്നത്തേത്. ഇത്തവണ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞ തിരഞ്ഞെടുപ്പാണ് നടന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് വോട്ടുതേടുന്നതിനേക്കാൾ മണ്ഡലത്തിലുടനീളം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങളുമാണ് കൂടുതലും ചർച്ചയായത്. സുവർണാവസരം വിജയമാക്കി മാറ്റാൻ എൻഡിഎ മുന്നണിയായാണ് ഇത്തവണ ബിജെപി മത്സരിച്ചത്. ശബരിമല സമരത്തിൽ ഇടപെട്ട് അറസ്റ്റും ജയിൽവാസവും വരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സ്ഥാനാർഥിയാവുകയും ചെയ്തു. മറുവശത്ത് യുഡിഎഫ് ആന്റോ ആന്റണിയെ കളത്തിലിറക്കിയപ്പോൾ ആറന്മുള എംഎൽഎ ആയ വീണാ ജോർജിനെ എൽഡിഎഫ് രംഗത്തിറക്കി. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി വളരെയധികം വോട്ടു പിടിക്കുമെന്നും വിജയസാധ്യത ഉണ്ടെന്നുമുള്ള പ്രവചനങ്ങളും ഉണ്ടായി. എൻഡിഎ പിടിക്കുക യുഡിഎഫിന്റെ പരമ്പരാഗത ഭൂരിപക്ഷ വോട്ടുകളായിരിക്കുമെന്നും ന്യൂനപക്ഷ വോട്ടുകൾ നേടിയാൽ വിജയം പിടിക്കാമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടിയത്. ഇതിനുള്ള തന്ത്രങ്ങൾ അവർ ആസൂത്രണം ചെയ്തു. മറുവശത്ത് എൽഡിഎഫിനെയും എൻഡിഎ യെയും എതിർക്കേണ്ട ഗതികേടിലായി യുഡിഎഫ്. പക്ഷെ വിജയം തങ്ങളോടൊപ്പമെന്ന് യുഡിഎഫും കരുതുന്നു. മൂന്നുമുന്നണികളും വിജയപ്രതീക്ഷ പുലർത്തിയ കേരളത്തിലെ അപൂർവം മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട. പക്ഷെ മൂന്നാം തവണയും വിജയം ആന്റോ ആന്റണിക്കൊപ്പമായിരുന്നു. ഇത്തവണയും ഭൂരിപക്ഷം 50,000 ത്തിന് അടുത്തെത്തി. എന്നാൽ ഇത്തവണ മത്സരം കടുത്തതായിരുന്നു. മൂന്നുലക്ഷത്തിലേറെ വോട്ടുകൾ മൂന്നുസ്ഥാനാർഥികളും സമാഹരിച്ചു. 3,80,000 വോട്ടുകൾ സമാഹരിച്ച് ആന്റോ ആന്റണി ഒന്നാമതെത്തിയപ്പോൾ 3,40,000 വോട്ടുകൾക്കടുത്ത് വീണാ ജോർജും നേടി. എൻഡിഎയുടെ കെ. സുരേന്ദ്രനും മൂന്നുലക്ഷത്തോളം വോട്ടുകൾ സമാഹരിച്ചു. മൂന്നു സ്ഥാനാർഥികളും തമ്മിൽ വോട്ട് ശതമാനത്തിൽ അധികം വ്യത്യാസമില്ലാത്തത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. Content Highlights:Anto Antoney, UDF, 2019 Loksabha Election, Pathanamthitta
from mathrubhumi.latestnews.rssfeed http://bit.ly/2YJvZam
via
IFTTT
No comments:
Post a Comment