ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽഗാന്ധി ഉറച്ചുനിൽക്കെ, അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമം പാർട്ടിക്കകത്തും പുറത്തും ശക്തമായി. ചൊവ്വാഴ്ച രാവിലെ നേതാക്കൾ രാഹുലിന്റെ വീട്ടിലെത്തിയും ഫോണിലൂടെയും തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ടു. ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ്, ഡി.എം.കെ. നേതാവ് സ്റ്റാലിൻ എന്നിവരും ഈ ആവശ്യമുന്നയിച്ചു. രാഹുൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. രാജിവെക്കുകയാണെങ്കിൽ രാഹുൽ ലോക്സഭാ കക്ഷിനേതാവായേക്കും. പ്രിയങ്കാഗാന്ധി, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, അശോക് ഗഹ്ലോത്, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ചൊവ്വാഴ്ച രാവിലെ രാഹുലിനെ വീട്ടിൽ സന്ദർശിച്ച് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഗഹ്ലോതും പൈലറ്റും രാജസ്ഥാനിലെ തോൽവി ചർച്ചചെയ്യാൻകൂടിയാണെത്തിയത്. ഈ ചർച്ചകളിൽ പ്രിയങ്ക പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ഉത്തർപ്രദേശിൽനിന്നുള്ള നേതാക്കളെയും രാഹുൽ കണ്ടു. അധ്യക്ഷസ്ഥാനം രാജിവെക്കുന്നത് പാർട്ടിയെ ബാധിക്കില്ലെന്നും കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനത്തിനായാണ് രാജിയെന്നും രാഹുൽ നേതാക്കളെ അറിയിച്ചു. പദയാത്ര, പ്രവർത്തകസമ്പർക്കപരിപാടി എന്നിവയടക്കമാണ് ആസൂത്രണം ചെയ്യുന്നതെന്നും കോൺഗ്രസിനെ കൈവെടിയലല്ല ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞതായാണറിയുന്നത്. രാജിവെക്കുന്നതും കുറച്ചുകാലം മാറിനിന്ന് പ്രവർത്തിക്കുന്നതും കോൺഗ്രസിനെ കരുത്തുറ്റതാക്കുമെന്ന നിർദേശങ്ങളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. നെഹ്രുകുടുംബത്തിന് പുറത്തുനിന്നൊരാളെ വർക്കിങ് പ്രസിഡന്റാക്കുക, മേഖലാതലങ്ങളിൽ വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ച് രാഹുലിന്റെ ജോലിഭാരം കുറയ്ക്കുക തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. രാജ്യം മുഴുവൻ ഓടിനടന്ന് പ്രചാരണം നടത്തിയ തനിക്ക് നേതാക്കളിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്ന് രാഹുൽ ആരോപിച്ചതിനാലാണിത്. സ്വയം രാജിവെക്കാതെ രാഹുൽ എല്ലാ നേതാക്കളുടെയും രാജിവാങ്ങി സംഘടനയെ പുനഃസംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. രാഹുലിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ അഴിച്ചുപണിക്ക് മുതിർന്നനേതാക്കന്മാരിൽനിന്ന് സമ്മതംകിട്ടാനുള്ള തന്ത്രമാണ് രാജിസമ്മർദം എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. രാഹുലിന് പരിപൂർണ നിയന്ത്രണമുള്ള പാർട്ടിസംവിധാനമാവും പുതുതായുണ്ടാവുകയെന്നും ഇന്ത്യയിലെങ്ങുമുള്ള കോൺഗ്രസിനെ ഒന്നിച്ചുനിർത്താൻ കെല്പുള്ള മറ്റൊരാളും പാർട്ടിയിലില്ലെന്നും ഉന്നത കോൺഗ്രസ് നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതൃപദവി ആവശ്യപ്പെടും ന്യൂഡൽഹി: ഏറ്റവുംവലിയ ഒറ്റക്കക്ഷി എന്നനിലയിൽ പ്രതിപക്ഷ നേതൃപദവിക്ക് കോൺഗ്രസിന് അവകാശമുണ്ടെന്നും നിയമപരമായി ഇതാവശ്യപ്പെടുമെന്നും സംഘടനാചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 'മാതൃഭൂമി'യോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഏതാനുംദിവസത്തിനുള്ളിൽ എം.പി.മാരുടെ യോഗം ചേരും. പ്രതിപക്ഷപാർട്ടികളുടെയും യോഗവുമുണ്ടാകും. content highlights:rahul gandhi, congress president
from mathrubhumi.latestnews.rssfeed http://bit.ly/2I5Hgev
via
IFTTT
No comments:
Post a Comment