ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. രാഹുലിന്റെ രാജി സന്നദ്ധത കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന തള്ളിയെങ്കിലും രാജി വിഷയത്തിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി രാഹുലിനെ പിന്തുണച്ചതായി വിവരം. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാൻ പാർട്ടിക്ക് അൽപംകൂടി സമയം കൊടുക്കണം എന്ന അഭിപ്രായമാണ് പ്രിയങ്കയ്ക്ക്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് പാർട്ടി തോൽവിയുടെ ഉത്തരവാദിത്വംഏറ്റെടുത്ത് രാജി വെക്കാൻ രാഹുൽ തയ്യാറായത്. എന്നാൽ പാർട്ടിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ തന്നെ പാർട്ടിയെ നയിക്കണം എന്ന് പ്രവർത്തക സമിതി ആവശ്യപ്പെടുകയായിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ള പ്രവർത്തക സമിതി അംഗങ്ങൾ രാഹുലിനോട് തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ സാധിക്കില്ലെന്നുമുള്ള നിലപാടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതി യോഗത്തിൽ സ്വീകരിച്ചതെന്നാണ് വിവരം. രാഹുൽ രാജി നിലപാടിൽ ഉറച്ച് നിന്നതോടെ മറ്റാര് പകരക്കാരനാകും എന്നതായിരുന്നു പ്രവർത്തക സമിതി അംഗങ്ങളുടെ ആശങ്ക. ചിലർ പ്രിയങ്കയുടെ പേര് പരാമർശിച്ചപ്പോൾ തന്റെ സഹോദരിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെ പ്രസിഡന്റ് ഉണ്ടാവണമെന്ന് നിർബന്ധമില്ലെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. ലോക്സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും പാർട്ടി 52 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയി. 2014ൽ നേടിയതിനേക്കാൾ എട്ട് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത്. കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഗാന്ധി ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും ചെയ്തു. content highlights: Rahul Gandhi,Priyanka Gandhi, Congress,lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2wiKHsR
via
IFTTT
No comments:
Post a Comment