നരേന്ദ്രമോദി വീണ്ടും രാജ്യത്തിന്റെ നായകൻ. വൻജയമേകിയ ആവേശം അലയടിച്ചുനിന്ന പാർലമെന്റിന്റെ സെൻട്രൽഹാളിൽ േചർന്ന ബി.ജെ.പി.യുടെയും എൻ.ഡി.എ.യുടെയും പാർലമെന്ററി പാർട്ടി യോഗങ്ങൾ മോദിയെ നേതാവായി തിരഞ്ഞെടുത്തു. തുടർന്ന് രാഷ്ട്രപതിയെക്കണ്ട എൻ.ഡി.എ. നേതാക്കൾ മോദിയെ നേതാവായി തിരഞ്ഞെടുത്ത വിവരം രേഖാമൂലം അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മുതിർന്ന ബി.ജെ.പി. നേതാക്കളായ എൽ.കെ. അദ്വാനി, എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എൻ.ഡി.എ. നേതാക്കൾ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എൻ.ഡി.എ.യുടെ പുതിയ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യെ പ്രതിനിധാനംചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമിയും എത്തി. ബി.ജെ.പി. പാർലമെന്ററി പാർട്ടി യോഗമാണ് ആദ്യം ചേർന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്രമോദിയുടെ പേര് നിർദേശിച്ചു. മുൻ അധ്യക്ഷന്മാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ ഈ നിർദേശത്തെ പിന്താങ്ങി. അംഗങ്ങൾ കൈയുയർത്തി നിർദേശത്തിന് അംഗീകാരം നൽകി. തുടർന്ന്് എൻ.ഡി.എ.യുടെ പാർലമെന്ററി പാർട്ടി യോഗം ചേർന്നു. ശിരോമണി അകാലിദൾ നേതാവ് പ്രകാശ്സിങ് ബാദൽ നരേന്ദ്രമോദിയെ നേതാവായി നിർദേശിച്ചു. ചരിത്രപരമായ ദിവസമെന്ന് വിശേഷിപ്പിച്ചാണ് ബാദൽ മോദിയുടെ പേര് അവതരിപ്പിച്ചത്. എൻ.ഡി.എ. നേതാക്കളായ നിതീഷ് കുമാർ, രാംവിലാസ് പസ്വാൻ, ഇ.കെ.പളനിസ്വാമി തുടങ്ങിയവർ നിർദേശത്തെ പിന്തുണച്ചു. മോദിയെ നേതാവായി തിരഞ്ഞെടുത്ത വിവരം അമിത് ഷാ യോഗത്തെ അറിയിച്ചു. അമിത് ഷാ മോദിക്ക് മധുരം നൽകി. മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയും ഡോ. മുരളീമനോഹർ ജോഷിയും ഷാളണിയിച്ചു. മോദി ഇരുവരുടെയും കാൽതൊട്ട് വന്ദിച്ചു. പ്രകാശ്സിങ് ബാദൽ, രാജ്നാഥ് സിങ്, നിതീഷ് കുമാർ, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ് തുടങ്ങിയവരും അനുമോദനം അർപ്പിച്ചു. നരേന്ദ്രമോദിയും അമിത് ഷായും യോഗത്തിൽ പ്രസംഗിച്ചു. വേദിയിൽ അലങ്കരിച്ചുവെച്ച ഭരണഘടനയിൽ നമസ്കരിച്ച ശേഷമാണ് മോദി പ്രസംഗവേദിയിലേക്ക്് നീങ്ങിയത്. യോഗത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ എം.പി., എൻ.ഡി.എ. സംസ്ഥാന നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പി.സി.തോമസ് എന്നിവർ കേരളത്തിൽനിന്ന് പങ്കെടുത്തു. മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചതോടെ പുതിയ സർക്കാർ രൂപവത്കരണത്തിനുള്ള നടപടികൾ രാഷ്ട്രപതി ആരംഭിച്ചു. ആദ്യപടി എന്ന നിലയിൽ, മന്ത്രിസഭയുടെ ശുപാർശപ്രകാരം പതിനാറാം ലോക്സഭ രാഷ്ട്രപതി പിരിച്ചുവിട്ട് ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. ഈ മാസം 30-നാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. 2014-ൽ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കാൻ സാർക് രാജ്യത്തലവൻമാർ എത്തിയിരുന്നു. ഇക്കുറി വിദേശരാഷ്ട്രത്തലവൻമാരെ ക്ഷണിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സർക്കാർവൃത്തങ്ങൾ പറഞ്ഞു. തീരുമാനമെടുത്തതായി ചില മാധ്യമങ്ങൾ വാർത്ത നൽകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ വിശദീകരണം. Content Highlights:PM Narendra Modi, Parliamentary Party Leader
from mathrubhumi.latestnews.rssfeed http://bit.ly/2JDDpso
via
IFTTT
No comments:
Post a Comment