ന്യൂഡൽഹി:ഒന്നോ രണ്ടോ മാസത്തിനകം പുതിയ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്ന തീരുമാനത്തിൽ ഉറച്ച് രാഹുൽഗാന്ധി. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെ പ്രതിനിധാനം ചെയ്യാനാവുന്ന ഒരാളെയാവണം തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം നിർദേശം നൽകി. നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാൾക്ക് കോൺഗ്രസിനെ ഒറ്റക്കെട്ടായി നിലനിർത്താനാവില്ലെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായം തള്ളിയാണിത്. രാഹുലിനെ പിന്തിരിപ്പിക്കാൻ ബുധനാഴ്ച നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയ 12 തുഗ്ലക്ക് ലെയിനിൽ വ്യാഴാഴ്ച ശ്മശാനമൂകതയായിരുന്നു. സന്ദർശനാനുമതി നൽകാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കളൊന്നുമെത്തിയില്ല. പ്രവർത്തകരുടെ വരവും നിലച്ചു. അതേസമയം, കർണാടക മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ കുമാരസ്വാമി രാഹുലിനെ സന്ദർശിച്ചു. ഈ സമയം സോണിയാഗാന്ധിയുമുണ്ടായിരുന്നു. രാജിവെക്കരുതെന്ന് കുമാരസ്വാമി അഭ്യർഥിച്ചു. പിന്നീട്, രാഹുൽ എൻ.സി.പി. നേതാവ് ശരദ്പവാറിന്റെ വീട്ടിലെത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. പവാറും രാജി വെക്കരുതെന്നാവശ്യപ്പെട്ടെങ്കിലും തീരുമാനത്തിലുറച്ചുനിൽക്കുന്നതായി രാഹുൽ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച നിശ്ചയിച്ച പ്രതിപക്ഷപാർട്ടികളുടെ യോഗം മാറ്റി. രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനുകൂടിയായിരുന്നു കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടികളുടെ യോഗം നിശ്ചയിച്ചത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും അദ്ദേഹം സന്ദർശിച്ചു. വ്യാഴാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ സോണിയയ്ക്കൊപ്പം രാഹുൽ പങ്കെടുത്തു. ജൂൺ ഏഴിനും എട്ടിനും വയനാട്ടിൽ വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനായി രാഹുലെത്തും. ആറിനും ഏഴിനും സന്ദർശിക്കാനായിരുന്നു ആദ്യ തീരുമാനം. റംസാൻ ആയേക്കുമെന്നതിനാലാണ് മാറ്റിയത്. അതിനിടെ, രാഹുൽ ഇനി രാജിയിൽനിന്ന് പിന്മാറിയാൽ ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള മതിപ്പ് കുറയാനിടയാകുമെന്ന് മുൻ ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ ട്വീറ്റുചെയ്തു. കുറച്ചുകാലത്തേക്ക് പ്രസീഡിയം വഴിയോ മറ്റെന്തെങ്കിലും സംവിധാനത്തിലൂടെയോ പാർട്ടി പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ വൈ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയെ രാഹുൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞ് പാർട്ടിയുണ്ടാക്കി വിജയിച്ച മമതാ ബാനർജി, ശരദ് പവാർ, വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകൻ ജഗൻ എന്നിവരെ കോൺഗ്രസുമായി അടുപ്പിക്കണമെന്ന നിർദേശം ഉയരുന്നതിനിടയിലാണിത്. Content Highlights:Rahul Gandhi, Congress
from mathrubhumi.latestnews.rssfeed http://bit.ly/2XfGodR
via
IFTTT
No comments:
Post a Comment