ആധുനിക കണികാശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ഭൗതികശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ മുറെ ജെൽമാൻ (89) അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യേ കണങ്ങളെ വർഗ്ഗീകരിക്കാനുള്ള ഗണിതമാതൃക കണ്ടെത്തുകയും, മൗലിക കണങ്ങളായ ക്വാർക്കുകളെ സംബന്ധിച്ച ആശയം രൂപപ്പെടുത്തുകയും ചെയ്ത ഗവേഷകനാണ് ജെൽമാൻ. യു.എസിൽ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ (കാൽടെക്) ഗവേഷകനായിരുന്ന ജെൽമാൻ, ന്യൂ മെക്സിക്കോയിൽ സാന്റ ഫെയിൽ ഭവനത്തിൽ വെച്ചാണ് വിടവാങ്ങിയത്. ജെൽമാൻ സഹസ്ഥാപകനായ സാന്റ ഫെ ഇൻസ്റ്റിട്ട്യൂട്ട് പുറത്തു വിട്ട വാർത്താക്കുറിപ്പ് പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഏറ്റവും ചെറിയ കണങ്ങളുടെ ലോകത്ത് അതികായനായിരുന്നു ജെൽമാൻ. കാൽടെകിൽ പ്രസിദ്ധ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫെയ്മാന്റെ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. മൗലിക കണങ്ങളെ ഗണിതപരമായി വർഗ്ഗീകരിക്കാൻ എയ്റ്റ്ഫോൾഡ് വേ (Eightfold Way) രൂപപ്പെടുത്തിയ ജെൽമാന്, 1969-ൽ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചു. പദാർഥത്തിന്റെ ഏറ്റവും മൗലികകണങ്ങളായ ക്വാർക്കുകളെ (quarks) സംബന്ധിച്ച ആശയങ്ങൾ വികസിപ്പിച്ചതിൽ പ്രധാന പങ്ക് വഹിച്ചതും ജെൽമാനാണ്. കണികശാസ്ത്രത്തിലെ സുപ്രധാനമായ സ്റ്റാൻഡേർഡ് മോഡൽ വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് ജെൽമാന്റെ സംഭാവനകളാണ്. മൗലീക കണങ്ങളെ വിശദീകരിക്കുന്ന സ്റ്റാൻഡേർഡ് മോഡലിൽ, ആറ് കണികകൾ ക്വാർക്കുകളാണ്. Pic Credit: Wikimedia Commons യുക്രൈൻ പ്രദേശത്തു നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മൻഹാട്ടണിലെ ജൂതകുടുംബത്തിൽ 1929-നാണ് ജെൽമാൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഗണിതത്തിൽ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് ജെൽമാൻ. യേൽ യൂണിവേഴ്സിറ്റി, മസാച്യൂസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (MIT) എന്നിവടങ്ങളിൽ പഠനം നടത്തിയ ജെൽമാൻ തന്റെ അക്കാദമിക് ജീവിതത്തിൽ ഏറിയ പങ്കും ചെലവിട്ടത് കാൽടെക്കിലാണ്. റേഡിയോ ആക്ടീവ് അപചയത്തിന് പിന്നിലെ ക്ഷീണബലം (weak force) സംബന്ധിച്ച് ഫെയ്ൻമാനുമായി ചേർന്ന് ജെൽമാൻ 1950-കളുടെ അവസാനം വി മൈനസ് എ സിദ്ധാന്തം (V-A theory) രൂപപ്പെടുത്തി. മലയാളിയായ ഇ.സി.ജി.സുദർശൻ റോച്ചസ്റ്റർ സർവകലാശാലയിൽ വെച്ച് കണ്ടെത്തിയ ആശയമാണ് വി മൈനസ് എ സിദ്ധാന്തമായതെന്ന കാര്യം പിൽക്കാലത്ത് ചെറിയ തോതിൽ വിവാദമുണ്ടാക്കി. കണികത്വരകങ്ങൾ (പാർട്ടിക്കിൾ ആക്സലറേറ്റുകൾ) പ്രവർത്തനം തുടങ്ങുകയും, പുതിയ കണങ്ങൾ ദിവസവുമെന്നോണം പ്രത്യക്ഷപ്പെടുകയും ചെയ്ത സമയമായിരുന്നു 1950-കൾ. പുതിയതായി തിരിച്ചറിയുന്ന കണങ്ങളെ എങ്ങനെ വർഗ്ഗീകരിക്കണമെന്ന് പിടിയില്ലാതെ ശാസ്ത്രലോകം കുഴങ്ങിയപ്പോൾ, കണങ്ങളെ വിദഗ്ധമായി വർഗ്ഗീകരിക്കാനുള്ള ഗണിതസങ്കേതം കണ്ടെത്തിയത് ജെൽമാൻ ആണ്. രസതന്ത്രത്തിലെ ആവർത്തന പട്ടികയുടെ പ്രാധാന്യമാണ്, കണികാശാസ്ത്രത്തിൽ ജെൽമാൻ വികസിപ്പിച്ച എയ്റ്റ്ഫോൾഡ് വേ എന്ന സങ്കേതത്തിനുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. മുറെ ജെൽമാൻ, 1956-ലെ ചിത്രം. Pic Credit: SCIENCE PHOTO LIBRARY ക്വാർക്കുകൾ എന്ന അടിസ്ഥാന പദാർഥകണങ്ങളെ സംബന്ധിച്ച ആശയത്തിന്റെ പേരിലാണ് ജെൽമാൻ ഏറെ പ്രശസ്തനായത്. ആറ്റങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്, ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, ന്യൂട്രോണുകൾ എന്നീ കണങ്ങൾ കൊണ്ടാണെന്ന് 1964 വരെ ഗവേഷകർ വിശ്വസിച്ചു. ആറ്റങ്ങളുടെ ന്യൂക്ലിയസിൽ സ്ഥതിചെയ്യുന്ന പ്രോട്ടോണുകളും ന്യൂട്രോണുകളും മറ്റേതോ കണങ്ങളാലാണ് നിർമിക്കപ്പെട്ടിരിക്കുന്നതെന്ന് ജെൽമാൻ സംശയിച്ചു. ക്വാർക്കുകളാണ് ആ കണങ്ങളെന്ന് അദ്ദേഹം അനുമാനിച്ചു. ജെൽമാൻ ക്വാർക്ക് മോഡൽ അവതരിപ്പിച്ച 1964-ൽ തന്നെ, ജോർജ് സ്വെയ്ഗ് എന്ന ഗവേഷകനും ക്വാർക്ക് മോഡൽ മുന്നോട്ടു വെച്ചിരുന്നു. പിൽക്കാലത്ത് വിവിധ ക്വാർക്കുകളെ പരീക്ഷണങ്ങളിൽ കണ്ടെത്തി. സ്റ്റാൻഡേർഡ് മോഡൽ പ്രകാരം ആറ് ക്വോർക്കുകൾ ആണുള്ളണ്ട്. കണികാശാസ്ത്രം, ഗണിതം എന്നിവ മാത്രമല്ല, വലിയ ഭാഷാപ്രേമിയും വായനക്കാരനുമായിരുന്നു ജെൽമാൻ. quark എന്ന പദം ജെയിംസ് ജോയ്സിന്റെ Three quarks for Muster Mark! എന്ന വരിയിൽ നിന്ന് ജെൽമാൻ കടമെടുത്തത്. തന്റെ സാഹിത്യ താത്പര്യങ്ങളും ശാസ്ത്രവും വിവരിക്കുന്ന The quark and the jaguar എന്ന ഗ്രന്ഥം 1994-ൽ പ്രസിദ്ധീകരിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2XhEPMx
via
IFTTT
No comments:
Post a Comment