കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വിശദീകരണവുമായി എറണാകുളം - അങ്കമാലി അതിരൂപത. രേഖ വ്യാജമല്ലെന്ന് ആവര്‍ത്തിക്കുന്ന അതിരൂപത, സഭാംഗമായ ഒരു യുവാവിന് ജോലിക്കിടെ ലഭിച്ചതാണിവയെന്നും പറയുന്നു. അതിരൂപതയ്ക്ക് വേണ്ടി പ്രൊ-പ്രൊട്ടോസിഞ്ചെല്ലൂസ് ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ ആണ് വിശദീകരണകുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇത് നാളെ അതിരൂപതയിലെ എല്ലാ ഇടവകകളിലും വായിക്കും.
അതിരുപതയിലെ ഒരു വൈദികനും ഇപ്രകാരമുള്ള രേഖകള്‍ ഉണ്ടാക്കുന്നതിന് പ്രേരണ നല്‍കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. ഈ രേഖകള്‍ ഉപയോഗിച്ച് കര്‍ദിനാളിലെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രചാരണം സത്യവിരുദ്ധമാണ്.
അന്വേഷണ വിധേയനായ യുവാവിനെ 48 മണിക്കൂര്‍ അനധികൃതമായി പോലീസ് കസ്റ്റഡിയില്‍ വയ്ക്കുകയും അതിക്രൂരവും പ്രാകൃതമായും പീഡിപ്പിച്ച് വൈദികരുടെ പ്രേരണയാല്‍ ഈ രേഖകള്‍ അവന്‍ സ്വയം നിര്‍മ്മിച്ചതാണെന്ന് മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. കേസന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് അതിരൂപത സംശയിക്കുന്നു. യുവാവിന്റെ കസ്റ്റഡി പീഡനത്തെ സംബന്ധിച്ച് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിരുപത വിശദീകരണ കുറിപ്പില്‍ പറയുന്നു.
വ്യാജമെന്ന് ആരോപിക്കപ്പെടുന്ന ഈ രേഖകളുടെ സത്യാവസ്ഥ ഒരു ജുഡീഷ്യല്‍ അന്വേഷണം വഴിയോ സി.ബി.ഐ അന്വേഷണം വഴിയോ പുറത്തുകൊണ്ടുവരണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
[IMG]
രോ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ആദിത്യന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്നലെ കൊച്ചി റിന്യൂവല്‍ സെന്ററില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്തിന്റെയും സഹായമെത്രാന്മാരായ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെയും നേതൃത്വത്തില്‍ അതിരൂപതയിലെ മുഴുവന്‍ ഇടവകകളിലെ വൈദികരുടെയും ഇടവക പ്രതിനിധികളുടെയും യോഗം വിളിച്ചിരുന്നു. യുവജന സംഘടനാ ഭാരവാഹികളും ആദിത്യന്റെ പിതാവ് സഖറിയാസും യോഗത്തില്‍ സംബന്ധിച്ചു. കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ബിഷപ്പുമാരും വൈദികരും വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഭൂമി ഇടപാടില്‍ കര്‍ദിനാളിന് വിശദീകരണം നല്‍കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കര്‍ദിനാള്‍ പക്ഷത്തെ ഒരു വൈദികന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പല തവണ അവസരം നല്‍കിയതാണെന്നും വിശദീകരണത്തിന് ലഭിച്ച വേദികള്‍ ബന്ദിനാടകവും മറ്റുമായി പാഴാക്കുകയായിരുന്നുവെന്നും ഭൂരിപക്ഷം വൈദികരും ആരോപിച്ചു.
അതിനിടെ, കേസില്‍ ഒന്നാം പ്രതി ഫാ.പോള്‍ തേലക്കാട്ടും നാലാം പ്രതി ഫാ.ടോണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ആദിത്യനും ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫാ.ടോണി കല്ലൂക്കാരന്റെ വൈദിക മുറിയ്ക്കു മുന്നില്‍ പോലീസ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രേഖ വ്യാജമല്ലെന്നും യഥാര്‍ത്ഥമാണെന്നും കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഭൂമി ഇടപാട് കേസിലെ പ്രതികളാണ് ഈ കേസിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെ രേഖാ വിവാദത്തില്‍ സിറോ മലബാര്‍ സഭയില്‍ കര്‍ദിനാളും അതിരൂപതയും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
[IMG]
from mangalam.com http://bit.ly/2wkN0LU
via IFTTT
No comments:
Post a Comment