മസൂദ് അസ്ഹർ എന്ന ജെയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനാ തലവനെ ലോകരാഷ്ട്രങ്ങൾ അറിയുന്നത് 1999 ന് ശേഷമായിരുന്നു. പാർലമെന്റ് മുതൽ പുൽവാമവരെ കേട്ട പേര്. പക്ഷേ ലോകരാഷ്ട്രങ്ങൾക്ക് പോലും കൈ കെട്ടി നോക്കി നിൽക്കാനല്ലാതെ മസൂദ് അസ്ഹറിനെതിരേ നടപടി സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 1968ൽ പാകിസ്താനിലെ ബഹാവൽപ്പൂരിലാണ് മസൂദിന്റെ ജനനം. പിന്നീട് തന്റെ മുപ്പതുകളോടടുപ്പിച്ച് ഇന്ത്യയെ നശിപ്പിക്കുകയെന്ന ആഗ്രഹവുമായാണ് അയാൾ ഇന്ത്യൻ മണ്ണിൽ കാലുകുത്തി. 1994 ജനുവരിയിലാണ് പോർച്ചുഗീസ് പാസ്പോർട്ടിന്റെ മറവിൽ അസ്ഹർ ഇന്ത്യയിലെത്തിയത്. ഫെബ്രുവരിയിൽ ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ കശ്മീരിൽവെച്ച് ഇയാൾ സൈന്യത്തിന്റെ പിടിയിലായി. ഇന്ത്യയിലേക്കെത്തുന്നതിന് മുൻപ് തന്നെ ഇന്ത്യൻമണ്ണിൽ ചോരവീഴ്ത്തുന്നതിനുള്ള കണക്കുകൂട്ടലുകളിലായിരുന്നു മസൂദ് അസ്ഹർ എന്ന ഭീകരൻ. 1994 ജനുവരിയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്കെത്തുന്നത്. കശ്മീർ കേന്ദ്രമായി ഹർക്കത്തുൾ മുജാഹിദ്ദീൻ എന്ന നിരോധിത സംഘടനയായിലായിരുന്നു പ്രവർത്തനം. കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിന് ബ്രിട്ടൻ, ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്തു. ബ്രിട്ടനിൽ നിന്ന് 15 ലക്ഷത്തോളം പാകിസ്താൻ രൂപ കിട്ടിയെങ്കിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കാര്യമായ സഹായമുണ്ടായില്ല. 1992 ഒക്ടോബറിലാണ് ബ്രിട്ടനിലെത്തിയത്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സൗദി അറേബ്യ, അബുദാബി, ഷാർജ, കെനിയ, സാംബിയ എന്നിവിടങ്ങളിലെത്തിയത്. സൗദിയിലെത്തിയശേഷം ഇത്തരം സഹായങ്ങൾ നൽകുന്ന ജാമിയത്തുൽ ഇസ്ല ഉൾപ്പെടെയുള്ള രണ്ട് ഏജൻസികളുമായി ബന്ധപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സംഘടനയാണ് ജാമിയത്തുൽ ഇസ്ല. എന്നാൽ ഇവരിൽനിന്ന് സഹായം ലഭിച്ചില്ല. കശ്മീർ വിഷയത്തിൽ സഹായം നൽകാൻ അറബ്രാജ്യങ്ങൾ തയ്യാറായിരുന്നില്ല. അബുദാബിയിൽനിന്ന് മൂന്നുലക്ഷം പാകിസ്താനി രൂപ മാത്രമാണു കിട്ടിയത്. ഷാർജയിൽനിന്ന് മൂന്നുലക്ഷവും സൗദിയിലേക്കുള്ള രണ്ടാംസന്ദർശനത്തിൽ രണ്ടുലക്ഷവും കിട്ടിയെന്നും അന്ന് അസ്ഹർ വെളിപ്പെടുത്തി.- 1994-ൽ ഇന്ത്യയിൽ ഇയാൾ പിടിയിലാകുമ്പോൾ മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ അസ്ഹർ ഒരു പത്രപ്രവർത്തകനാണെന്നും വെറുതേ വിടണമെന്ന് പാകിസ്താൻ നിരന്തരമായി ആവിശ്യപ്പെട്ടെങ്കിലും ഇന്ത്യ വഴങ്ങിയില്ല. തുടർന്ന് ആറ് വർഷത്തോളം ഇയാൾ ഇന്ത്യൻ ജയിലിലായിരുന്നു. ഒടുവിൽ ഇന്ത്യൻ വിയോജിപ്പുകൾക്കുള്ള മറുപടിയെന്നോണം 1999 ഡിസംബറിൽ ഐസി 814 കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് 189 യാത്രക്കാരുമായി പോവുകയായിരുന്നു ഇന്ത്യൻ എയർലൈൻസ് വിമാനത്തെ തീവ്രവാദികൾ യാത്രാമധ്യേ റാഞ്ചി. ഇന്ത്യൻ ജയിലിൽ കഴിയുന്ന മസൂദ് അസ്ഹറിന്റെ മോചനമായിരുന്നു സ്വാഭാവികമായും അവരുടെ ആവശ്യവും. പല അനുരഞ്ജനശ്രമങ്ങൾ നടത്തിയിട്ടും ഒടുവിൽ ഇന്ത്യക്ക് തീവ്രവാദികൾക്ക് മുന്നിൽ മുട്ടുകുത്തേണ്ടി വന്നു. അങ്ങനെ മോചനം നേടി പാകിസ്താനിലെത്തിയ അസ്ഹർ കറാച്ചിയിലെ പള്ളിക്ക് മുന്നിൽ ഇന്ത്യയേയും അമേരിക്കയേയും നശിപ്പിക്കാൻ അവിടെക്കൂടിയ വലിയ ജനക്കൂട്ടത്താട് ആഹ്വാനം ചെയ്യുകയായിരുന്നു. പാർലമെന്റ് ആക്രമണം മുതൽ പുൽവാമവരെ പിന്നീട് 2000 ൽ ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനക്ക് രൂപം നൽകി. പിന്നീട് ഓരോ വർഷം കഴിയുന്തോറും ജെയ്ഷെ മുഹമ്മദ് കരുത്താർജ്ജിച്ചു. മസൂദ് അസ്ഹർ എന്ന ഭീകരനും അയാളുടെ സംഘടനാ പ്രവർത്തനവും ഇന്ത്യൻ സുരക്ഷാ സേനകൾക്ക് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 2001 ലായിരുന്നു ജെയ്ഷെമുഹമ്മദ് തങ്ങളുടെ ആദ്യത്തെ ആക്രമണം ഇന്ത്യൻ മണ്ണിൽ നടത്തിയത്. ഒരു വർഷം തന്നെ രണ്ട് ഭീകരാക്രണങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഒക്ടോബറിൽ കശ്മീർ നിയമസഭക്ക് നേരേയും ഡിസംബറിൽ ഇന്ത്യൻ പാർലമെന്റിനുനേരയുമായിരുന്നു ആക്രമണങ്ങൾ. തുടർന്ന് 2002 ൽ അമേരിക്കൻ പത്രപ്രവർത്തകനായ ഡാനിയൽ പേളിനെ അസ്ഹറിന്റെ അനുയായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് അസ്ഹറിനെ അമേരിക്ക നോട്ടം വെക്കുന്നത്. പിന്നീട് 2008 ൽ മുംബൈ ഭീകരാക്രമണത്തിലൂടെയും 2016 ലെ പത്താൻകോട്ട് ആക്രമണത്തിലൂടെയും ഇന്ത്യയെ വിറപ്പിക്കാൻ അസ്ഹറിന്റെ തലച്ചോറിന് കഴിഞ്ഞു. എന്നാൽ മസൂദ് അസ്ഹറിനെതിരേ നടപടി സ്വീകരിക്കാൻ ഒരിക്കൽ പോലും പാകിസ്താൻ തയാറായിട്ടില്ല. ഇത് പല സമയങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തെ വഷളാക്കുകയാണ് ചെയ്തത്. അസ്ഹറിനെതിരേ ആഗോളതലത്തിൽ നടപടിയെടുക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും പാകിസ്താൻ നടപടിയെടുക്കാൻ തയാറായിരുന്നില്ല. ഒപ്പം അസ്ഹറിന് എല്ലാ പിന്തുണയും നൽകി ചൈനയുമുണ്ടായിരുന്നു. 2017 നവംബർ 27-ന് പാകിസ്താനിലെ ഒകാറ ജില്ലയിൽ ചേർന്ന ജെയ്ഷെയുടെ സമ്മേളനത്തിൽ ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്നായിരുന്നു ജെയ്ഷെ മുഹമ്മദിന്റെ പ്രതിജ്ഞ. ജെയ്ഷെ നേതാക്കളായ അബ്ദുൾ റൗഫ് അസ്ഗർ, മുഹമ്മദ് മഖ്സൂദ്, അബ്ദുൾ മാലിക് താഹിർ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ഇന്ത്യ-പാകിസ്താൻ സൗഹൃദമോ ഉഭയകക്ഷിവ്യാപാരമോ ജിഹാദിന് അന്ത്യം കുറിക്കില്ല, യുവാക്കൾ ജീവത്യാഗം ചെയ്യാൻ സന്നദ്ധരായി നിൽക്കുന്നുണ്ടെന്നും അസ്ഹർ അന്ന് പ്രസംഗിച്ചിരുന്നു. പിന്നീട് 2018 ഫെബ്രുവരിയിൽ ജെയ്ഷെയുടെ ആറുദിന യോഗത്തിന് ശേഷം ജമ്മുകശ്മീരില സുഞ്ജുവൻ സേനാതാവളത്തിൽ ചാവേറാക്രമണം നടത്തി ജെയ്ഷെ അഞ്ച് ഉദ്യോഗസ്ഥരെ വധിച്ചു. അതിന് ശേഷം രാജ്യത്തെ നടുക്കിയ ആക്രമമായിരുന്നു പുൽവാമയിലേത്. ചൈനയുടെ നിലപാടും പാകിസ്താന്റെ സംരക്ഷണവും മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപെടുത്താനും ആഗോളതലത്തിൽ ഉപരോധം പ്രഖ്യാപിക്കാനുമായി ഇന്ത്യ നടത്തിയ ശ്രമങ്ങളെ ചൈന നാലുതവണയാണ് തടഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഈ ആവശ്യം ഉന്നയിച്ചെത്തിയ ഇന്ത്യയുടെ ആവശ്യത്തെ ആദ്യം 2009 ലും പിന്നീട് 2016,17 വർഷങ്ങലിലും തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. ഒടുവിൽ ഫെബ്രുവരി 14-ന് പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരൻ നടത്തിയ പുൽവാമ ആക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ യു.എസും ഫ്രാൻസും ബ്രിട്ടനും ചേർന്ന് അസ്ഹറിനെതിരേ കരട് പ്രമേയം കൊണ്ടുവന്നെങ്കിലും അതും ചൈന സാങ്കേതികത്വം ചൂണ്ടിക്കാട്ടി തടഞ്ഞു. മുസ്ലീം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ചൈന ഒരു ആഗോളഭീകരവാദിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലെ ഔചിത്യം മനസിലാകുന്നില്ലെന്ന കടുത്ത വിമർശനമായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വിമർശനവും ചൈനക്കെതിരേ ഉയർന്നിരുന്നു. പക്ഷേ ആദ്യം മുതൽ തന്നെ പാകിസ്താൻ സംരക്ഷണമൊരുക്കുകയായിരുന്നു അസ്ഹറിന്. പുൽവാമഭീകരാക്രമണത്തിന് ശേഷം മസൂദ് അസ്ഹറിനും ഭീകരവാദികൾക്കും പാകിസ്താന് സംരക്ഷണവലയമൊരുക്കിയത് ലോക രാഷ്ട്രങ്ങൾക്കിടയിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മസൂദ് അസ്ഹർ വിഷയത്തിൽ ചൈന എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കിയിരുന്നത്. അസ്ഹർ വിഷയം ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നായിരുന്നു ചൈനയുടെ ന്യായം. രക്ഷാസമിതിയിൽ നേരിട്ട് പ്രമേയം കൊണ്ടുവന്ന് യു.എസിന്റെ നേതൃത്വത്തിൽ പ്രശ്നം സങ്കീർണമാക്കുകയാണെന്നും ചൈന ആരോപിച്ചു. എന്നാൽ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഉചിതമായി പരിഹരിക്കുമെന്ന് ചൈന പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പത്ത് വർഷത്തോളമായി ഇന്ത്യനടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. Content Highlights:Masood Azhar Declared global terrorist by UNSC
from mathrubhumi.latestnews.rssfeed http://bit.ly/2USyOUn
via
IFTTT
No comments:
Post a Comment