മൊഹാലി: പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കിങ്സ് ഇലവൻ പഞ്ചാബിനെ കൊൽക്കത്ത ഏഴു വിക്കറ്റിന് തോൽപ്പിച്ചു. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 12 പന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്ത് എത്തുകയായിരുന്നു. ഇതോടെ കൊൽക്കത്തക്ക് 13 മത്സരങ്ങളിൽ 12 പോയിന്റായി. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലും ക്രിസ് ലിന്നും പടുത്തുയർത്തിയ കൂട്ടുകെട്ടാണ് കൊൽക്കത്തയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും സഹിതം ലിൻ 46 റൺസ് അടിച്ചു. 49 പന്തിൽ അഞ്ചു ഫോറും രണ്ട് സിക്സും സഹിതം 65 റൺസുമായി പുറത്താകാതെ നിന്ന ശുഭ്മാൻ ഗിൽ കൊൽക്കയുടെ വിജയം വരെ ക്രീസിൽ തുടർന്നു. ഒപ്പം ഒമ്പത് പന്തിൽ 21 റൺസ് അടിച്ച ദിനേശ് കാർക്കിതിന്റെ പ്രകടനവും നിർണായകമായി. ഉത്തപ്പ 22 റൺസിനും റസ്സൽ 24 റൺസെടുത്തും പുറത്തായി. മുഹമ്മദ് ഷമി, അശ്വിൻ, ടൈ എന്നിവർ പഞ്ചാബിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 13 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് പഞ്ചാബിന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈ, മുംബൈ, ഡൽഹി ടീമുകൾ നേരത്തെ പ്ലേ ഓഫിലെത്തിയതാണ്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറുവിക്കറ്റിന് 183 റൺ അടിച്ചു. സാം കറൻ (24 പന്തിൽ 55), നിക്കോളാസ് പൂരൻ (27 പന്തിൽ 48), മായങ്ക് അഗർവാൾ (26 പന്തിൽ 36) എന്നിവരാണ് 183 റണ്ണിൽ എത്തിച്ചത്. അവസാന നാലുപന്തിൽ സാം കറൻ മൂന്നു ഫോറും ഒരു സിക്സും കണ്ടെത്തിയപ്പോൾ അവസാന ഓവറിൽ 22 റൺ പിറന്നു. കൊൽക്കത്തയ്ക്കുവേണ്ടി മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ രണ്ടുവിക്കറ്റെടുത്തു. പഞ്ചാബിന്റെ ഓപ്പണർമാരായ ലോകേഷ് രാഹുൽ (2), ക്രിസ് ഗെയ്ൽ (14) എന്നിവർക്ക് തിളങ്ങാനായില്ല. ഇരുവരെയും മടക്കിയത് സന്ദീപ് വാര്യർ. ടൂർണമെന്റിലെ റൺവേട്ടയിൽ മുൻനിരയിലുള്ള ലോകേഷ് രാഹുൽ ഏഴുപന്തിൽ രണ്ടു റൺ മാത്രമാണെടുത്തത്. 14 പന്തിലാണ് ഗെയ്ൽ 14 റൺ എടുത്തത്. ഇതിൽ രണ്ട് ബൗണ്ടറിയുമുണ്ട്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ഗെയ്ൽ പുറത്താകുമ്പോൾ 22 റൺ മാത്രമായിരുന്നു സ്കോർ ബോർഡിൽ. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പൂരനും മായങ്ക് അഗർവാളും ഒത്തുചേർന്നതോടെ റൺനിരക്ക് കുതിച്ചു. മായങ്ക് നൽകിയ പിന്തുണയിൽ പൂരൻ കുതിച്ചു. 26 പന്ത് നേരിട്ട മായങ്ക് രണ്ട് ബൗണ്ടറിയും ഒരു സിക്സും അടത്തം 36 റൺ എടുത്തുനിൽക്കേ റണ്ണൗട്ടാവുകയായിരുന്നു. പൂരൻ- മായങ്ക് സഖ്യം 40 പന്തിൽ 67 റൺ അടിച്ചു. പൂരൻ, 27 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും പറത്തി. നിതീഷ് റാണയുടെ പന്തിൽ ബൗണ്ടറി ലൈനിൽ സന്ദീപ് വാര്യർ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. മായങ്ക് മടങ്ങിയപ്പോൾ ക്രീസിലെത്തിയ മൻദീപ് സിങ്ങും (17 പന്തിൽ 25) മോശമാക്കിയില്ല. മൻദീപും അശ്വിനും (0) പെട്ടെന്ന് മടങ്ങിയപ്പോൾ സ്കോറിങ് വേഗം കുറഞ്ഞു. എന്നാൽ അവസാന ഓവറുകളിൽ യുവതാരം സാം കറൻ അത് പരിഹരിച്ചു. കറൻ ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടിച്ചു. അവസാന അഞ്ച് ഓവറിൽ പഞ്ചാബ് 58 റൺ അടിച്ചു. Content Highlights: Kings XI Punjab vs Kolkata Knight Riders IPL 2019
from mathrubhumi.latestnews.rssfeed http://bit.ly/2WqqNHO
via
IFTTT
No comments:
Post a Comment