കോട്ടയം: കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസിലെയും ലക്ഷ്യമിട്ടുള്ള ലേഖനം തള്ളി പാര്‍ട്ടി നേതൃത്വം. പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനമാണ് മാണിയെ ചതിച്ചവര്‍ക്കും പിന്നില്‍ നിന്നും കുത്തിയവര്‍ക്കും നേരെ പരോക്ഷമായി വിരല്‍ ചൂണ്ടിയത്.
പ്രതിഛായയില്‍ പ്രത്യക്ഷപ്പെട്ട ലേഖനം പാര്‍ട്ടി നിലപാടല്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പ്രതികരിച്ചു. ലേഖനം വരാനുള്ള സാഹചര്യം അന്വേഷിക്കും. അതിനുശേഷം നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖപത്രത്തിലെ ലേഖനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസും വ്യക്തമാക്കി. കോണ്‍ഗ്രസിനും പി.ജെ ജോസഫിനുമെതിരെ ലേഖനം വന്നത് ഗൗരവമേറിയ വിഷയമാണ്. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. മാണിക്കൊപ്പം യുഡിഎഫ് ഒന്നിച്ചുനിന്നു. എല്ലാ യുഡിഎഫ് നേതാക്കളും ഒന്നിച്ചുവന്ന് തിരികെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ യോജിപ്പിനു വേണ്ടിയാണ് താന്‍ എല്‍ഡിഎഫ് വിട്ടതെന്നും ജോസഫ് പറഞ്ഞു. പ്രതിഛായയിലെ ലേഖനം താന്‍ കണ്ടില്ല. അതുകൊണ്ട് അതേകുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കെ.എം. മാണി മടങ്ങിപ്പോയി മുറിവുണങ്ങാത്ത മനസുമായി' പ്രതിഛായ പുതിയ ലക്കത്തില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനമാണ് മാണിയെ ചതിച്ചവര്‍ക്കും പിന്നില്‍നിന്നു കുത്തിയവര്‍ക്കും നേരേ പരോക്ഷമായി വിരല്‍ ചൂണ്ടുന്നത്.
രാഷ്ര്ടീയരംഗത്തു വളരുന്തോറും മാണിയുടെ എതിര്‍ചേരിയില്‍ ശത്രുക്കളുടെ എണ്ണം പെരുകുകയായിരുന്നു. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ അദ്ദേഹത്തെ ഒട്ട് അസൂയയോടും ഭയത്തോടെയുമാണു കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടെയും ഉള്ളിലിരിപ്പ്.
മാണിയുടെ തന്നെ െശെലി കടമെടുത്താല്‍, കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍. അമ്പതു വര്‍ഷം കാത്തിരുന്നിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം െകെവന്നത്, അതായിരുന്നു ബാര്‍ കോഴ വിവാദം. രാഷ്ര്ടീയ പ്രതിയോഗികള്‍ ഉറഞ്ഞുതുള്ളി. വാളും കഠാരയുമായി നാലുപാടുനിന്നും പാഞ്ഞടുത്തു.
ഹാ, ബ്രൂട്ടസേ നീയും എന്നു ജൂലിയസ് സീസറെപ്പോലെ നിലവിളിക്കാന്‍ മാത്രമാണ് ഈ രാഷ്ര്ടീയ ചക്രവര്‍ത്തിക്കു കഴിഞ്ഞതെന്നു ലേഖനത്തില്‍ പറയുന്നു. ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31-ന് അര്‍ധരാത്രി കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതാവിനെ തര്‍ക്കാനുളള ശ്രമം ആദ്യമാണ്. ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടേ എന്ന തന്ത്രമാണു പയറ്റുന്നത്. വേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പ്രതികരിക്കണമെന്നും മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കണമെന്നുമുള്ള നിര്‍ദേശം കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചു. അപ്പോള്‍ ഔസേപ്പച്ചന്‍ സമ്മതിക്കുമോ എന്നായിരുന്നു മാണിക്കു സന്ദേഹം. സാര്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതു മാത്രം സംഭവിച്ചില്ല. അതിന്റെ കാരണം ഇപ്പോഴും ദുരൂഹം.
ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.എം. മാണി അര്‍ധമനസോടെയാണു സമ്മതം മൂളിയത്. 45-ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്നാണ് ഉറപ്പ് കിട്ടിയത്. അതില്‍ ഒരു ചതി ഒളിഞ്ഞിരുന്നോ എന്ന് അറിയില്ല.
പക്ഷേ കേസന്വേഷണം നീണ്ടുപോയി. എന്നെ ജയിലിലടയ്ക്കാനാണാ നീക്കം എന്നുപോലും ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചുവെന്നും ലേഖനം പറയുന്നു. കേരളാ കോണ്‍ഗ്രസ് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ തയാറെടുക്കുന്ന ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും എന്ന പുസ്തകത്തിലെ ഒരു അധ്യായമാണു പ്രതിഛായയില്‍ ലേഖനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
from mangalam.com http://bit.ly/2Vy414A
via IFTTT
No comments:
Post a Comment