യുണൈറ്റഡ് നേഷൻസ്: ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് ചൈന തടയാത്തത് ഇന്ത്യയുടെ സൗഹൃദമാഗ്രഹിച്ച്. ഇന്തോ-പസഫിക് മേഖലയ്ക്കുപകരം യൂറേഷ്യൻ മേഖലയിലേക്ക് ഇന്ത്യയുടെ സൗഹൃദം വ്യാപിപ്പിക്കാനുള്ള ചൈനയുടെ നീക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായുള്ള ബന്ധവും ചൈന അയഞ്ഞതിന് കാരണമായെന്ന് കരുതുന്നു. 1267 കമ്മിറ്റിയെ സമീപിക്കുന്നതിനുപകരം പ്രത്യേക പ്രമേയത്തിലൂടെ യു.എൻ. രക്ഷാസമിതിയെ നേരിട്ടുസമീപിച്ച യു.എസിന്റെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സംയുക്തശ്രമവുമായി തങ്ങളുടെ തീരുമാനത്തിന് ബന്ധമില്ലെന്നാണ് ചൈന വാദിക്കുന്നത്. ചൈനയെ സമ്മർദത്തിലാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യ തങ്ങളുടെ ഉന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സെയ്ന്റ് ആൻഡ്രൂ ദി അപ്പോസ്തൽ' നൽകി ആദരിച്ചതിനുപിന്നാലെയാണ് ചൈനയുടെ മനംമാറ്റം. യു.എസുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ യൂറേഷ്യയുമായി നല്ലബന്ധം സ്ഥാപിക്കാൻ റഷ്യയ്ക്കും ചൈനയ്ക്കും ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ. യൂറേഷ്യ കേന്ദ്രീകരിച്ചുള്ള ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്.സി.ഒ.) ഇന്ത്യ അംഗവുമാണ്. ഇന്ത്യയുമായുള്ള ഭിന്നത ഇനിയും വർധിച്ചാൽ യൂറേഷ്യയെ അവഗണിച്ച് ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ചൈന ഭയക്കുന്നു. പ്രത്യേകിച്ചും ഇന്തോ-പസഫിക് വികസനനയങ്ങൾക്ക് നേതൃത്വം നൽകുന്നത് യു.എസ്. ആണെന്നിരിക്കെ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡിന്റെ (ബി.ആർ.ഐ.) ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷംമാത്രം മസൂദ് അസ്ഹർ വിഷയത്തിൽ നിലപാട് പ്രഖ്യാപിക്കാൻ ചൈന ശ്രദ്ധിച്ചു. പദ്ധതിയുടെ പ്രധാനപങ്കാളിയും തങ്ങളുടെ എക്കാലത്തെയും സഖ്യരാജ്യവുമായ പാകിസ്താനെ പിണക്കാതിരിക്കാനുള്ള ചൈനയുടെ ജാഗ്രതയായിരുന്നു അതിൽ. അസ്ഹർ വിഷയത്തിന് യു.എൻ. രക്ഷാസമിതി തീരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പേ ഏപ്രിൽ 27-ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നടത്തിയ ചൈനാസന്ദർശനത്തിൽ ഷി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യയുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും സൗഹൃദം നിലനിർത്തുന്നതിനൊപ്പം പാകിസ്താന്റെ താത്പര്യം സംരക്ഷിക്കാനും ചൈന മറന്നില്ല. ചുരുക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ദക്ഷിണേഷ്യയിൽ ഒന്നിച്ചുപോകാമെന്ന 'ഇരട്ട നിലപാടാണ്' ചൈനയുടേത്. Content Highlights:Masood Azhar, China
from mathrubhumi.latestnews.rssfeed http://bit.ly/2V95v4V
via
IFTTT
No comments:
Post a Comment