ബെംഗളൂരു:ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിന് വിധേയനായ ഓട്ടോഡ്രൈവർക്ക് ആഡംബരവില്ല വാങ്ങി നൽകിയത് താനാണെന്ന് വെളിപ്പെടുത്തി അമേരിക്കൻവനിത രംഗത്ത്. ബെംഗളൂരു വൈറ്റ് ഫീൽഡിൽ 1.6 കോടി വിലവരുന്ന വില്ല ഓട്ടോഡ്രൈവറായ സുബ്രമണി സ്വന്തമാക്കിയതിൽ ആദായനികുതിവകുപ്പ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അമേരിക്കക്കാരിയായ ലാറ എവിസൺ (72) താനാണ് വില്ല വാങ്ങിനൽകിയതെന്നും സുബ്രമണി കുടുംബാംഗത്തെ പോലെയാണെന്നും ആദായ നികുതിവകുപ്പിനെ അറിയിച്ചത്. പണം നൽകിയതിന്റെ രേഖകളും സമർപ്പിച്ചു. ഇതോടെ സുബ്രമണിയുടെ നിയമക്കുരുക്കിന് പരിഹാരമായി. സുബ്രമണി ആഡംബരവില്ല സ്വന്തമാക്കിയ വിവരം അയൽക്കാരാണ് അധികൃതരെ അറിയിച്ചത്. ഇയാൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും ബിനാമിയാണെന്നും ആരോപിച്ചിരുന്നു. തുടർന്ന് ആദായനികുതിവകുപ്പ് വില്ലയിൽ പരിശോധന നടത്തുകയും സുബ്രമണിയെ ചോദ്യം ചെയ്യുകയും ചെയ്തു. 2006 മുതൽ 2010 വരെയാണ് ലാറ എവിസൺ ബെംഗളൂരുവിൽ താമസിച്ചത്. വൈറ്റ് ഫീൽഡിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ ഓഫീസിലേക്കും വീട്ടിലേക്കും യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഒാട്ടോയിലായിരുന്നു. സുബ്രമണിയുടെ കുടുംബവുമായി അടുത്ത ലാറ എവിസൺ സാമ്പത്തികബുദ്ധിമുട്ട് മനസിലാക്കി വില്ല വാങ്ങാൻ പണം നൽകുകയായിരുന്നു. ഇക്കാര്യം സുബ്രമണി ആദായനികുതി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വില്ല വാങ്ങിയതിന്റെ എല്ലാ തെളിവുകളും ആദായനികുതി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സുബ്രമണി പറഞ്ഞു. ബെംഗളൂരുവിൽ ജോലി ചെയ്യുമ്പോൾ ലാറ എവിസൺ വാടകയ്ക്ക് താമസിച്ച വില്ല ഒടുവിൽ സുബ്രമണിക്ക് വാങ്ങി നൽകുകയായിരുന്നു. ലാറ എവിസൺ ബെംഗളൂരു സന്ദർശിക്കുമ്പോൾ താമസിച്ചിരുന്നത് സുബ്രമണിയുടെ കുടുംബത്തോടൊപ്പമായിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2Jj7z3i
via
IFTTT
No comments:
Post a Comment