ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തീവെയ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം. നേതൃത്വത്തെ വിമർശിച്ച ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടിക്ക് പുറത്ത്. കണ്ണർകാട് ബ്രാഞ്ച് കമ്മിറ്റിയംഗം ഷിബു ചെല്ലിക്കണ്ടത്തിലിനെ തിങ്കളാഴ്ച ചേർന്ന കഞ്ഞിക്കുഴി സി.പി.എം. ഏരിയ കമ്മിറ്റി യോഗമാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപടി. കൃഷ്ണപിള്ള സ്മാരകം തീവെയ്പ് കേസുമായി ബന്ധപ്പെട്ട് ഷിബു നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് യോഗം വിലയിരുത്തിയത്. തെറ്റുപറ്റിയതായി ഷിബു സമ്മതിച്ചതായും യോഗത്തിൽ റിപ്പോർട്ടുചെയ്തു. ഷിബുവിനെതിരേ നടപടിയെടുക്കണമെന്ന് സി.പി.എം. കണ്ണർകാട് ബ്രാഞ്ച് കമ്മിറ്റി യോഗവും ലോക്കൽ കമ്മിറ്റിയോഗവും ശുപാർശചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഏരിയ കമ്മിറ്റി യോഗംചേർന്നത്. തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നെങ്കിലും ഈവിഷയം ചർച്ചയ്ക്കെടുത്തില്ല. പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം പുറത്തുപറഞ്ഞതിനാണ് നടപടിയെടുത്തതെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ ഷിബുവിന്റെ അമ്മയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സാക്ഷികളായിരുന്നു. പ്രതികൾക്കെതിരേ മജിസ്ട്രേറ്റിനു മുമ്പിൽ രഹസ്യമൊഴി നൽകിയിട്ടുള്ള തങ്ങളെ മൊഴിമാറ്റി പറയാൻ പാർട്ടി പ്രാദേശികനേതൃത്വവും പ്രതികളിൽ ചിലരും നിർബന്ധിച്ചുവെന്നായിരുന്നു ഷിബുവിന്റെ പരാതി. തിരഞ്ഞെടുപ്പുസമയത്ത് മുഹമ്മയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വെളിപ്പെടുത്തലാണ് പുറത്താക്കലിൽ കലാശിച്ചത്. നടപടിയെടുത്തവർ തങ്ങളുടെ വീട്ടിലെത്തി മൊഴിമാറ്റാൻ നിർബന്ധിച്ചവർക്കെതിരേയും നടപടി എടുക്കണമെന്ന് ഷിബു പറഞ്ഞു. കണ്ണർകാട്ടുള്ള ചെല്ലിക്കണ്ടം തറവാടാണ് ഇന്നത്തെ പി.കൃഷ്ണപിള്ള സ്മാരകം. ഷിബുവിന്റെ അച്ഛനടക്കമുള്ളവരായിരുന്നു നേരത്തെ ഈ വീട്ടിൽ താമസിച്ചിരുന്നത്. കൃഷ്ണപിള്ള അവസാനകാലത്ത് താമസിച്ച വീട് നഷ്ടപരിഹാരം നൽകി പാർട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് സമീപത്താണ് ഷിബുവും സഹോദരങ്ങളും താമസിക്കുന്നത്. എല്ലാവരും പാർട്ടി പ്രവർത്തകരുമാണ് Content Highlights:krishna-pillai-memorial
from mathrubhumi.latestnews.rssfeed http://bit.ly/30gVlxU
via
IFTTT
No comments:
Post a Comment