തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ വികാരം സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂല സാഹചര്യമുണ്ടാക്കിയെന്ന് നേതൃയോഗം വിലയിരുത്തി. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കാനെത്തിയതും അനുകൂലഘടകമായി. വിശ്വാസിസമൂഹത്തെ വഞ്ചിച്ചതിനെതിരേയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പുഫലം. പാലക്കാടൊഴികെ 19 സീറ്റിലും യു.ഡി.എഫ്. വിജയിക്കാനുള്ള സാധ്യതയാണുള്ളതെന്ന് നേതൃത്വം വിലയിരുത്തുന്നു. യോഗശേഷം നടത്തിയ പത്രസമ്മേളനത്തിൽ 20 സീറ്റിലും വിജയസാധ്യതയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി., എൽ.ഡി.എഫ്. വിരുദ്ധതരംഗമാണ് സംസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെട്ടിമാറ്റപ്പെട്ടവരുടെ പരാതിനൽകും വോട്ടർപ്പട്ടികയിൽനിന്ന് അകാരണമായി വെട്ടിമാറ്റപ്പെട്ട വോട്ടർമാരെക്കൊണ്ട് യു.ഡി.എഫ്. ജില്ലാക്കമ്മിറ്റികൾ പരാതി നൽകിക്കും. ഭരണസ്വാധീനമുപയോഗിച്ചാണ് ആയിരക്കണക്കിന് യു.ഡി.എഫ്. വോട്ടുകൾ പട്ടികയിൽനിന്നു വെട്ടിമാറ്റിയത്. കരട് പട്ടികയിൽനിന്ന് ഒരാളുടെ പേര് മാറ്റുന്നതിനുമുൻപ് വോട്ടർക്ക് നോട്ടീസ് നൽകണം. ചുമതലവഹിച്ച ഡെപ്യൂട്ടി തഹസിൽദാർമാർ ഏതാണ്ടെല്ലാവരുംതന്നെ ഭരണപക്ഷ സംഘടനകളിൽപ്പെട്ടവരായിരുന്നു. പോലീസുകാരുടെ തപാൽവോട്ടുകളിൽ കൃത്രിമം കണ്ടപ്പോൾത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ആദ്യം നടപടി സ്വീകരിച്ചിരുന്നെങ്കിൽ കള്ളവോട്ട് നടക്കില്ലായിരുന്നു. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. കള്ളവോട്ട് കണ്ടെത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. വോട്ടിങ് സമയം അഞ്ചിൽനിന്ന് ആറുമണിയിലേക്കു നീട്ടിയത് കള്ളവോട്ട് ചെയ്യുന്നതിന് അനുകൂല സാഹചര്യമൊരുക്കി. ചില പ്രദേശങ്ങളിൽ കള്ളവോട്ട് സി.പി.എം. പാർട്ടി അജൻഡയാക്കി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ കള്ളവോട്ട് ആസൂത്രിതമായി നടത്തുന്നതിന്റെ തെളിവുകൾ ലഭിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിനെതിരേ കള്ളവോട്ട് ആരോപണമില്ല. ഒറ്റപ്പെട്ട ആരോപണം എവിടെയെങ്കിലും ഉയർന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, സി.പി.എം. കള്ളവോട്ട് ഒരു പാർട്ടി പരിപാടിയായി നടത്തുകയാണ്. റവന്യൂമന്ത്രിയെ നോക്കുകുത്തിയാക്കി കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം പുരയിടമാക്കി നികത്തുന്നതിനുള്ള ഉത്തരവു നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. റവന്യൂമന്ത്രി ഇക്കാര്യം അറിഞ്ഞിട്ടുതന്നെയില്ല. ഏതു വ്യവസായിക്കുവേണ്ടിയാണ് നിലംനികത്താൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിശദമായ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. യോഗം ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2LF9x0q
via
IFTTT
No comments:
Post a Comment