ന്യൂഡൽഹി: അസ്തമയസൂര്യനെയും രാഷ്ട്രപതിഭവൻ അങ്കണത്തിൽ നിരന്ന എണ്ണായിരത്തോളം അതിഥികളെയും സാക്ഷിയാക്കി വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുൾപ്പെടെ 58 മന്ത്രിമാരും അദ്ദേഹത്തിനുപിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. മോദിക്കും രാജ്നാഥ് സിങ്ങിനും ശേഷം മൂന്നാമനായാണ് ഷാ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ബിംസ്റ്റെക് രാഷ്ട്രനേതാക്കളും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളും വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വ്യവസായികളും സിനിമാതാരങ്ങളും ചടങ്ങിന് ദൃക്സാക്ഷികളായി. കോടിക്കണക്കിനാളുകൾ ടെലിവിഷനിലൂടെയും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമുതലേ രാഷ്ട്രപതിഭവൻ അങ്കണത്തിലേക്ക് വിശിഷ്ടാതിഥികൾ എത്തിത്തുടങ്ങി. പാകിസ്താൻ ഒഴികെയുള്ള അയൽരാജ്യങ്ങളുടെ നേതാക്കളായിരുന്നു ഇത്തവണത്തെ വിശിഷ്ടാതിഥികൾ. പാകിസ്താൻ ഉൾപ്പെടുന്ന സാർക്ക് രാജ്യങ്ങളുടെ നേതാക്കളായിരുന്നു ആദ്യ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലെ വിശിഷ്ടാതിഥികൾ. രാവിലെ പ്രധാനമന്ത്രി ഗാന്ധിസമാധിയായ രാജ്ഘട്ടിലും വാജ്പേയിയുടെ അന്ത്യവിശ്രമസ്ഥലമായ രാഷ്ട്രീയ സ്മൃതിസ്ഥലിലും ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തിലുമെത്തി പുഷ്പാർച്ചന നടത്തി. 22-ാം മന്ത്രിസഭ 22-ാം മന്ത്രിസഭയാണ് വ്യാഴാഴ്ച ചുമതലയേറ്റത്. പ്രധാനമന്ത്രിയുൾപ്പെടെ 25 കാബിനറ്റ് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. സ്വതന്ത്രചുമതലയുള്ള ഒൻപതു മന്ത്രിമാരും 24 സഹമന്ത്രിമാരുമുണ്ട്. സുഷമ പോയി, ജയ്ശങ്കർ വന്നു രണ്ടാം മോദിമന്ത്രിസഭയിൽ ആദ്യത്തേതിലെ അംഗങ്ങളായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, മേനകാ ഗാന്ധി, സുരേഷ്പ്രഭു, രാജ്യവർധൻ സിങ് റാത്തോഡ്, ജയന്ത് സിൻഹ, ജെ.പി. നഡ്ഡ, മനോജ് ശർമ എന്നിവരില്ല. മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ മന്ത്രിസഭയിലെ അപ്രതീക്ഷിത അംഗമായി. ഈ വേദിയിൽ നാലാംതവണ 2014-ൽ മോദി ആദ്യം പ്രധാനമന്ത്രിയായപ്പോഴും രാഷ്ട്രപതിഭവൻ അങ്കണമായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങിന്റെ വേദി. 1990-ൽ ചന്ദ്രശേഖറും 1999-ൽ എ.ബി. വാജ്പേയിയും ഇവിടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ജെ.ഡി.(യു) ചേർന്നില്ല മന്ത്രിസഭയിൽ അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാഞ്ഞതിനാൽ ജെ.ഡി.(യു) ഇത്തവണ നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗമായില്ല. സർക്കാരിൽ ചേരുന്നില്ലെന്ന് സത്യപ്രതിജ്ഞാച്ചടങ്ങിനുമുമ്പ് ജെ.ഡി. (യു) ജനറൽ സെക്രട്ടറി പവൻ വർമ പറഞ്ഞു. ഒരു മന്ത്രിസ്ഥാനമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്തത്. ഇതുപോരെന്നാണ് ജെ.ഡി.(യു)വിൻറെ നിലപാട്. ഇവർ വിശിഷ്ടാതിഥികൾ ബിംസ്റ്റെക് രാജ്യങ്ങളുടെ നേതാക്കളായ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, മ്യാൻമാർ പ്രസിഡന്റ് യു വിൻ മിന്റ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി.എസ്. ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടേ സെറിങ്, തായ്ലാൻഡ് പ്രത്യേക പ്രതിനിധി ഗ്രിസാഡ് ബൂൺറാച്ച്, ഷാങ്ഹായ് സഹകരണ സംഘടനയുടെ തലവനും കിർഗിസ്താൻ പ്രസിഡന്റുമായ സൂർണോബേ ജീൻബെകോവ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗദ്. യു.എസ്., ഓസ്ട്രേലിയ, ജർമനി, ബ്രിട്ടൻ തുടങ്ങി 15 രാജ്യങ്ങളിൽനിന്നുള്ള ക്ഷണിതാക്കളുമുണ്ടായിരുന്നു. Content Highlights:Modis cabinet, PM Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2EJLo34
via
IFTTT
No comments:
Post a Comment