: ഈഴവവോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായതിനാൽ തിരുവനന്തപുരത്ത് ബി.ജെ.പി. നിലംതൊടില്ലെന്ന് സി.പി.ഐ. വിലയിരുത്തൽ. സി.പി.ഐ. മത്സരിക്കുന്ന തിരുവനന്തപുരം, തൃശ്ശൂർ, മാവേലിക്കര സീറ്റുകളടക്കം 13 മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കും. വടകരയിലും തിരുവനന്തപുരത്തും ബി.ജെ.പി.-കോൺഗ്രസ് വോട്ടുകച്ചവടം നടന്നുവെന്നും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് വിലയിരുത്തി. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി എന്നിവയാണ് ഇടതുമുന്നണി ജയിക്കുന്ന മറ്റുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല, കോവളം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനായിരിക്കും മുന്നേറ്റം. കഴക്കൂട്ടത്തും കോവളത്തും 10,000 വോട്ടിന്റെ ലീഡുണ്ടാവും. ഈ രണ്ടുമണ്ഡലത്തിലും ഈഴവവോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചു. വട്ടിയൂർകാവിൽ ബി.ജെ.പി.ക്ക് അനുകൂലമായി കോൺഗ്രസ് വോട്ടുമറിച്ചു. എന്നാലും, ഇവിടെ കോൺഗ്രസ്തന്നെയാകും ഒന്നാമത്. ബി.ജെ.പി.ക്ക് നേമത്തുമാത്രമേ ഒന്നാമതെത്താനാകൂവെന്നാണ് സി.പി.ഐ. കണക്കാക്കുന്നത്. യു.ഡി.എഫ്. അനുകൂല ഹിന്ദുവോട്ടുകളിൽ വിള്ളലുണ്ടായി എന്ന വിലയിരുത്തലാണ് തൃശ്ശൂരിലെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഇതിനൊപ്പം, ന്യൂനപക്ഷവോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു, പ്രത്യേകിച്ച് ക്രിസ്ത്യൻവിഭാഗത്തിന്റേത്. അതിനാൽ, നല്ലഭൂരിപക്ഷത്തിൽ ഇടതുമുന്നണി തൃശ്ശൂരിൽ ജയിക്കുമെന്ന് യോഗം വിലയിരുത്തി. കേരളാകോൺഗ്രസ്-ബി.യുടെ ഇടതുമുന്നണിയിലേക്കുള്ള വരവാണ് മാവേലിക്കരയിലെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ചങ്ങനാശ്ശേരി ഒഴികെ ആറുമണ്ഡലത്തിലും ഇടതുമുന്നണി ലീഡ് നേടും. മാവേലിക്കര, കൊട്ടാരക്കര മണ്ഡലത്തിൽ 15,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സി.പി.ഐ. പ്രതീക്ഷിക്കുന്നു. ജയപരാജയങ്ങൾ നിർണയിക്കുന്നതിനെക്കാൾ പ്രവർത്തനങ്ങളുടെ പരിശോധനയാണ് എക്സിക്യുട്ടീവ് യോഗത്തിലുണ്ടായത്. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാക്കൾ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇടതുമുന്നണി മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ഈ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ പ്രവർത്തിച്ചെന്ന് നേതാക്കൾ വിലയിരുത്തി. വയനാട്ടിൽ ഇതുപോലൊരു പ്രവർത്തനം മുമ്പുണ്ടായിട്ടില്ല. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുമുന്നണിയെയാണ് ഉത്തേജിപ്പിച്ചതെന്നായിരുന്നു നേതൃത്വത്തിന്റെ അഭിപ്രായം. വയനാട് സ്ഥാനാർഥി പി.പി. സുനീറിനെതിരേ നിലമ്പൂർ എം.എൽ.എ. പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവറിന്റെ പ്രസ്താവനയ്ക്കെതിരേ സി.പി.ഐ. മലപ്പുറം ജില്ലാനേതാക്കൾ പ്രതികരിച്ചതും പ്രതിരോധിച്ചതും ഉചിതമായ രീതിയിലായിരുന്നു. സി.പി.എമ്മിന്റെ ജില്ലാനേതൃത്വം അൻവറിനെ തള്ളിപ്പറഞ്ഞത് ഇതുകൊണ്ടാണ്. അതിനാൽ, ഈ വിഷയത്തിൽ സംസ്ഥാനനേതൃത്വം ഇടപെടേണ്ടതില്ലെന്ന് എക്സിക്യുട്ടീവ് യോഗം നിലപാടെടുത്തു. Content Highlights:election reciew-cpi-kerala
from mathrubhumi.latestnews.rssfeed http://bit.ly/2vQDCPU
via
IFTTT
No comments:
Post a Comment