തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലവർധന ബുധനാഴ്ച നിലവിൽവരും. നിലവിലെ ന്യായവിലയിൽനിന്ന് 10 ശതമാനമാണ് ഉയരുക. 400 കോടിയുടെ അധികവരുമാനമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. വർധന നിലവിൽവരുന്നതോടെ രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കൂടുമെന്നതിനാൽ ഭൂമിയിടപാടുകൾക്ക് ചെലവേറും. പതിനായിരം രൂപ ന്യായവിലയുള്ള ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇപ്പോൾ ചെലവ് ആയിരം രൂപയാണെങ്കിൽ ഇത് 1100 രൂപയാവും. അഞ്ചുലക്ഷം രൂപ വിലയുള്ള ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ 50,000-ൽനിന്ന് 55,000 രൂപയാകും. ധനവകുപ്പ് ബജറ്റിൽ നിർദേശിച്ച വിലവർധന ഏപ്രിലിൽ നിലവിൽവരേണ്ടതായിരുന്നെങ്കിലും രജിസ്ട്രേഷൻ വകുപ്പ് തുടർനടപടികൾ നിർത്തിവെച്ചു. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ന്യായവിലവർധന നടപ്പാക്കാൻ ധനവകുപ്പ് വീണ്ടും നിർദേശിക്കുകയായിരുന്നു. മേയ് ഒന്നിന് വിലവർധന വരുംവിധം വിജ്ഞാപനമിറക്കാനാണ് രജിസ്ട്രേഷൻ വകുപ്പിന്റെ തീരുമാനം. വിജ്ഞാപനം ഇറക്കുന്ന നടപടി മാത്രമാണ് ശേഷിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഭൂമിയുടെ വിപണിവിലയും സർക്കാർ നിശ്ചയിച്ച ന്യായവിലയും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ന്യായവില വർധന. വർധന വേറെയും രജിസ്ട്രേഷൻ വകുപ്പിൽ ചില സേവനങ്ങൾക്ക് ഈടാക്കിയിരുന്ന നാമമാത്ര ഫീസും അഞ്ചുശതമാനം കൂടും. ചില സർട്ടിഫിക്കറ്റുകൾക്കും മറ്റും ഈടാക്കുന്ന ഫീസ് കാലോചിതമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ഇതും ബുധനാഴ്ച നിലവിൽവരും. ഭൂമി രജിസ്ട്രേഷൻ ഒഴികെയുള്ള മറ്റ് രജിസ്ട്രേഷനുകൾക്ക് ഈടാക്കിവരുന്ന വിവിധ നികുതിനിരക്കുകൾ ഏകീകരിക്കുന്നകാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കാവും അതിലെ വർധന. കോർട്ട് ഫീ സ്റ്റാമ്പ് കാര്യത്തിലും പരിഷ്കരണം ശുപാർശചെയ്യാൻ ഈ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികളുടെ രജിസ്ട്രേഷൻ ആകർഷകമാക്കാൻ മുദ്രവില കുറയ്ക്കാനും ബജറ്റ് നിർദേശമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നടപടിയുണ്ടാകില്ല. content highlights:fair value of land, kerala revanue department
from mathrubhumi.latestnews.rssfeed http://bit.ly/2ZL2JkU
via
IFTTT
No comments:
Post a Comment