ന്യൂഡൽഹി: സ്വകാര്യ മേഖലയിൽനിന്നുള്ളവരെ ഭരണതലപ്പത്തേയ്ക്ക് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ പദ്ധതി പ്രകാരം വിവിധ വകുപ്പുകളിൽ ഒമ്പത് പേരെ ഉദ്യാഗസ്ഥരായി നിയമിച്ചു. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് യു.പി.എസ്.സി നിയമിച്ചത്. ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണ-കർഷക ക്ഷേമം, വ്യോമയാനം, വാണിജ്യം, പരിസ്ഥിതി, വനം-കാലാവസ്ഥാവ്യതിയാനം, ഊർജം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് നിയമനം. ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ മേധാവി കക്കോലി ഘോഷ്, കെപിഎംജി മേധാവി ആംബർ ദുബെ, സാർക്ക് ഡവലപ്മെന്റ് ഫണ്ട് ഡയറക്ടർ രാജീവ് സക്സേന, പനാമ റിന്യൂവബിൾ ഗ്രൂപ്പ് മേധാവി ദിനേഷ് ദയാനന്ദ് ജഗ്ദാലെ, എൻഎച്ച്പിസി ലിമിറ്റഡ് സീനിയർ മാനേജർ സുജിത് കുമാർ ബാജ്പേയി തുടങ്ങിയവർ നിയമിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. രണ്ടു മാസത്തിനുള്ളിൽ ഇവർ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. നീതി ആയോഗിന്റെ ശുപാർശ അനുസരിച്ചാണ് സ്വകാര്യമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. മത്സരാധിഷ്ഠിതമായ മേഖലകളിൽ വിഷയം കൈകാര്യം ചെയ്യാൻ ആ മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർ തന്നെ വേണം എന്നതാണ് നീതി ആയോഗ് ശുപാർശയുടെ കാതൽ. വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടർ, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യമേഖലയിൽനിന്ന് 50 വിദഗ്ധരെ നിയമിക്കാനാണ് തീരുമാനിച്ചിരുന്നത്.സാധാരണയായി ഐ.എ.എസുകാർ കൈകാര്യം ചെയ്തിരുന്ന പദവികളാണിവ. മൂന്നുമുതൽ അഞ്ചുവർഷം വരെ കരാറടിസ്ഥാനത്തിലാണ് നിയമനം. ഏതാനും ചില സുപ്രധാന തസ്തികകളിൽ നേരത്തെയും ഇത്തരം നിയമനങ്ങൾ നടന്നിരുന്നു. ആയുഷ് മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറിയായി ആയുർവേദ ഫിസിഷ്യൻ രാജേഷ് കൊടേച്ച, കേന്ദ്ര ശുദ്ധജല-ശുചീകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും പൊതുജനാരോഗ്യരംഗത്തെ വിദഗ്ധനുമായ പരമേശ്വര അയ്യർ എന്നിവരെ നിയമിച്ചിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2Ii1Z18
via
IFTTT
No comments:
Post a Comment