കല്ലട ബസ്സിൽ നിന്ന് പണ്ട് അനുഭവിച്ച ദുരനുഭവം വെളിപ്പെടുത്തി അധ്യാപിക മായ മാധവൻ. ചെന്നൈയിൽ നിന്ന് കല്ലട ബസ് ബുക്ക് ചെയ്ത താനും മകളും അനുഭവിച്ച ദുരിതമാണ് അവർ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. രാത്രി 11മണിക്ക് എത്തേണ്ട ബസ് പുലർച്ചെ അഞ്ച് മണിക്കാണ് എത്തിയതെന്നും അത്രയും സമയം വിജനമായ പ്രദേശത്ത് ഭയപ്പാാടെ കഴിയേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജർ മൂത്രമൊഴിക്കാൻ പോലും ഓഫീസ് തുറന്നു തന്നില്ലെന്നും ഒടുവിൽ നിവൃത്തിയില്ലാതെ കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചതെന്നും അവർ പോസ്റ്റിൽ കുറിക്കുന്നു. ഭക്ഷണം കഴിക്കാനായി വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ട വയോധികനായ അധ്യാപകനെ ചീത്ത വിളിച്ചു. യാത്രക്കാർ ചോദ്യം ചെയ്തതിനെത്തുടർന്ന് അവർ പ്രതികാര നടപടിയായി വാഹനം ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടു. ഒടുവിൽ ബസിലെ യാത്രക്കാർ മാപ്പു പറഞ്ഞ് അപേക്ഷിച്ചതിനെത്തുടർന്നാണ് അവർ ബസ് മുന്നോട്ടെടുത്തതെന്നും മായ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ബസ് ബ്രേക്ക് ഡൗണായിട്ടും യാത്രക്കാർക്ക് ബദൽയാത്രാ സൗകര്യം ഏർപ്പാടാക്കാത്തത് ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കളെ കല്ലട ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും വ്യാകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മായാ മാധവൻ പോസ്റ്റിട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കല്ലടയുടെ പുതിയ വാർത്ത കണ്ടപ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു....അതിഭീകരമായിരുന്നു. രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോൾ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ...വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്. ആർത്തവാവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ....കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ ബസ് ,ദാ എത്തി എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു. വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രാഥമികവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ....ഒരു റിട്ടയർഡ് അധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട....ബസ് ഇവിടെ കിടക്കട്ടെ.....പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ....എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകൾ എന്ന് വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ 7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ, കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ. അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി...അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃ കോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ... എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം... content highlights:Teacher Mayamadhavan facebook post about her bad experience with Kallada bus
from mathrubhumi.latestnews.rssfeed http://bit.ly/2Gz9PBo
via
IFTTT
No comments:
Post a Comment