ലഖ്നൗ: മുസ്ലീംലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീംലീഗ് ഒരു വൈറസാണെന്നും ഈ വൈറസിനാല്‍ ഒരിക്കല്‍ രാജ്യം വിഭജിക്കപ്പെട്ടതാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമാണ് യോഗി പറഞ്ഞത്.
വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു യോഗിയുടെ വിമര്‍ശനം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച യോഗി ആദിത്യനാഥ് കോൺഗ്രസ് ജയിച്ചാൽ മുസ്ലീംലീഗ് എന്ന വൈറസ് രാജ്യത്താകെ പടരുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലീം ലീഗിന്റെ സഹായത്തോടെയാണെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതായി സ്ഥിരീകരണം വന്നതിന് പിന്നാലെ തന്നെ ബിജെപി ആക്ഷേപവുമായി രംഗത്ത് വന്നിരുന്നു. ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഒളിച്ചോടുകയായിരുന്നെന്നും അതിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ഇടത്ത് മത്സരത്തിനായി എത്തിയതെന്നും ബിജെപി വിമര്‍ശിച്ചിരുന്നു. പരിപാടിയില്‍ മുസ്ലീംലീഗിന്റെ പതാക ഉയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്ത് വന്നതിനെ പാക് പതാകയോട് ഉപമിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. രാഹുലിന്റെ പരിപാടിയില്‍ പാക് പതാക എന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റുകള്‍.
എന്നാല്‍, ദക്ഷിണേന്ത്യയെ അവഹേളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും നേരിടാനാണു വയനാട്ടില്‍ മത്സരിക്കുന്നതെന്നും രാഹുലിന്റെ മറുപടി. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് ഉദ്ദേശിക്കുന്നത്. ദിക്കുകളുടെ വിവേചനം ഇന്ത്യയിലില്ലെന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. മുസ്ലീംലീഗ് നേതാക്കളും ഇന്നലെ രാഹുലിനെ അനുഗമിച്ചിരുന്നു.
from mangalam.com http://bit.ly/2UCDJNi
via IFTTT
No comments:
Post a Comment