കൊച്ചി: പൊതുവിദ്യാലയങ്ങളിൽ റിസോഴ്സ് അധ്യാപകരുടെ പ്രവർത്തനകാലാവധി വെട്ടിച്ചുരുക്കിയതായി വിവരാവകാശ രേഖ. കേന്ദ്ര മാനവശേഷി വകുപ്പിൽനിന്ന് ലഭിച്ച രേഖപ്രകാരം റിസോഴ്സ് അധ്യാപകർക്ക് നല്കാനായി ഫണ്ട് അനുവദിച്ചിരിക്കുന്നത് 11 മാസത്തേക്കാണ്. എന്നാൽ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ.) ഒൻപതുമാസവും 15 ദിവസത്തേക്കുമാണ് റിസോഴ്സ് അധ്യാപകരെ നിയമിച്ചത്. മുൻവർഷങ്ങളിൽ 12 മാസത്തോളം റിസോഴ്സ് അധ്യാപക സേവനം ലഭ്യമായിരുന്നു. റിസോഴ്സ് അധ്യാപകരിൽ ഒരാൾ നൽകിയ വിവിരാവകാശ അപേക്ഷയിലാണ് 2018-19 വർഷം 11 മാസത്തേക്ക് എസ്.എസ്.കെ.ക്ക് ഫണ്ട് അനുവദിച്ചത് വ്യക്തമായത്. സമഗ്ര ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആർ.എം.എസ്.) ഒന്നിച്ച് എസ്.എസ്.കെ. ആയതോടെയാണ് സേവനകാലാവധി വെട്ടിച്ചുരുക്കിയതെന്നാണ് റിസോഴ്സ് അധ്യാപകരുടെ ആക്ഷേപം. പ്രവർത്തനകാലാവധി കുറച്ചെങ്കിലും കിട്ടിയ ഫണ്ട് പത്തുമാസം കണക്കാക്കി വീതിച്ച് നല്കിയതായാണ് എസ്.എസ്.കെ. അധികൃതരുടെ വിശദീകരണം. കേന്ദ്രം കഴിഞ്ഞവർഷം സംസ്ഥാനത്തിന് അനുവദിച്ച വിഹിതത്തിൽ കുറവുണ്ടായിരുന്നതായും എസ്.എസ്.കെ. വ്യക്തമാക്കി. എന്നാൽ ഈ വാദം ശരിയല്ലെന്ന് റിസോഴ്സ് അധ്യാപകർ പറയുന്നു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ വഴി നിയമനം ലഭിച്ചിരുന്നപ്പോൾ സെക്കൻഡറി വിഭാഗത്തിന് മാസം 28,815 രൂപ ശമ്പളം കിട്ടിയിരുന്നു. ഏപ്രിൽ 15-ഓടെ കരാറും പുതുക്കി നല്കിയതായും പറയുന്നു. ഏപ്രിൽ മുതൽ റിസോഴ്സ് അധ്യാപക സേവനം ലഭ്യമാക്കുകയാണെങ്കിൽ വരുന്ന അക്കാദമിക് വർഷത്തിലേക്കുള്ള തയ്യാറെടുപ്പുകൾക്കും സഹായകരമാകുമായിരുന്നു. പൊതുവിദ്യാലയങ്ങളിൽ ഒന്നരലക്ഷത്തോളം ഭിന്നശേഷി വിദ്യാർഥികളുണ്ട്. ഇവർക്കായാണ് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന കരാർ ഇപ്പോൾ ജൂൺ 15-ഓടെ മാത്രമാണ് പുതുക്കിനല്കുന്നത്. ശമ്പളം 25,000 രൂപയായി കുറയ്ക്കുകയും ചെയ്തു. എലമെന്ററി വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിപ്പിച്ചതാണ് സെക്കൻഡറി അധ്യാപരുടെ ശമ്പളം കുറച്ചതിന് ന്യായമായി പറയുന്നത്. സംസ്ഥാനത്ത് 2060 റിസോഴ്സ് അധ്യാപകരാണുള്ളത്. ഇവരുടെ കാലാവധി മാർച്ച് 31-ന് അവസാനിച്ചു. ശമ്പളമില്ലാതെ റിസോഴ്സ് അധ്യാപകർ അവധിക്കാലം ചെലവഴിക്കേണ്ടിവരുന്നത് മാതൃഭൂമിറിപ്പോർട്ട് ചെയ്തിരുന്നു. ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. Content Highlights:resource teachers service period reduced
from mathrubhumi.latestnews.rssfeed http://bit.ly/2Gvmy8i
via
IFTTT
No comments:
Post a Comment