തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കാസർകോട് പിലാത്തറയിൽ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയ ഇടതു പഞ്ചായത്തംഗം എൻ പി സെലീനയുടെ അംഗത്വം റദ്ദാക്കുന്നതിൽ ഏറെ സങ്കീർണതകളുണ്ടെന്ന് സൂചന. സെലീന കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ അംഗത്വം റദ്ദാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. സെലീനയുടെ അംഗത്വം റദ്ദാക്കുന്നതിന് സങ്കീർണതകൾ ഏറെയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. ഇതു പ്രകാരം റിട്ടേണിങ് ഓഫീസറായ കളക്ടർ പോലീസിൽ പരാതി നൽകും. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും തെളിവായി കൈമാറും. കള്ളവോട്ട് ചെയ്തവർക്കെതിരെയും അതിന് സഹായിച്ച പിലാത്തറ എയുപി സ്കൂൾ ബൂത്തിലെ എൽ ഡി എഫ് ഏജന്റിനെതിരെയും കേസെടുക്കണമെന്നാണ് കളക്ടർ പരാതിയിൽ ആവശ്യപ്പെടുക. എന്നാൽ ഇത്തരത്തിൽ പരാതി സമർപ്പിച്ചതു കൊണ്ടു മാത്രം എൻ പി സെലീനയുടെ പഞ്ചായത്ത് അംഗത്വം ഉടൻ റദ്ദാകില്ല. ക്രിമിനൽ കേസുകളിൽപ്പെട്ടു എന്നുള്ളതു കൊണ്ട് മാത്രം ഒരാളുടെ അംഗത്വം റദ്ദാക്കാനാകില്ല എന്നതാണ് കാരണം. അംഗത്വം റദ്ദാക്കപ്പെട്ടാൽ സെലീനക്ക് ഹൈക്കോടതിയെ സമീപിക്കാനും സാധിക്കും. ഇത് കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് പോവുകയാണ് ചെയ്യുക. മറ്റൊരു സാധ്യത സെലീനയുടെ വാർഡിലെ ഒരു വോട്ടറോ പഞ്ചായത്തിലെയോ ഒരംഗമോ ഇവർക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക എന്നതാണ്. അങ്ങനെ പരാതി നൽകിയാൽ തന്നെയും ഹിയറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം മാത്രമേ തിരഞ്ഞെടുപ്പു കമ്മീഷന് നടപടി സ്വീകരിക്കാനാകൂ. ഇനിയുള്ള മറ്റൊരു സാധ്യത ഇതാണ്. സെലീന കള്ളവോട്ട് ചെയ്തുവെന്ന് കോടതി കണ്ടെത്തുകയും കുറ്റക്കാരിയാണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്താൽ, ആ വിധി പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് അവരുടെ അംഗത്വം റദ്ദാക്കാൻ സാധിക്കും. content highlights:kasargod bogus voting, n p seleena, panchayath membership, loksabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2UOta5y
via
IFTTT
No comments:
Post a Comment