കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കോഴ ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് പുറത്ത് വന്നിട്ടും എം.കെ രാഘവനെ സഹായിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തത് കൊണ്ടാണ് ബി.ജെ.പി മിണ്ടാത്തതെന്ന് എൽ.ഡി.എഫ്. കോഴിക്കോട് മണ്ഡലത്തിൽ ബി.ജെ.പിയും-എം.കെ രാഘവനും തമ്മിൽ രഹസ്യബന്ധമുണ്ട്. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ഒരു ലോക്സഭാ തിരഞ്ഞെടുപ്പായിട്ട് പോലും കോഴിക്കോട് മണ്ഡലത്തിൽ ദുർബലനായ ഒരു സ്ഥാനാർഥിയെ ബി.ജെ.പി നിർത്തിയതെന്ന് സി.പി.എം നേതാവ്എളമരം കരീം എം.പി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദേശീയ തലത്തിൽ തങ്ങൾ ബി.ജെ.പിക്കെതിരേ പോരാടുകയാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ ടി.വി 9 പുറത്ത് വിട്ട ആരോപണങ്ങളെ കുറിച്ച് ഒരക്ഷരം പറയാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള പോലും തയ്യാറാവാത്തത് എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. എം.കെ രാഘവനും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഈ മൗനം. ബി.ജെ.പിക്ക് ഒരു ലക്ഷത്തിന് മേൽ വോട്ടുകളുള്ള മണ്ഡലമാണ് കോഴിക്കോട്. എന്നിട്ട് പോലും രാഘവനെതിരേ വീണ് കിട്ടയ ആയുധം ഉപയോഗിക്കാൻ മടിക്കുന്നത് അവിശുദ്ധ കൂട്ട് കെട്ടിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം രണ്ട് കൂട്ടരും തമ്മിലുള്ള ഒത്തുകളിയുടെ ദൃഷ്ടാന്തമായിരിക്കുമെന്നും എളമരം കരീം പറഞ്ഞു. കോൺഗ്രസ്സും ബി.ജെ.പിയും മുമ്പും രഹസ്യ കൂട്ടുകെട്ടുണ്ടാക്കിയ ജില്ലയാണ് കോഴിക്കോട്. വടകരയും, ബേപ്പൂരും ഒരിക്കലും മറക്കാനാവാത്ത രാഷ്ട്രീയ അവസരവാദത്തിന്റെ വേദികളായിരുന്നു. 2001-ലെ തിരഞ്ഞെടുപ്പിലും ജില്ലയിൽ രഹസ്യക്കച്ചവടം നടന്നൂവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുമ്പിൽ പരസ്പരം കടിച്ച് കീറുന്ന രണ്ട് ദേശീയ പാർട്ടികളുടെ കോഴിക്കോട്ടെ നേതാക്കളുടെ ഈ അവിഹിത ബന്ധം തടയാൻ കഴിയാത്തത് രണ്ട് പാർട്ടികളുടേയും പാപ്പരത്തമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ പോലും ബി.ജെ.പിയുടെ ശബ്ദം പോലും എവിടേയും കേൾക്കുന്നില്ല. തിരഞ്ഞെടുപ്പ് ക്യാമ്പുകൾ പോലും ഇതുവരെ ഉണർന്നിട്ടില്ല. കോഴിക്കോട് ജില്ലയിൽ ബി.ജെ.പിക്ക് ശക്തരായ നേതാക്കൾ ഉണ്ടായിട്ട് പോലും അവരെ നിർത്താതെ രണ്ടുപേർ അറിയാത്ത പ്രകാശ് ബാബുവിനെ നിർത്തിയത് ഈ ഒത്തുകളിയുടെ ഭാഗമാണ്. രാഘവനെതിരേ ഒന്നും മിണ്ടേണ്ട എന്നാണ് നിലപാടെങ്കിൽ അത് തുറന്ന് പറയാൻ ശ്രീധരൻപിള്ള തയ്യാറാവണമെന്നും എളമരം കരീം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2IkvIGc
via
IFTTT
No comments:
Post a Comment