ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം കൊണ്ട് മോദി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർത്തെന്ന് രാഹുൽ ആരോപിച്ചു. ന്യായ്പദ്ധതിയിലൂടെ കോൺഗ്രസ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം മൈസൂരുവിൽ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു. നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയെ നശിപ്പിച്ചു. ഫാക്ടറികൾ അടച്ചുപൂട്ടി. തൊഴിലില്ലായ്മ വർധിച്ചു. ന്യായ് നിങ്ങൾക്ക് പണം കയ്യിൽ തരും. പണം കിട്ടുന്നതോടെ നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. അതോടെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കപ്പെടും. തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിൽ ലഭിക്കും. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കപ്പെടും. ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും- രാഹുലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സർക്കാർ ജോലികളിലെ 22 ലക്ഷം ഒഴിവുകൾ നികത്തുമെന്നും രാഹുൽ പറഞ്ഞു. ഒറ്റവർഷം കൊണ്ട് ഇത് നടപ്പാക്കും. പത്തുലക്ഷം യുവാക്കൾക്ക് പഞ്ചായത്തുകളിൽ തൊഴിൽ ലഭിക്കും. രാജ്യത്തെ ഏറ്റവും പാവപ്പെട്ട ഇരുപത് ശതമാനം ആളുകൾക്ക് വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി, കൈവരിക്കാൻ സാധിക്കുന്ന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിനെതിരെയുള്ള കോൺഗ്രസിന്റെ മിന്നലാക്രമണമാണിത്. മോദിക്ക് രാജ്യത്തെ അതിസമ്പന്നർക്ക് പണം നൽകാമെങ്കിൽ കോൺഗ്രസിനും ജെ ഡി എസിനും രാജ്യത്തെ എറ്റവും പാവപ്പെട്ടവർക്ക് പണം നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം ജി എസ് ടിയിൽ മാറ്റം വരുത്തുമെന്നും രാഹുൽ പറഞ്ഞു. ചൗക്കീദാർ (കാവൽക്കാരൻ) എന്ന് മോദി സ്വയം വിശേഷിപ്പിക്കുന്നതിനെയും കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചു. പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിൽരഹിതരുടെയും വീടിനു മുന്നിൽ ചൗക്കീദാർ ഇല്ല. അനിൽ അംബാനിയെ പോലുള്ളവരുടെ വീടിനു മുന്നിൽ മാത്രമാണ് ചൗക്കീദാർ ഉള്ളത്.രാജ്യത്തെ മുഴുവൻ കാവൽക്കാർക്കും മോദി അപമാനം വരുത്തിവച്ചെന്നും രാഹുൽ കുറ്റപ്പെടുത്തി. content highlights:note ban destroyed economy rahul criticises narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2v5Jft2
via
IFTTT
No comments:
Post a Comment