ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വോട്ടർമാർ വിധിയെഴുതും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിൽ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പ് ആദ്യഘട്ടത്തിൽതന്നെ പൂർത്തിയാവും. പ്രമുഖ കേന്ദ്രമന്ത്രിമാർ മത്സരരംഗത്തുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പുരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ബി.ജെ.പി. സ്ഥാനാർഥി. കോൺഗ്രസ് രംഗത്തിറക്കിയ ബി.ജെ.പി. മുൻനേതാവ് നാനാ പട്ടോലെയാണ് എതിരാളി. നാഗ്പുരടക്കം മഹാരാഷ്ട്രയിലെ ഏഴു മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും. ഉത്തർപ്രദേശിലെ 80 ലോക്സഭാസീറ്റിൽ എട്ടിടത്താണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, മഹേഷ് ശർമ, സഞ്ജീവ്കുമാർ ബല്യാൻ എന്നിവരാണ് ബി.ജെ.പി. സ്ഥാനാർഥികളിൽ പ്രമുഖർ. പ്രതിപക്ഷസഖ്യത്തിലാവട്ടെ, ആർ.എൽ.ഡി. നേതാവ് അജിത് സിങ് മുസാഫർ നഗറിലും മകൻ ജയന്ത് ചൗധരി ഭാഗ്പത്തിലും ജനവിധി തേടുന്നു. കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജീവ് ബല്യാനാണ് അജിത് സിങ്ങിന്റെ എതിരാളി. ജയന്തിനെതിരെ സിറ്റിങ് എം.പി.യും മുംബൈ മുൻപോലീസ് കമ്മിഷണറുമായ സത്യപാൽ സിങ്ങാണ് ബി.ജെ.പി. സ്ഥാനാർഥി. മന്ത്രിമാരായ വി.കെ. സിങ് ഗാസിയാബാദിലും മഹേഷ് ശർമ ഗൗതംബുദ്ധ് നഗറിലും സ്ഥാനാർഥികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ച മീററ്റ് മണ്ഡലവും ആദ്യഘട്ടത്തിൽ വിധിയെഴുതും. പ്രതിപക്ഷസഖ്യത്തിൽ കൈറാനയാണ് ശ്രദ്ധേയമണ്ഡലം. 2018-ലെ ഉപതിരഞ്ഞെടുപ്പിൽ എസ്.പി.-ബി.എസ്.പി-ആർ.എൽ.ഡി. സഖ്യം പരീക്ഷിച്ചു ബി.ജെ.പിയെ വീഴ്ത്തിയത് ഇവിടെയായിരുന്നു. അന്നു വിജയിച്ച തബസും ഹസൻ തന്നെയാണ് ഇത്തവണയും പ്രതിപക്ഷസ്ഥാനാർഥി. ഉത്തരാഖണ്ഡിലെ അഞ്ചു മണ്ഡലങ്ങളും ഒന്നാംഘട്ടത്തിൽ വിധിയെഴുതും. ഗഡ്വാൾ മണ്ഡലത്തിൽ മുൻമുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ മകൻ മത്സരിക്കുന്നതാണ് സവിശേഷത. ആന്ധ്രയിൽ 25, തെലങ്കാനയിൽ 17 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസം, മണിപ്പുർ എന്നിവിടങ്ങളൊഴികെ എല്ലായിടത്തും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. അസമിലെ 14-ൽ അഞ്ചിലും മണിപ്പുരിലെ രണ്ടിൽ ഒന്നിലും അരുണാചൽപ്രദേശിലെയും മേഘാലയയിലെയും രണ്ടു വീതം മണ്ഡലങ്ങളിലും നാഗാലാൻഡ്, മിസോറം, സിക്കിം എന്നിവിടങ്ങളിലെ ഓരോന്നു വീതം മണ്ഡലങ്ങളിലെയും വോട്ടർമാർ വിധിയെഴുതും. ബിഹാറിലെ 40 മണ്ഡലങ്ങളിൽ നാലിടത്തും ബംഗാളിലെ 42ൽ രണ്ടിടത്തും ഒന്നാംഘട്ടത്തിലാണ് ജനവിധി. ഛത്തീസ്ഗഢ് - ഒന്ന്, ജമ്മുകശ്മീർ- രണ്ട്, ഒഡിഷ -നാല് എന്നിവയ്ക്കു പുറമെ, ലക്ഷദ്വീപിലും ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഓരോന്നിൽ വീതവും വ്യാഴാഴ്ച വോട്ടെടുപ്പു നടക്കും. content highlights:Poll Campaigning Ends For First Phase Of Lok Sabha Elections
from mathrubhumi.latestnews.rssfeed http://bit.ly/2UsPNkS
via
IFTTT
No comments:
Post a Comment