നിസാമാബാദ്: തെലങ്കാനയിലെ നിസാമബാദിൽ 185 സ്ഥാനാർഥികളാണ് ഇക്കുറി മത്സരരംഗത്ത്. കാർഷികോത്പന്നങ്ങൾക്ക് ന്യായവില കിട്ടാത്തതിലും താങ്ങുവില വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കർഷകർ കൂട്ടത്തോടെ പത്രിക നൽകുകയായിരുന്നു. എന്നാലിതൊന്നും പ്രശ്നമല്ലെന്നാണ് സിറ്റിങ് എം.പി കെ. കവിത ഉറച്ചസ്വരത്തിൽ പറയുന്നത്. ടി.ആർ.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്റെ മകളുടെ വാക്കുകളിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു. നിസാമാബാദിലെ സമ്മതിദായകർ പാർട്ടി ചിഹ്നമായ കാർ തേടിപ്പിടിച്ചു വോട്ടുചെയ്യും. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കർഷകരുടെ പ്രശ്നങ്ങൾ ഞങ്ങൾ മറന്നിട്ടില്ല. മഞ്ഞൾ, ചോളം കർഷകരുടെ പ്രശ്നങ്ങൾ ജനപ്രതിനിധി എന്ന നിലയിൽ കേന്ദ്രത്തെ ധരിപ്പിച്ചതാണ്. പ്രധാനമന്ത്രിയുടെയും മറ്റു വേണ്ടപ്പെട്ടവരുടെയും ശ്രദ്ധയിൽ പെടുത്തിയതാണ്. നടപടികൾ ഫലപ്രദമായില്ല. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുമെന്ന് ഉറപ്പ്-തിരക്കിട്ട അവസാനഘട്ട പ്രചാരണത്തിനിടയിൽ കവിത പറഞ്ഞു. സ്ഥാനാർഥികളുടെ എണ്ണം കുത്തനെ കൂടിയതോടെ, ബാലറ്റ് പേപ്പർ വേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വോട്ടിങ് യന്ത്രംതന്നെ ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഏപ്രിൽ 11-നാണ് തെലങ്കാനയിലെ വോട്ടെടുപ്പ്. നാടിന്റെ കവിത തെലങ്കാനയിൽ മുഖ്യമന്ത്രി കെ.സി.ആറും മകൻ കെ.ടി. രാമറാവുവും കഴിഞ്ഞാൽ ജനപ്രിയനേതാവാണ് കെ. കവിത. മുഖ്യമന്ത്രിയുടെ മകൾ എന്നതിലുപരി മികച്ച പാർലമെന്റേറിയൻ, പാർട്ടിയുടെ ജീവനാഡി, കഴിവുറ്റ സംഘാടക, എല്ലാത്തിലുമുപരി എപ്പോഴും ജനമധ്യത്തിൽ പ്രവർത്തിക്കുന്ന നേതാവ്- ഇതെല്ലാമാണ് അവർ. 2004 മുതലാണ് കവിത ടി.ആർ.എസിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങിയത്. അന്നുമുതൽ പ്രത്യേക തെലങ്കാന സമരത്തിലും മുൻനിലയിലായിരുന്നു. 41 കാരിയായ കവിത വിദേശവിദ്യാഭ്യാസം നേടി എത്തിയതിനുശേഷം 2003-ൽ വിവാഹിതയായി അമേരിക്കക്കു പോയി. ചന്ദ്രശേഖരറാവു ടി.ആർ.എസ്. രൂപവത്കരിച്ച് തെലങ്കാനാസമരം തുടങ്ങിയതോടെയാണ് തിരിച്ചെത്തി പൊതുപ്രവർത്തനത്തിന് ഇറങ്ങിയത്. തെലങ്കാന ജാഗ്രിതി എന്ന സംഘടനയുടെ പ്രസിഡന്റാണ് അവർ. സംസ്ഥാനത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ച ബതുകമ്മക്ക് ആഗോള പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തതും കവിതയാണ്. 1952 മുതൽ 12 തവണ കോൺഗ്രസ് വിജയിച്ച നിസാമാബാദ് ലോക്സഭാമണ്ഡലത്തിൽ മൂന്നുപ്രാവശ്യം തെലുഗുദേശം പാർട്ടി (ടി.ഡി.പി.) യും വിജയിച്ചു. 2014-ൽ ആദ്യമായാണ് ടി.ആർ.എസ്. വൻവിജയം നേടുന്നത്. 1,67,184 വോട്ടിനാണ് കവിത അന്ന് സിറ്റിങ് എം.പി. ആയിരുന്ന എ.ഐ.സി.സി. സെക്രട്ടറികൂടിയായ മധു യാഷ്കി ഗൗഡിനെ തറപറ്റിച്ചത്. മൊത്തം 14,96,593 വോട്ടർമാരുള്ള മണ്ഡലം തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിലാണ്. നിസാമാബാദ് അർബൻ, നിസാമാബാദ് റൂറൽ, ബോധൻ, ആർമൂർ, ബാൽകൊണ്ട, കോരട്ള, ജഗ്തിയാൽ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഈ ലോക്സഭാമണ്ഡലം. ഇക്കുറിയും കവിതയുടെ മുഖ്യഎതിരാളി കോൺഗ്രസിന്റെ മധു യാഷ്കി ഗൗഡ് തന്നെ. ബി.ജെ.പി. സ്ഥാനാർഥി ധർമപുരി അരവിന്ദും മത്സരരംഗത്തുണ്ട്. മുൻ പി.സി.സി. പ്രസിഡന്റും ഇപ്പോൾ ടി.ആർ.എസ്. എം.പി. യുമായ ഡി. ശ്രീനിവാസിന്റെ പുത്രനാണ് അരവിന്ദ്.
from mathrubhumi.latestnews.rssfeed http://bit.ly/2YRp3sE
via
IFTTT
No comments:
Post a Comment