ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരേ വൻശക്തികളുടെ ഗൂഢാലോചനയുണ്ടെന്ന് സത്യവാങ്മൂലം നൽകിയ അഡ്വ. ഉത്സവ് സിങ് ബെയിൻസിനെ വിളിച്ചുവരുത്തിയശേഷം സുപ്രീംകോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ. അറ്റോർണി ജനറൽ (എ.ജി.) തന്നെ വ്യക്തിപരമായി ആക്രമിച്ചുവെന്നാരോപിച്ച ബെയിൻസിനോട്, അദ്ദേഹത്തെ ബഹുമാനിച്ചില്ലെങ്കിൽ താങ്കളെ പുറത്തെറിയുമെന്നായിരുന്നു ജസ്റ്റിസ് ആർ.എഫ്. നരിമാന്റെ പ്രതികരണം. എന്നാൽ, അതിനുമുമ്പ് താൻ സ്വയം പുറത്തുപൊയ്ക്കൊള്ളാമെന്നായി ബെയിൻസ്. ഇതോടെ, ജസ്റ്റിസ് അരുൺമിശ്ര ഇടപെട്ട് ബെയിൻസിനെ അനുനയിപ്പിച്ചു. വളരെ സുപ്രധാനമായൊരു കാര്യമാണ് താങ്കൾചെയ്യുന്നതെന്നും ബെയിൻസിനോട് ജസ്റ്റിസ് മിശ്ര പറഞ്ഞു. ചില വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന ബെയിൻസിന്റെ നിലപാടിനെയാണ് എ.ജി. ചോദ്യംചെയ്തത്. ചില ആരോപണങ്ങൾ ഉന്നയിക്കുകയും ബാക്കികാര്യങ്ങൾ വെളിപ്പെടുത്തില്ലെന്നും എങ്ങനെയാണ് പറയാനാവുകയെന്ന് എ.ജി. ചോദിച്ചു. ഈ ഘട്ടത്തിലാണ് എ.ജി. തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ബെയിൻസ് പരാതിപ്പെട്ടത്. ഇത് ജസ്റ്റിസ് നരിമാനെ ചൊടിപ്പിച്ചു. തങ്ങളെല്ലാം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് കെ.കെ. വേണുഗോപാലിന്റേതെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയെക്കുറിച്ച് എസ്.ഐ.ടി. അന്വേഷണം വേണമെന്ന എ.ജി.യുടെ ആവശ്യം കോടതി തള്ളി. സി.ബി.ഐ. ഡയറക്ടർ ഉൾപ്പെടെയുള്ള മൂന്നുപേരെ കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്നും ജസ്റ്റിസ് മിശ്ര എ.ജി.യോട് പറഞ്ഞു. ഡൽഹി പോലീസ് കമ്മിഷണറും വരണമെന്നും പിന്നെ മറ്റൊരു ഏജൻസിയിലെ പ്രതിനിധികൂടി വേണമെന്നും കോടതി പറഞ്ഞപ്പോൾ എൻ.ഐ.എ. മേധാവിയെ വിളിക്കാമെന്ന് എ.ജി. അഭിപ്രായപ്പെട്ടു. കോടതി അത് പരിഗണിച്ചില്ല. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിയാകാമെന്ന നിർദേശവും കോടതി തള്ളി. തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ മേധാവി മതിയെന്ന് തീരുമാനമായത്. ഇതിനിടെ, വിഷയത്തിൽ ഇടപെടാൻ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ശ്രമിച്ചെങ്കിലും കോടതി പ്രോത്സാഹിപ്പിച്ചില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ വിഷയം തങ്ങളെയും ബാധിക്കുന്നതാണെന്ന് ജെയ്സിങ് പറഞ്ഞെങ്കിലും ബെയിൻസിന്റെ സത്യവാങ്മൂലം മാത്രമേ തങ്ങൾ പരിശോധിക്കുന്നുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. Content Highlights:supreme court hearing on allegations about cji
from mathrubhumi.latestnews.rssfeed http://bit.ly/2IIXH3c
via
IFTTT
No comments:
Post a Comment