കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്ത സഹചാരി ഫാ. ആന്റണി മാടശേരിയില്‍ നിന്നും കണക്കില്‍പെടാത്ത പണം പോലീസുംഎന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റും ചേര്‍ന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിന്‌സട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസ്. പ്രതാപ് പുരയിലെ വൈദിക മന്ദിരത്തില്‍ നിന്ന് 16 കോടി 65 ലക്ഷം രൂപയാണ് അധികൃതര്‍ എടുത്തുകൊണ്ടുപോയതെന്നും ബിഷപ്പ് പറയുന്നു. എന്നാല്‍ ബാങ്ക് ജീവനക്കാരന്‍ എണ്ണിത്തിട്ടപ്പെടുത്തിയത് ആറു കോടി രൂപ മാത്രമാണെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ പറയുന്നത്.
'സഹോദയ'ഗ്രൂപ്പ് രൂപതയുടെ ഉടമസ്ഥതയിലുള്ള കമ്പനിയല്ല. രൂപതയുടെ അനുമതിയോടെ രൂപതയിലെ ചില വൈദികര്‍ ചേര്‍ന്ന് നടത്തുന്ന പങ്കാളിത്ത കമ്പനിയാണ്. നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കണക്കുകളില്‍ ഓഡിറ്റ് നടക്കുന്നതും നികുതി അടയ്ക്കുന്നതുമായ കമ്പനിയാണ്.- ബിഷപ്പ് ആഗ്‌നെലോ ഗ്രേഷ്യസ് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
കമ്പനികളില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം സാമൂഹിക, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണ്. വിധവ പെന്‍ഷന്‍, അംഗപരിമിതരുടെ കുടുംബത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റ്, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ പണം ചെലവഴിക്കുന്നത്.
അധികൃതര്‍ പിടിച്ചെടുത്തത് രൂപതയുടെ 70 സ്‌കൂളുകളിലെ പാഠപുസ്തക വില്‍പ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയാണ്. ഇതില്‍ 14 കോടി നേരത്തെ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 16 കോടി 65 ലക്ഷം രൂപ 29ാം തീയതി നിക്ഷേപിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതരുമായി ചേര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴായിരുന്നു റെയ്ഡ്.
പിസ്റ്റളുകളും ഏ.കെ-47 റൈഫിളുകളുമായി എത്തിയ 40-50 ഓളം ആളുകള്‍ പരിശോധനയ്ക്കുള്ള വാറന്റ് പോലുമില്ലാതെ വൈദിക മന്ദിരത്തിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്നവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി പണം കൊണ്ടുപോകുകയായിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം 30ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഫാ.ആന്റണി മാടശേരിയെ വിട്ടയച്ചതെന്ന് ബിഷപ്പ് പറയുന്നു.
9,66,61,700 രൂപയാണ് പിടിച്ചെടുത്തതെന്ന് ഖന്നാ പോലീസ് പറയുന്നു. 6,65,00,000 രൂപ അവരുടെ കൈകളില്‍ പോയി എന്ന ആരോപണവും ബിഷപ്പ് ഉന്നയിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പഞ്ചാബ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ലുധിയാന ഡിഐജിക്കും നല്‍കിയ പരാതിയില്‍ നടപടിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ബിഷപ്പ് പറയുന്നു. രൂപത ഈ കമ്പനികളില്‍ ഒന്നും പങ്കാളിയല്ലെങ്കിലും രുപതയിലെ ചില വൈദികര്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സത്യം പുറത്തുവരണമെന്ന താല്‍പര്യത്തോടെയാണ് ഈ വിശദീകരണ കുറിപ്പെന്നും ബിഷപ്പ് പറയുന്നു.
എന്നാല്‍ പോലീസ് 16 കോടി 65 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന സഹോദയ കമ്പനി എം.ഡി ഫാ.ആന്റണി മാടശേരിയുടെയും രൂപതയുടെയും ആരോപണം സ്ഥിരീകരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തയ്യാറായിട്ടില്ല. പ്രതാപ് പുരയിലെ എഫ്.എം.ജെ വൈദിക മന്ദിരത്തില്‍ ബാങ്ക് ജീവനക്കാരനായ സന്ദീപ് വില്യവും ഗണ്‍മാന്‍ ഗുര്‍ദീപ് സിംഗും 29-3-2019ന് പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് പോലീസ് സംഘമെത്തിയതെന്ന് ബാങ്ക് മാനേജര്‍ പറയുന്നു. സഹോദയയുടെ അക്കൗണ്ട് തങ്ങളുടെ ബാങ്കില്‍ ആയതിനാലാണ് അവരുടെ ആവശ്യപ്രകാരം ജീവനക്കാരെ അയച്ചത്.
ഫാ.ആന്റണി നിയോഗിച്ച നവ്പ്രീത് മനീഷിന്റെ സാന്നിധ്യത്തിലായിരുന്നു പണം എണ്ണിയിരുന്നത്. ഈ സമയത്ത് വൈദിക മന്ദിരത്തിലെത്തിയ പോലീസ് സംഘം ആന്റണി മാശേരിയെ കസ്റ്റഡിയില്‍ എടുത്തു. ഒന്നാം നിലയില്‍ എത്തിയ പോലയീസ് ജീവനക്കാര്‍ എണ്ണിക്കൊണ്ടിരുന്ന പണം ബലമായി പിടിച്ചെടുത്തു. യാതൊരുവിധ രേഖകളും കാണിക്കാതെയാണ് പണം പിടിച്ചെടുത്തത്.
എണ്ണിത്തിട്ടപ്പെടുത്തിയ ആറു കോടിയോളം രൂപയാണ് പോലീസ് പിടിച്ചെടുത്തതെന്നു ജീവനക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 2000 നോട്ടിന്റെ 4.30 കോടി രൂപയും അവശേഷിക്കുന്നവ 500ന്റെയും 200ന്റെയും നോട്ടുകളായിരുന്നുവെന്നും ബാങ്ക് മാനേജര്‍ വിശദീകരണകുറിപ്പില്‍ പറയുന്നു.
മൂന്നു വാഹനങ്ങളിലായി കടത്തിയ 6,66,61,700 രൂപ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തുവെന്നാണ് പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്.
അതേസമയം, 16.65 കോടി രൂപ പോലീസ് പിടിച്ചെടുത്തുവെന്ന ഫാ.ആന്റണി മാടശേരിയുടെ പ്രസ്താവനയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് ജലന്ധറില്‍ നിന്ന് വൈദികര്‍ പറയുന്നു. ഇതാദ്യമായാണ് ഈ വിഷയത്തില്‍ രൂപത ഒരു വിശദീകരണ കുറിപ്പ് ഇറക്കുന്നത്. സഹോദയ ആയിരുന്നു ഇതുവരെ പ്രസ്താവനകള്‍ നടത്തിയിരുന്നത്. ഫാ.ആന്റണി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പത്രപ്രസ്താവനയിലെ വ്യാകരണപിശകുകള്‍ തിരുത്തി പുതിയ പ്രസ്താവന രൂപത ഇറക്കിയെന്നല്ലാതെ വേറെ വ്യത്യാസമൊന്നുമില്ലെന്നും ഇവര്‍ പറയുന്നു.
അതിനിടെ, പണത്തിന്റെ ഇടപാട് സംബന്ധിച്ച് ഫാ.ആന്റണി മാടശേരി അഡ്മിനിസ്‌ട്രേറ്ററെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ശക്തമാണ്. രൂപതയിലെ പ്രാര്‍ത്ഥനാ ഭവന്‍ ചാനലിലേക്ക് സഹായം നല്‍കാന്‍ മാറ്റിവച്ചിരുന്ന അഞ്ചു കോടി രൂപയും പോലീസ് പിടിച്ചെടുത്തുവെന്ന് പറഞ്ഞാണ് ഫാ.ആന്റണി ബിഷപ്പിനെ തെറ്റിദ്ധരിപ്പിച്ചത്. ഇതോടെ ഫാ.ആന്റണിയെ പൂര്‍ണ്ണമായും വിശ്വസിച്ച ബിഷപ്പ് ആന്റണിക്കെതിരെ ഉയരുന്ന ആരോപണം മറ്റ് വൈദികര്‍ വ്യാജമായി പറഞ്ഞുപരത്തുന്നതാണെന്നുവരെ വിമര്‍ശിച്ചുവെന്നും കേള്‍ക്കുന്നു. 12 ചാക്കുകളിലാണ് പണം സൂക്ഷിച്ചിരുന്നതെന്നും അതില്‍ എട്ടു ചാക്കുകളിലെ 10 കോടി രൂപ എണ്ണിത്തീര്‍ത്തിരുന്നു. എണ്ണാത്ത നാലു ചാക്കുകളിലെ പണവും പോലീസ് എടുത്തുകൊണ്ടുപോയി എന്നാണ് ഫാ.ആന്റണി രൂപതയില്‍ പ്രചരിപ്പിച്ചത്.
എന്നാല്‍ സഹോദയ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കാനോന്‍ നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രൂപതയിലെ ചില വൈദികര്‍ ചേര്‍ന്ന് നടത്തുന്ന പാര്‍ട്ണര്‍ഷിപ്പ് കമ്പനിയാണ് സഹോദയ എന്ന് വ്യക്തമാണ്. വൈദികര്‍ ഇത്തരത്തില്‍ ബിസിനസ് ഇടപാടുകളില്‍ പങ്കുചേരാനോ നടത്താനോ പാടില്ലെന്ന് കാനോന്‍ നിയമത്തിലെ 285 മുതല്‍ 289 വരെയുള്ള അനുഛേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.
അതേസമയം, റെയ്ഡിന് നേതൃത്വം നല്‍കിയ ഖന്ന എസ്.എസ്.പി ധ്രുവ് ദഹിയയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു. പി.കെ സിന്‍ഹയ്ക്കാണ് അന്വേഷണ ചുമതല.
[IMG]
from mangalam.com https://ift.tt/2UjhKL2
via IFTTT
No comments:
Post a Comment